Connect with us

Articles

ദളിതന്റെ ഇന്ത്യ

Published

|

Last Updated

സംഘ്പരിവാര്‍ മുന്നോട്ടുവെക്കുന്ന സവര്‍ണജാതിരാഷ്ട്രീയത്തിലധിഷ്ഠിതമായ ഹിന്ദുത്വത്തിന്റെ രാക്ഷസീയതയാണ് രോഹിത്‌വെമുലയുടെ ആത്മഹത്യയിലൂടെയും ഹരിയാനയിലെ ദളിത് കൂട്ടക്കൊലകളിലൂടെയും രാജ്യമെമ്പാടും പടരുന്ന ഹിംസാത്മകമായ വിദേ്വഷ രാഷ്ട്രീയപ്രയോഗങ്ങളിലൂടെയും നാം കണ്ടുകൊണ്ടിരിക്കുന്നത്. സുഷമാസ്വരാജ് ഉള്‍പ്പെടെയുള്ള സംഘ്പരിവാര്‍ നേതാക്കള്‍ രോഹിത്‌വെമുല ദളിതനല്ലെന്ന് വരുത്തിത്തീര്‍ത്ത് തങ്ങളുടെ വിദേ്വഷ രാഷ്ട്രീയത്തിന് ന്യായം ചമയ്ക്കാനുള്ള ബദ്ധപ്പാടിലാണ്. സംഘ്പരിവാറിന്റെ ഹിന്ദുത്വമെന്നത് ചാതുര്‍വര്‍ണ്യാധിഷ്ഠിത ജാതി രാഷ്ട്രീയമാണ്. ജാതിവ്യവസ്ഥയെ ന്യായീകരിക്കുകയും വര്‍ണാശ്രമ ധര്‍മങ്ങളില്‍ അഭിരമിക്കുകയും ചെയ്യുന്ന ധര്‍മശാസ്ത്രമാണ് സംഘ്പരിവാര്‍ ഹിന്ദുത്വ രാഷ്ട്രീയത്തിലൂടെ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത്. കോര്‍പറേറ്റ് മൂലധനവും സവര്‍ണജാതി രാഷ്ട്രീയവും ചേര്‍ന്ന ഹിന്ദുത്വം മോദിയിസമായി ഇന്ത്യന്‍ ജനജീവിതത്തെ വേട്ടയാടിക്കൊണ്ടിരിക്കുന്ന വാര്‍ത്തകളാണ് കേട്ടുകൊണ്ടിരിക്കുന്നത്.
ഹരിയാനയില്‍ ദളിത് കുടുംബത്തെ കൂട്ടത്തോടെ കൊന്നൊടുക്കാന്‍ മണ്ണെണ്ണയൊഴിച്ച് തീയിട്ടതും രണ്ട് പിഞ്ചുകുഞ്ഞുങ്ങള്‍ വെന്തുമരിച്ചതും “ഡിജിറ്റല്‍ ഇന്ത്യ”യുടെ ക്രൂരമുഖത്തെയാണ് ലോകത്തിനുമുമ്പില്‍ അനാവരണം ചെയ്തത്. ആര്‍ എസ് എസ് ഒത്താശയോടെയാണ് സവര്‍ണ രജപുത്രസംഘം ഹരിയാനയിലെ സുനാപേഡ് ഗ്രാമത്തില്‍ നിഷ്ഠൂരമായ കൂട്ടക്കൊല നടത്തിയത്. 11 മാസം മാത്രം പ്രായമുള്ള ദിവ്യയെന്ന കൈക്കുഞ്ഞും രണ്ടരവയസ്സ് പ്രായമുള്ള വൈഭവ് എന്ന കുട്ടിയും സവര്‍ണജാതി രാക്ഷസീയതയുടെ ഇരകളായി വെന്തെരിഞ്ഞ് മരിച്ചു. അവരുടെ അമ്മ രേഖ അത്യാസന്ന നിലയിലാണ്. ജാതിമതവര്‍ഗീയത എന്തുമാത്രം ക്രൂരവും ഹിംസാത്മകവുമാണെന്ന് സുന്‍പേഡ് സംഭവം വെളിവാക്കുന്നു. വീട്ടിനകത്ത് എല്ലാവരും ഉറങ്ങുന്ന ഏകദേശം രണ്ടര മണിക്കാണ് സവര്‍ണ ജാതിസംഘം മണ്ണെണ്ണയൊഴിച്ച് ദളിത് കുടുംബത്തെ തീകൊളുത്തിയത്. മക്കളെയും വാരിയെടുത്ത് പുറത്ത് ഓടിരക്ഷപ്പെടാന്‍ പോലും കഴിയാത്തവിധം വീടിന്റെ വാതില്‍ പുറമെനിന്ന് പൂട്ടിയാണ് ജാതിഭ്രാന്തന്മാര്‍ തീകൊടുത്തത് എന്നത് ഈ സംഭവം എത്രത്തോളം ആസൂത്രിതമായിരുന്നു എന്നാണ് കാണിക്കുന്നത്.
