Connect with us

Articles

ആ രക്തത്തില്‍ ആര്‍ എസ് എസിന് പങ്കില്ലേ?

Published

|

Last Updated

ഈ ദശാബ്ദത്തിലെ ഇന്ത്യയുടെ ഏറ്റവും ദുഃഖകരവും ദുരന്തപൂര്‍ണവുമായ ചിത്രമാണ് രോഹിത് വേമുല എന്ന ദളിത് വിദ്യാര്‍ഥിയുടെ ആത്മഹത്യ. ബംഗാരു ദത്താത്രേയ എന്ന സംഘ്പരിവാര്‍ മന്ത്രിയുടെ കാര്‍മികത്വത്തിലും സ്മൃതി ഇറാനി എന്ന മാനവവിഭവശേഷി മന്ത്രിയുടെ പിന്തുണയിലും ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലാ അധികൃതര്‍ നടത്തിയ ആസൂത്രിതമായ കൊലപാതകമായിരുന്നു അത്. നിരന്തര അവഹേളനവും പ്രതികാര ബുദ്ധിയോടെയുള്ള നടപടികളും, ഒറ്റപ്പെടുത്തലുകളും നാളത്തെ ഇന്ത്യയുടെ പതാകവാഹകനാകേണ്ടിയിരുന്ന ഒരു ചെറുപ്പക്കാരനെ മരണത്തിന്റെ മരവിച്ച കരങ്ങളിലേല്‍പ്പിച്ച് കൊടുത്തപ്പോള്‍ ഗാന്ധിജിയും നെഹ്‌റുവും അംബേദ്കറും ടാഗോറുമെല്ലാം പകര്‍ന്ന് നല്‍കിയ വെളിച്ചം കെട്ടുപോകുകയും നമ്മുടെ നാട് ഇരുണ്ട ഭൂഖണ്ഡത്തെ ഓര്‍മിപ്പിക്കുകയും ചെയ്യുന്നു.
സഹിഷ്ണുതയെയും വിയോജിക്കാനുള്ള അവകാശത്തെയും മതേതര മൂല്യങ്ങളെയും നിരന്തരം ചവിട്ടിയരക്കുന്ന കാഴ്ചയാണ് സംഘ്പരിവാറിന്റെ ആജ്ഞകള്‍ മാത്രം അനുസരിക്കുന്ന ബി ജെ പി സര്‍ക്കാര്‍ അധികാരമേറ്റെടുത്തപ്പോള്‍ തന്നെ കണ്ടു തുടങ്ങിയത്. ഉന്നത ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തി ആരംഭിച്ച കേന്ദ്ര സര്‍വകലാശാലകളുള്‍പ്പെടെയുള്ളവയെ കാവി വത്കരിക്കുകയും അവയെ ആര്‍ എസ് എസ് പ്രത്യയശാസ്ത്രത്തിന്റെ പണിപ്പുരകളാക്കി അധഃപതിപ്പിക്കുകയും ചെയ്തു. എതിര്‍പ്പുയര്‍ത്തുന്നവര്‍ ആരായാലും അവര്‍ നിഷ്‌കരുണം ഞെരിച്ചമര്‍ത്തപ്പെടുകയോ നിശ്ശബ്ദരാക്കപ്പെടുകയോ ചെയ്തു. അങ്ങനെ ഇല്ലാതാക്കപ്പെട്ടവരിലൊരാളാണ് രോഹിത് വമുല. കാള്‍ സൈഗനെപ്പോലെ ശാസ്ത്ര സാഹിത്യകാരനായിത്തീരാനും പ്രപഞ്ചത്തിന്റെ മഹാത്ഭുതങ്ങളെക്കുറിച്ച് പഠിക്കാനും വെമ്പല്‍ കൊണ്ട ആ മനസ്സില്‍ നിരാശകള്‍ സൃഷ്ടിച്ച് ഈ ലോകത്ത് നിന്ന് ഇല്ലാതാക്കിയ ദുഷ്ട ശക്തികള്‍ക്ക് കാലം നല്‍കുന്ന മറുപടി കനത്തതായിരിക്കും.
