Connect with us

Gulf

കല്‍ബയില്‍ മീന്‍പിടുത്തം ഹോബിയാക്കി സന്ദര്‍ശകര്‍

Published

|

Last Updated

ഷാര്‍ജ: കല്‍ബ കടല്‍തീരത്ത് ഉല്ലസിക്കാനെത്തുന്നവര്‍ക്കു മീന്‍പിടുത്തം പ്രധാന ഹോബി. ബീച്ചിലെത്തുന്ന സ്വദേശികളും വിദേശികളുമായ നൂറുക്കണക്കിനു സന്ദര്‍ശകരാണ് മീന്‍പിടിച്ച് സമയം ചിലവഴിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് സന്ദര്‍ശകര്‍ കടല്‍ ഭംഗി ആസ്വദിക്കാനും, കുളിക്കാനും ഉല്ലസിക്കാനുമായി ഈ സാഗര തീരത്തെത്തുന്നത്. പലരും കുടുംബ സമേതമാണ് വരുന്നത്. അവധിദിനങ്ങളില്‍ സന്ദര്‍ശകരുടെ ഒഴുക്കുണ്ടാകുന്നു. അവധി ദിനം ആസ്വദിക്കാനും ചിലവഴിക്കാനും കടല്‍ തീരം ഉപയോഗിക്കുന്നവരില്‍ നല്ലൊരു ശതമാനവും മലയാളികളാണ്.
വിശാലമായ കടല്‍ തീരം ചില നേരങ്ങളില്‍ സന്ദര്‍ശകരെ കൊണ്ട് നിറയുകയാണ്. തീരത്തെ ഇടതിങ്ങിനില്‍ക്കുന്ന പാറക്കെട്ടുകളും മണല്‍പ്പരപ്പും ഏറെ മനോഹരം. കളിക്കാനും കുടുംബങ്ങള്‍ക്കു ഒന്നിച്ചിരുന്ന് സമയം ചിലഴിക്കാനും കുട്ടികള്‍ക്ക് കളിക്കാനും മറ്റു കടല്‍തീരത്ത് സൗകര്യമുണ്ട്.
ഇതിനു പുറമെയാണ് മീന്‍ പിടുത്തത്തിനുള്ള സൗകര്യം. പാറക്കെട്ടുകള്‍ മീന്‍പിടുത്തക്കാര്‍ക്കു സഹായകം. നിരവധിപേര്‍ ഒന്നിച്ചുനിന്ന് ചൂണ്ടയിട്ട് മീന്‍പിടിക്കുന്ന കാഴ്ച രസകരമാണ്. രാവിലെ ആരംഭിച്ച് രാത്രിവരെ തുടരുന്നവരുമുണ്ട്. അവധി ദിനങ്ങളിലാണ് സമയം നോക്കാതെ ആളുകള്‍ മീന്‍പിടുത്തത്തിനു മുതിരുന്നത്. വിവിധയിനം മത്സ്യങ്ങള്‍ ലഭിക്കുന്നുണ്ട്. കിലോകണക്കിനു ഭാരമുള്ള മത്സ്യം ദിവസങ്ങളില്‍ തനിക്ക് ലഭിച്ചതായി മലയാളിയായ എ ടി മുഹമ്മദ് പറഞ്ഞു. ആവശ്യത്തിനുള്ളവ ലഭിക്കാറുണ്ടെന്നും മുഹമ്മദ് വ്യക്തമാക്കി.
സ്ഥലത്ത് വെച്ച് തന്നെ പാകം ചെയ്ത് ഭക്ഷിക്കാനും ചിലര്‍ തയ്യാറാകുന്നു.
ബീച്ച് സന്ദര്‍ശകരായ ചിലര്‍ക്ക് മീന്‍ പിടുത്തം വിനോദമാണ്. ഫ്രഷ് മത്സ്യം കഴിക്കാമെന്ന ലക്ഷ്യവും പിന്നിലുണ്ട്. ചൂണ്ടയിടാന്‍ മാത്രം ലക്ഷ്യമിട്ട് എത്തുന്നവരും ഉണ്ട്.
കിഴക്കന്‍ മേഖലയിലെ കല്‍ബ കടല്‍തീരം പ്രശസ്തമാണ്. രാജ്യത്തെ തീരങ്ങളില്‍ ഈ തീരവും മികച്ചതാണ്. അതുകൊണ്ടുതന്നെ ധാരാളം സന്ദര്‍ശകര്‍ എത്തുന്നു. വിനോദ സഞ്ചാരികളുടെ എണ്ണവും കുറവല്ല. അടുത്തിടെയായി തീരം ഏറെ വികസിപ്പിച്ചിരുന്നു. വികസനം തുടരുകയുമാണ്. സന്ദര്‍ശകര്‍ക്കു ആവശ്യമായ സൗകര്യങ്ങള്‍ തീരത്ത് ഒരുക്കിയിട്ടുണ്ട്. രാജ്യാന്തര നിലവാരമുള്ള ബീച്ചായി താമസിയാതെ ഇതും മാറി. ഷാര്‍ജ എമിറേറ്റിന്റെ ഭാഗമാണ് കല്‍ബ.