മനുഷ്യമനസ്സാക്ഷിയെ ഞെട്ടിപ്പിച്ച ഈ സംഭവത്തോട് കേന്ദ്രമന്ത്രി നടത്തിയ പ്രതികരണം മാനവികതയോടു തന്നെയുള്ള വെല്ലുവിളിയായിരുന്നു. മരണപ്പെട്ട കുട്ടികളെ പട്ടികളോടാണ് വി കെ സിംഗ് ഉപമിച്ചത്. ഗുജറാത്ത് വംശഹത്യയുടെ ഇരകളെ മുമ്പൊരിക്കല്‍ നരേന്ദ്ര മോദി ഉപമിച്ചതും പട്ടികളോടായിരുന്നല്ലോ. കാറിനടിയില്‍പെട്ട പട്ടികളായി ഗുജറാത്തിലെ വംശഹത്യകളുടെ ഇരകളെ വിശേഷിപ്പിച്ച പ്രധാനമന്ത്രിയുടെ സഹമന്ത്രി ആരുടേയോ ഏറുകൊണ്ട പട്ടികളായിട്ടാണ് ഹരിയാനയിലെ കുഞ്ഞുങ്ങളെ വിശേഷിപ്പിച്ചത്! സവര്‍ണജാതി രാഷ്ട്രീയത്തിലധിഷ്ഠിതമായ ഹിന്ദുത്വപ്രത്യയശാസ്ത്രത്തിന്റെ വക്താക്കളായ ആര്‍ എസ് എസുകാര്‍ ഇങ്ങനെയൊക്കെ പറയുന്നതില്‍ ചരിത്രബോധമുള്ള ആര്‍ക്കും അത്ഭുതം തോന്നേണ്ട ആവശ്യമില്ല. ചതുര്‍വിധവര്‍ണ വ്യവസ്ഥക്ക് താഴെയുള്ള പഞ്ചമരെ, ദളിത് ജനവിഭാഗങ്ങളെ മനുഷ്യരായിപ്പോലും അംഗീകരിക്കാന്‍ വിസമ്മതിക്കുന്ന പ്രത്യയശാസ്ത്രമാണ് ആര്‍ എസ് എസിന്റേത്. ആ പ്രത്യയശാസ്ത്രം അര്‍ഥശങ്കക്കിടയില്ലാതെ വ്യക്തമാക്കുന്നത് ദളിതരും അയിത്തജാതിക്കാരും സ്ത്രീകളും ന്യൂനപക്ഷങ്ങളും യാതൊരുവിധ പൗരാവകാശങ്ങള്‍ക്കും മനുഷ്യാവകാശങ്ങള്‍ക്കും അര്‍ഹരല്ല എന്നാണ്.