എന്തായിരുന്നു ഈ ചെറുപ്പക്കാരന്‍ ചെയ്ത തെറ്റ്? സര്‍വകലാശാലയില്‍ ഭരണഘടനാ ശില്‍പ്പി അംബദ്കറുടെ പേരില്‍ ഒരു വിദ്യാര്‍ഥി യൂനിയന് രൂപം നല്‍കി. അപ്പോള്‍ തന്നെ രോഹിത് അധികൃതരുടെയും എ ബി വി പിയുടെയും നോട്ടപ്പുള്ളിയായി കഴിഞ്ഞിരുന്നു. അംബേദ്കറിന്റെ പേരു പോലും സംഘപരിവാറിന് ചതുര്‍ഥിയാണ്. ഇന്ത്യന്‍ ഫ്യൂഡല്‍ വ്യവസ്ഥിതിയെ ഉരുക്ക് കോട്ട പോലെ നിലനിര്‍ത്താന്‍ ശ്രമിക്കുകയും ദളിതരും പിന്നാക്ക വിഭാഗങ്ങളും ആ കോട്ടക്കകത്തെ തടവറകളില്‍ അടിമകളെപ്പോലെ എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെട്ട് ജീവിക്കുകയും വേണം എന്ന് നിഷ്‌കര്‍ഷിക്കുകയും ചെയ്യുന്ന സംഘ്പരിവാറിന് ആ പേര് അരോചകമായി തീരുന്നതില്‍ അത്ഭുതമൊന്നുമില്ല. എ ബി വി പി നേതാവായ സുശീല്‍കുമാറിനെ മര്‍ദിച്ചുവെന്ന പരാതിയില്‍ കഴിഞ്ഞ ആഗസ്റ്റ് 5ന്, സര്‍വകലാശാല അധികൃതര്‍ അന്വേഷണ കമ്മീഷന്‍ തട്ടിക്കൂട്ടുകയും രോഹിത് ഉള്‍പ്പെടെയുള്ള അഞ്ച് വിദ്യാര്‍ഥികളെ സെപ്തംബര്‍ മാസത്തില്‍ സസ്‌പെന്‍ഡ് ചെയ്യുകയുമുണ്ടായി. ഇവര്‍ക്കെതിരായുള്ള നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തണമെന്നാവിശ്യപ്പെട്ട് കേന്ദ്രമന്ത്രി ദത്താത്രേയ, മാനവ വിഭവ ശേഷി മന്ത്രി സ്മൃതി ഇറാനിക്ക് ഏതാണ്ട് നാല് തവണ കത്തെഴുതുകയും ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വൈസ് ചാന്‍സലര്‍ അപ്പാറാവുവാകട്ടെ സംഘപരിവാറിന്റെ ദാസനെപ്പോലെയാണ് പെരുമാറിയത്. ജനുവരി മാസത്തില്‍ രോഹിതിനെയും മറ്റ് നാല് പേരെയും ഹോസ്റ്റലില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. കഴിഞ്ഞ ജൂലായ് മുതല്‍ ഈ ചെറുപ്പക്കാരന് അവകാശപ്പെട്ട ഹോസ്റ്റല്‍ റെന്റ് അലവന്‍സ് കൂടാതെയുള്ള 25000 രൂപ സ്റ്റൈപ്പന്‍ഡും നിഷേധിക്കപ്പെട്ടു. സ്റ്റൈപ്പന്‍ഡ് ഞങ്ങള്‍ തടഞ്ഞുവച്ചിട്ടില്ലന്നും കടലാസ് വര്‍ക്കുകള്‍ തീരാത്തത് കൊണ്ടാണെന്നുമുള്ള വിചിത്ര വാദമാണ് അധികൃതര്‍ ഉയര്‍ത്തിയത്.
രോഹിതിന് അവകാശപ്പെട്ട സ്റ്റൈപ്പന്‍ഡ് ഉള്‍പ്പെടെയുള്ള 1.75 ലക്ഷം രൂപ സര്‍വകലാശാല പിടിച്ചുവെച്ചിരിക്കുകയായിരുന്നു. വൈസ് ചാന്‍സലര്‍ക്കുളള കത്തില്‍ ദളിത് വിദ്യാര്‍ഥികള്‍ക്ക് ദയാവധം അനുവദിക്കണമെന്ന് ആ വിദ്യാര്‍ഥി സൂചിപ്പിച്ചത് അവര്‍ നേരിട്ടിരുന്ന സങ്കീര്‍ണതകളുടെയും അപമാനത്തിന്റെയും സാക്ഷ്യപത്രമായി നില്‍ക്കുന്നു.