നരേന്ദ്ര മോദി ഭരണത്തിനുകീഴില്‍ ന്യൂനപക്ഷ മതസമൂഹങ്ങള്‍ മാത്രമല്ല ദളിത് ജനസമൂഹങ്ങളും രാജ്യത്തുടനീളം വേട്ടയാടപ്പെടുകയാണ്. ഈയിടെ പുറത്തുവന്ന ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ റിപ്പോര്‍ട്ട് നല്‍കുന്ന സൂചന രാജ്യമെമ്പാടും ദളിത് ജനസമൂഹങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ അഭൂതപൂര്‍വമായ തോതില്‍ വര്‍ധിച്ചിരിക്കുന്നു എന്നാണ്. മോദി അധികാരത്തിലെത്തിയ 2014-ല്‍ മാത്രം 58,515 കേസുകളാണ് ദളിതര്‍ക്ക് നേരെയുള്ള അതിക്രമങ്ങളായി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരെ 68.6 ശതമാനവും പട്ടികജാതിക്കാര്‍ക്കെതിരെ 19 ശതമാനവും അതിക്രമങ്ങള്‍ വര്‍ധിച്ചതായി എന്‍ സി ആര്‍ ബി റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നുണ്ട്.
ഹരിയാനയില്‍ ദളിത് അതിക്രമങ്ങളുടെ എണ്ണത്തില്‍ 245 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം മാത്രം വിവിധ ആക്രമണങ്ങളില്‍ 90 ദളിതര്‍ കൊലചെയ്യപ്പെട്ടു. ഇത്തരം സംഭവങ്ങളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാറുണ്ടെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടാകുന്നില്ല. സവര്‍ണജാതിബോധത്തിന് കീഴ്‌പെട്ട് പ്രവര്‍ത്തിക്കുന്ന പോലീസും കുറ്റാനേ്വഷണ ഏജന്‍സികളും കൃത്യമായ തെളിവുകളെയോ സാക്ഷികളെയോ കോടതിക്കുമുമ്പില്‍ എത്തിക്കുന്നില്ല എന്നതാണ് വസ്തുത. 1955-ല്‍ ദളിതര്‍ക്കുനേരെയുള്ള അക്രമസംഭവങ്ങളില്‍ കേവലം 150 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്ന സ്ഥാനത്തിപ്പോള്‍ ഇന്ത്യയില്‍ അത് 1.38 ലക്ഷമായി ഉയര്‍ന്നിരിക്കുകയാണ്. 2014-വരെയുള്ള കണക്കുകള്‍ പ്രകാരം 1,38,792 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എസ് സി വിഭാഗത്തിനെതിരായ അക്രമസംഭവങ്ങളില്‍ 47,604 കേസുകള്‍ 2014-ല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. 39,408 കേസുകള്‍ 2013-ല്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാനത്താണ് ഈ വര്‍ധനവ് ഉണ്ടായിരിക്കുന്നത്. പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായിട്ടുള്ള 6793 കുറ്റകൃത്യങ്ങള്‍ 2013-ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ 2014-ല്‍ ഇത് 11,451 ആയി വര്‍ധിച്ചു. ഈ കണക്കുകള്‍ യഥാര്‍ഥത്തില്‍ രാജ്യത്ത് സംഭവിച്ച ദളിതുകള്‍ക്കെതിരായ എല്ലാ അതിക്രമങ്ങളും ഉള്‍പ്പെടുന്നതല്ല. എത്രയോ ദളിത് പീഡനങ്ങളും അക്രമങ്ങളും കേസാകാതെ പോകുകയാണ് പതിവ്. വിവരവിപ്ലവത്തിന്റെ കാലത്തും ഉത്തരേന്ത്യയിലെ പല വിദൂരസ്ഥ ഗ്രാമങ്ങളിലും അരങ്ങേറിക്കൊണ്ടിരിക്കുന്ന ദളിതര്‍ക്കെതിരായ അതിക്രമങ്ങള്‍ പുറംലോകം അറിയുന്നില്ല. കാരണം അവിടെ സവര്‍ണ ജാതിക്കാര്‍ പറയുന്നതേ മാധ്യമങ്ങള്‍ വാര്‍ത്തയാക്കാറുള്ളൂ. സവര്‍ണജാതിക്കാര്‍ക്ക് അഹിതമായിട്ടുള്ളതൊന്നും പോലീസ് കേസാക്കാറുമില്ല.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ദളിത് പീഡനവും വിവേചനവും നിലനില്‍ക്കുന്ന സംസ്ഥാനമാണ് മോദിയുടെ ഗുജറാത്ത്. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നേരത്തെ ചൂണ്ടിക്കാണിച്ചത് ഗുജറാത്തിലെ ഏറ്റവും കുറഞ്ഞത് 77 ഗ്രാമങ്ങളിലെങ്കിലും ദളിതര്‍ക്ക് സാമൂഹിക ഭ്രഷ്ട് മൂലം നാട് വിട്ടു പോകേണ്ടിവന്നിട്ടുണ്ടെന്നാണ്. മോദി ഭരണം, ന്യൂനപക്ഷങ്ങളുടെ മാത്രമല്ല ഗുജറാത്തില്‍ അരക്ഷിതരും നിരാലംബരുമാക്കിയത് ദളിത് ജനവിഭാഗങ്ങളെക്കൂടിയാണ്. പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമമനുസരിച്ച് ദളിത് അതിക്രമങ്ങളില്‍ കേസെടുക്കുന്നില്ല എന്ന പരാതി വ്യാപകമായി ഉയര്‍ന്നുവരുന്നുണ്ട്. എടുക്കുന്ന കേസുകളില്‍ തന്നെ 3.5 ശതമാനം മാത്രമാണ് കോടതി ശിക്ഷാനടപടികള്‍ക്ക് വിധേയമാകുന്നത്.
അഹമ്മദാബാദ് ഉള്‍പ്പെടെയുള്ള ഗുജറാത്തിലെ ഒട്ടുമിക്ക ജില്ലകളിലും ദളിതര്‍ക്ക് ഇന്നും ക്ഷേത്രപ്രവേശം സാധ്യമായിട്ടില്ല. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അഹമ്മദാബാദ് സിറ്റിയില്‍ നിന്നും 100 കിലോമീറ്റര്‍ മാത്രം അകലെയുള്ള ഗല്‍സാന ഗ്രാമത്തിലെ അഞ്ച് ക്ഷേത്രങ്ങളില്‍ ദളിതര്‍ക്ക് പ്രവേശിക്കാന്‍ അനുമതി ഇല്ലാത്തതിനെക്കുറിച്ച് അനേ്വഷിച്ചിരുന്നു. അയിത്തത്തിന്റെ പേരില്‍ ക്ഷേത്രപ്രവേശം നിഷേധിക്കുന്നതിനെതിരെ പ്രതിഷേധിച്ച യുവാക്കളെ ഈ ഗ്രാമങ്ങളില്‍ നിന്ന് ബി ജെ പിയുടെ സഹായത്തോടെ സവര്‍ണര്‍ സാമൂഹിക ഭൃഷ്ട് കല്‍പ്പിച്ച് പുറത്താക്കുകയായിരുന്നു. “സ്വച്ഛ്ഭാരത് അഭിയാന്‍” പാടി നടക്കുന്ന നരേന്ദ്ര മോദി ഭരിച്ച ഗുജറാത്തില്‍ ദളിതരെ തോട്ടിപ്പണിക്കാരാക്കി ആദര്‍ശവത്കരിക്കുകയാണ് സംഘ്പരിവാര്‍. ബി ജെ പിയുടെ ഹിന്ദുത്വ മാതൃകയുടെ പരീക്ഷണശാലയായ ഗുജറാത്തിലെ ദളിതരുടെ ജീവിതാവസ്ഥ അതീവ ഭീകരമാണ്. വിവേചനവും അടിമത്വവും പേറുന്നവരാണ് അധഃസ്ഥിത ജനത.