ദളിതരും ആദിവാസികളും നമ്മുടെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ പാര്‍ശ്വവല്‍ക്കരണത്തിന് വിധേയമാകുന്നുണ്ടെന്നത് ഒരു ദുഃഖ സത്യമാണ്. സ്വാതന്ത്യം നേടി 69 വര്‍ഷം പിന്നിട്ടിട്ടും ഇതിന് കാര്യമായ മാറ്റങ്ങളുണ്ടായിട്ടില്ല. കേന്ദ്ര സര്‍വകലാശാലകള്‍ പോലെയുള്ള ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ പലപ്പോഴും ദളിത് ആദിവാസി വിഭാഗങ്ങളില്‍ പെടുന്ന കുട്ടികള്‍ അവഗണിക്കപ്പെടാറുണ്ട്. ഇന്ത്യന്‍ സമൂഹത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്ന ഫ്യൂഡലിസത്തിന്റെ അവസാന അവശിഷ്ടങ്ങളെപ്പോലും തൂത്തെറിഞ്ഞാല്‍ മാത്രമേ ഇതിന് ഒരറുതിയുണ്ടാകുകയുള്ളു. യു പി എ സര്‍ക്കാരുകളുടെ വിപ്ലവകരമായ പരിവര്‍ത്തനങ്ങള്‍ ഐ ഐ ടിയും ഐ ഐ എമ്മും ഉള്‍പ്പെടെയുള്ള മികവിന്റെ കേന്ദ്രങ്ങളുടെ വാതിലുകള്‍ ഇന്നാട്ടിലെ പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് തുറന്നുകൊടുത്തു. എന്നാല്‍ 2014 ല്‍ അധികാരത്തിലെത്തിയ എന്‍ ഡി എ സര്‍ക്കാറാകട്ടെ ഈ വിപ്ലവകരമായ പരിവര്‍ത്തനങ്ങളെ പിന്നോട്ടടിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
സംഘപരിവാറിന്റെ രാഷ്ട്രീയ അജന്‍ഡ പൂര്‍ണമായും ദളിത് വിരുദ്ധമാണ് എന്നു മനസ്സിലാക്കാന്‍ അധികം ബൗദ്ധികവ്യായാമം ചെയ്യേണ്ടതില്ല. ചാതുര്‍വര്‍ണ്യ വ്യവസ്ഥയിലധിഷ്ഠിതമായ ഹിന്ദു രാഷ്ട്രത്തില്‍ ദളിതന്റെ ആദിവാസികളുടെയും സ്ഥാനം എന്നും ബ്രാഹ്മണിക്കല്‍ ഹിന്ദുത്വയുടെ കാല്‍ച്ചുവട്ടില്‍ തന്നെയായിരിക്കും. അവിടെ രോഹിതിനെപ്പോലുള്ളവരുടെ ജനനം പോലും, മാരകമായ ആകസ്മികതയായിരിക്കും. അവരുടെ ജീവിതങ്ങളെ ഭീകരസത്വങ്ങളാക്കി മാറ്റുകയും ചെയ്യും. സംഘ്പരിവാറിന്റെ താന്ത്രികര്‍ക്ക് ആവാഹിക്കാനും ഉച്ചാടനം ചെയ്യാനുമുള്ള ഭീകര സത്വങ്ങളല്ല ഇന്നാട്ടിലെ ദളിത്- ആദിവാസി വിഭാഗങ്ങളെന്നും മറിച്ച് അവരേക്കള്‍ ഏത്രയോ മടങ്ങ് ഇന്നാട്ടിന്റെ സംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും നേരവകാശികളാണെന്നുമുള്ള സത്യം മോദിക്കും സംഘത്തിനും കാലം പഠിപ്പിച്ച് കൊടുക്കും.