ദളിതരായവര്‍ ചെയ്യുന്ന തോട്ടിപ്പണി അവര്‍ക്ക് ആത്മീയാനുഭവം നല്‍കുന്ന ധര്‍മശാസ്ത്രവിധിയനുസരിച്ചുള്ളതാണെന്ന് പറയാന്‍ പോലും നരേന്ദ്രമോദിക്ക് മടിയുണ്ടായില്ല. മോദിയുടെ വാക്കുകള്‍ നോക്കൂ: “സ്വന്തം ജീവിതം നിലനിര്‍ത്താന്‍വേണ്ടി മാത്രമാണ് അവര്‍ ഈ ജോലി ചെയ്യുന്നതെന്ന് ഞാന്‍ കരുതുന്നില്ല. അങ്ങനെയാണെങ്കില്‍ തലമുറകളായി അവര്‍ ഇത്തരം ജോലി ചെയ്യുമായിരുന്നില്ല…ഏതെങ്കിലുമൊരു സമയത്ത് മൊത്തം സമൂഹത്തിനും ദൈവങ്ങള്‍ക്കും സന്തോഷമുണ്ടാക്കുന്നതിനുവേണ്ടി തങ്ങള്‍ ഈ ജോലി ചെയ്യണമെന്ന് ആര്‍ക്കെങ്കിലും ഉള്‍വിളി ഉണ്ടായിട്ടുണ്ടാകണം; ദൈവം അവരില്‍ അര്‍പ്പിച്ചതുകൊണ്ടാണ് അവര്‍ ഈ ജോലി ചെയ്തുകൊണ്ടിരിക്കുന്നത്. നൂറ്റാണ്ടുകളായി വൃത്തിയാക്കുക എന്ന ഈ ജോലി തുടരുന്നത് ആഭ്യന്തരമായ ഒരാത്മീയ പ്രവര്‍ത്തനമായിട്ടാണ്.”
ഇങ്ങനെയൊക്കെയുള്ള അത്ഭുതകരമായ വീക്ഷണങ്ങള്‍ പുലര്‍ത്തുന്ന ഒരാള്‍ രാജ്യം ഭരിക്കുമ്പോള്‍ ദളിതുകള്‍ക്ക് എവിടെനിന്നാണ് സാമൂഹിക സുരക്ഷയും സാമൂഹിക നീതിയും കിട്ടുക. ഇന്ത്യയുടെ ഏറ്റവും വികസിത സംസ്ഥാനമായി ഗുജറാത്തിനെ എടുത്തുകാട്ടുന്നവര്‍ മനുഷ്യ വിസര്‍ജ്യം ചുമക്കുന്ന തോട്ടികളുടെ നാടായി തന്നെ ഗുജറാത്തിനെ അധഃപതിപ്പിക്കുകയാണ് നരേന്ദ്ര മോദി ചെയ്തിട്ടുള്ളതെന്ന കാര്യം സമര്‍ഥമായി മറച്ചുപിടിക്കുകയാണ്. ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ ഒരു പഠനമനുസരിച്ച് ഗുജറാത്തില്‍ 12,000-ലേറെ പേര്‍ തോട്ടിപ്പണിക്കാരായുണ്ട്.
സവര്‍ണ ജാതി രാഷ്ട്രീയമാണല്ലോ ഹിന്ദുത്വം. ഹിന്ദുത്വത്തിന്റെ കൊടി ഉയര്‍ത്തിപ്പിടിച്ച് രാജ്യം ഭരിക്കുന്ന ബി ജെ പി ദളിത് വിരുദ്ധമായ അതിക്രമങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയാണ്. ഉത്തര്‍പ്രദേശ്, ഗുജറാത്ത്, കര്‍ണാടക, ബീഹാര്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, രാജസ്ഥാന്‍, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന ദളിതര്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് പിറകില്‍ ആര്‍ എസ് എസ് ആണെന്ന കാര്യം നിരവധി തവണ വ്യക്തമാക്കപ്പെട്ടിട്ടുള്ളതാണ്. അയിത്തവും ഗോവധവും വിഷയമാക്കി മുസ്‌ലിംകള്‍ക്കും ദളിതര്‍ക്കുമെതിരെ കൂട്ടക്കൊലകള്‍ അഴിച്ചുവിടാനുള്ള ആസൂത്രിത നീക്കങ്ങള്‍ വര്‍ഷങ്ങളായി നമ്മുടെ രാജ്യത്ത് സംഘ്പരിവാര്‍ സംഘടനകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.
2002-ല്‍ ഹരിയാനയില്‍ അഞ്ച് ദളിതരെ അവര്‍ ചെയ്യാത്ത “കുറ്റം ചുമത്തി”യാണ് തല്ലിക്കൊന്നത്. ചത്ത പശുവിന്റെ തൊലി ഉരിയുന്ന ജോലി ചെയ്യുന്ന ദളിതര്‍ ഗോഹത്യനടത്തി എന്ന കിംവദന്തി പ്രചരിപ്പിച്ചാണ് പ്രാദേശിക ഹിന്ദുത്വ വാദികള്‍ അവരെ തല്ലിക്കൊന്നത്. ഭരണകൂട സംവിധാനങ്ങളുടെ മൂക്കിന് താഴെ നിന്നാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഈ നരഹത്യ നടത്തിയത്. ആ സംഭവത്തെക്കുറിച്ച് അന്നത്തെ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം പ്രസിദ്ധീകരിച്ച വാര്‍ത്ത ഷംസുല്‍ ഇസ്‌ലാം ഒരു ലേഖനത്തില്‍ ഉദ്ദരിച്ച് ചേര്‍ത്തിരിക്കുന്നത് നോക്കൂ:
“തലസ്ഥാനത്ത് നിന്നും രണ്ട് മണിക്കൂറിന് താഴെ മാത്രം അകലെയുള്ള ഛജ്ജാര്‍ ജില്ലയിലെ ദുലേന പോലീസ് ഔട്ട്‌പോസ്റ്റിന് പുറത്തുണ്ടായ രംഗമാണിത്: റോഡില്‍ രക്തച്ചാലുകളും പുകയുന്ന ചാരത്തിന്റെ കൂമ്പാരവും കഴിഞ്ഞ രാത്രി ഇരുപതിനും മുപ്പതിനും മധ്യേ പ്രായമുള്ള അഞ്ച് ദളിതരെ അടിച്ചുകൊല്ലുകയും അവരില്‍ രണ്ട് പേരെ ദഹിപ്പിക്കുകയും ചെയ്ത ഇടമാണിത്. നിരവധി വര്‍ഷങ്ങളായി ചെയ്തുകൊണ്ടിരുന്നതാണ് അവര്‍ ചെയ്തത്. വില്‍ക്കാന്‍ വേണ്ടി ചത്ത പശുക്കളുടെ തൊലിയുരിയുന്ന പണിയാണിത്. ഇപ്രാവശ്യം അത് ജീവനുള്ളതാണെന്ന് ആരോ കിംവദന്തി പരത്തി. അങ്ങനെ ദസറ ആഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഒരാള്‍ക്കൂട്ടം ആ ദളിതര്‍ അഭയം തേടിയ പോലീസ് ഔട്ട്‌പോസ്റ്റില്‍ നിന്നും വലിച്ചിറക്കി, “ഗോമാതാ കീ ജയ്” എന്നാക്രോശിച്ചുകൊണ്ട് അവരെ അടിച്ചുകൊന്നു. സിറ്റി മജിസ്‌ട്രേറ്റും കൗണ്‍സിലറുടെ ഭര്‍ത്താവും ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫീസറും കുറഞ്ഞത് 50 പോലീസുകാരും കണ്ടു നില്‍ക്കെയായിരുന്നു ഇതുണ്ടായത്. അജ്ഞാതരായ ആളുകള്‍ക്കെതിരെ ഒരു പ്രഥമറിപ്പോര്‍ട്ടും ഫയല്‍ ചെയ്തു. കുറ്റവാളികള്‍ക്കെതിരെ ഒരു നടപടിയുമെടുക്കരുതെന്നാവശ്യപ്പെട്ടുകൊണ്ട് വി എച്ച് പിയുടെയും ശിവസേനയുടെയും പ്രാദേശിക നേതൃത്വം ഒരു നിവേദനം സമര്‍പ്പിക്കുകയുണ്ടായി”.”
(തുടരും)