ജനനം നമ്മള്‍ തിരഞ്ഞെടുക്കുന്ന ഒന്നല്ല. ഒരു വ്യക്തി ഏതെങ്കിലും ജാതിയിലോ മതത്തിലോ ജനിക്കുന്നത് അയാളുടെ വീഴ്ചക്കോ ഉയര്‍ച്ചക്കോ കാരണമാകരുത്. അമേരിക്കയിലെ കറുത്ത വംശജരുടെ എക്കാലത്തെയും മഹാനായ നേതാവ് മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് അദ്ദേഹത്തിന്റെ പ്രശസ്തമായ “എനിക്കൊരു സ്വപ്‌നമുണ്ട്” എന്ന് തുടങ്ങുന്ന പ്രസംഗത്തില്‍ പറഞ്ഞത് എന്റെ കുട്ടികളും അവരുടെ തലമുറയും തൊലിയുടെ നിറം കൊണ്ടല്ല മറിച്ച് അവരുടെ ആന്തരിക സ്വത്വവും ഉള്‍ക്കരുത്തും കൊണ്ടായിരിക്കണം ലോകത്തിന് മുന്നില്‍ പരിഗണിക്കപ്പെടേണ്ടത് എന്നാണ്. ഇവിടെ രോഹിത് പരിഗണിക്കപ്പെടേണ്ടിയിരുന്നത് അയാളുടെ ജാതിക്ക് പകരം അയാള്‍ക്കുണ്ടായിരുന്ന ഉന്നതമായ ധിഷണാശേഷിയുടെ അടിസ്ഥാനത്തിലായിരിക്കണമായിരുന്നു. എന്നാല്‍ ഭക്ഷണവും വസ്ത്രവും ചിന്തകളുമെല്ലാം ജനങ്ങള്‍ക്കായി ഭരണവര്‍ഗം തിരുമാനിക്കുന്ന സമകാലീന ഇന്ത്യയില്‍ രോഹിതിനെപ്പോലൊരു ചെറുപ്പക്കാരന് മുന്നില്‍ മരണമല്ലാതെ മറ്റുവഴികളുണ്ടായിരുന്നില്ലന്നതാണ് യാഥാര്‍ഥ്യം.ഈ ചെറുപ്പക്കാരന്റെ രക്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പങ്കില്ലേ? മോദിയെയും സംഘത്തെയും ഊട്ടി വളര്‍ത്തിയ ആര്‍ എസ് എസിനും അതിന്റെ പ്രത്യശാസ്ത്രത്തിനും പങ്കില്ലേ? ഇന്ത്യ ഇക്കാലമത്രയും പുലര്‍ത്തിയ മഹത്തായ മൂല്യങ്ങളുടെയെല്ലാം സമ്പൂര്‍ണ നിരാസമാണ് കഴിഞ്ഞ രണ്ട് വര്‍ഷമായി ഇന്ത്യയില്‍ ദൃശ്യമായിക്കൊണ്ടിരിക്കുന്നത്. ആദിവാസികളും, ദളിതരും, ന്യൂനപക്ഷങ്ങളും സമൂഹത്തിന്റെ നാനാതുറകളില്‍ നിന്ന് അനുദിനം പാര്‍ശ്വ വത്കരിക്കപ്പെടുന്നു. കേരളം പോലെ സംഘ്പരിവാറിന് ഇനിയും കടന്ന് ചെല്ലാന്‍ കഴിയാത്ത സംസ്ഥാനങ്ങള്‍ മാത്രമാണ് ഇതിനൊരപവാദമായി നില്‍ക്കുന്നത്.
ഇവിടെയും പരിവാര്‍ ശക്തികള്‍ ചില സമുദായ നേതാക്കളെ കൂട്ടുപിടിച്ച് അവരുടെ അജന്‍ഡകള്‍ പ്രാവര്‍ത്തികമാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. അതിനെതിരെ നാം കരുതലോടെയിരിക്കേണ്ടതുണ്ട്. ഇനിയൊരു ചെറുപ്പക്കാരനും അവന്‍ ജനിച്ച ജാതിയുടെയും കുലത്തിന്റെയും പേരില്‍ അന്യവല്‍ക്കരിക്കപ്പെടുകയോ ബഹിഷ്‌കൃതനാക്കപ്പെടുകയോ ജീവിതം വെടിയുകയോ ചെയ്യരുത്. ഒരു വിദ്യാര്‍ഥിയും തന്റെ സമുദായത്തിന്റെയും സാമൂഹിക ഘടനയുടെയും പേരില്‍ അക്ഷരമുറ്റങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തപ്പെടരുത്. രോഹിത് എഴുതിയ തന്റെ അവസാനത്തെ വരികള്‍ എല്ലാ സാമൂഹിക തിന്‍മകളുടെയും അസഹിഷ്ണുതയുടെയും ചരമക്കുറിപ്പ് കൂടിയാകട്ടെ.