Kannur
മത്തിയും അയിലയും മലബാര്‍ തീരം വിടുന്നു
കണ്ണൂര്‍: സാധാരണക്കാരുടെ ഇഷ്ടവിഭവമായ മത്തിയുടെയും അയലയുടെയും ലഭ്യത കേരള തീരത്ത് കുറഞ്ഞു.മംഗലാപുരം മുതല്‍ തൃശ്ശൂര്‍ ചാവക്കാട് വരെ നിീണ്ടു കിടക്കുന്ന പഴയ മലബാര്‍ തീരത്ത്ു നിന്നാണ് മത്തിയും അയിലയുമുള്‍പ്പടെയുള്ള മീനുകള്‍ ഉള്‍വലിയുന്നത്.കാലാവസ്ഥാ വ്യതിയാനം, കടലിലെ മാലിന്യനിക്ഷേപം, അമ്ലത, ജലത്തിലെ ചൂട് തുടങ്ങിയവയാണ് ഈ പ്രതിഭാസത്തിന് ഒരു പരിധി വരെ കാരണമെന്ന് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നുണ്ടെങ്കിലും ഇതേക്കുറിച്ചുള്ള വ്യക്തമായ കാരണങ്ങള്‍ ഇനിയും ലഭ്യമായില്ല.
കേരളത്തിന്റെ കടല്‍പ്രദേശങ്ങളില്‍നിന്ന് ബംഗ്ലാദേശ് മേഖലയിലേക്കാണ് മത്സ്യസഞ്ചാരമെന്നാണ് ഇതേക്കുറിച്ച് പഠനം നടത്തുന്ന കൊച്ചിയിലെ സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ നിഗമനം. മീനുകള്‍ അധിവാസകേന്ദ്രം മാറ്റുന്നതിനെക്കുറിച്ചും മത്സ്യലഭ്യതാകേന്ദ്രങ്ങള്‍ നിര്‍ണയിക്കാനുമായി മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് പ്രത്യേകപഠനം തുടങ്ങിയിട്ടുമുണ്ട്. സി എം എഫ് ആര്‍ ഐ നേരത്തെ നടത്തിയ പഠനത്തില്‍ രാജ്യത്തെ വാര്‍ഷിക മല്‍സ്യ ലഭ്യതയില്‍ കേരളത്തിന് തമിഴ്‌നാടിന് പിറകില്‍ നാലാം സ്ഥാനമാണെന്ന് കണ്ടെത്തിയിരുന്നു.ഒന്നാം സ്ഥാനം നേടിയ ഗുജറാത്തിന്റെയും ആന്ധ്യുടെയുമൊക്കെ പിറകിലാണ് നേരത്തെ മത്സ്യ ലഭ്യതയില്‍ മുന്നിലുണ്ടായിരുന്ന കേരളം എത്തിപ്പെട്ടത്.
6.71 ലക്ഷം ടണ്‍ മല്‍സ്യമാണ് സംസ്ഥാനത്ത് കഴിഞ്ഞ തവണ ലഭിച്ചതെന്നാണ് അനൗദ്യോഗിക കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കേരളത്തില്‍ മല്‍സ്യലഭ്യത കുറഞ്ഞപ്പോള്‍ തമിഴ്‌നാട് വലിയ തോതിലുള്ള വര്‍ധനയാണ് രേഖപ്പെടുത്തിയത്. രാജ്യമൊട്ടാകെ ലഭിച്ച മല്‍സ്യങ്ങളില്‍ ഒന്നാം സ്ഥാനത്ത് മത്തിയാണ് ലഭിക്കാറുള്ള07ത്. 6 ലക്ഷം ടണ്‍ വരെ ഇതിന്റെ ഉല്‍പാദനം രേഖപ്പെടുത്താറുണ്ട്. ഇത് ആകെ ലഭിച്ച മല്‍സ്യത്തിന്റെ 15.7 ശതമാനമാണ്. ഇതില്‍ ഒരു വലിയ പങ്ക് കേരളത്തില്‍ നിന്നായിരുന്നു ലഭിച്ചു കൊണ്ടിരുന്നത്.എന്നാല്‍ കേരളത്തില്‍ മത്തിയുടെ ലഭ്യത ഏറെ കുറഞ്ഞു എന്ന് സി എം എഫ് ആര്‍ ഐ രേഖപ്പെടുത്തുന്നു.
എന്നാല്‍ തമിഴ്‌നാടിന്റെ തീരങ്ങളിലാകട്ടെ മത്തിയാണിപ്പോള്‍ പ്രധാന ഇനം. ഇവിടെ യഥേഷ്ടം ലഭിച്ചിരുന്ന മുള്ളന്‍ മല്‍സ്യത്തെ വെട്ടിമാറ്റിയാണ് മത്തി ഒന്നാമതെത്തിയിരിക്കുന്നത്. ഇന്ത്യയുടെ തെക്കന്‍ മേഖലയിലെ പ്രധാന ഇനമാണ് നെയ്മത്തി. എന്നാല്‍ വടക്കുപടിഞ്ഞാറ് മേഖലയിലാണ് അയലയുടെ ആധിപത്യം.പക്ഷെ കണ്ണൂര്‍, പൊന്നാനി, ബേപ്പൂര്‍, തലശേരി, കോഴിക്കോട്, കാസര്‍കോട് ഉള്‍പ്പടെയുള്ള മലബാര്‍ തീരങ്ങളിലാണ് അയല, മത്തി എന്നിവ മുട്ടയിടാനെത്താറുള്ളത്. വലിയ കൂട്ടങ്ങളായാണ് വരവ്.തീര ദേശ തണ്ണീര്‍ത്തടങ്ങളുടെ സ്വാധീനം ഏറെയുള്ളതു കൊണ്ടാവണം ഇവ മലബാര്‍ തീരങ്ങള്‍ ലക്ഷ്യമാക്കി വരുന്നത്.പരമ്പരാഗത ശൈലിയുള്ള മീന്‍പിടുത്തം ഇവയുടെ വരവിനെ തെല്ലും ബാധിച്ചിരുന്നുമില്ല. എന്നാല്‍ കഴിഞ്ഞ എതാനും വര്‍ഷങ്ങളായി തീരദേശ തണ്ണീര്‍ത്തടങ്ങളുടെ വ്യാപ്തി നാല്‍പത് ശതമാനമായി ചുരുങ്ങിയതും എല്ലാ ചട്ടങ്ങളും ലംഘിച്ച് അടിത്തട്ട് അരിച്ചു പെറുക്കി വന്‍കിട ബോട്ടുകള്‍ മീന്‍കൊള്ള നടത്തുന്നതും മൂലം മത്സ്യങ്ങള്‍ ദിശമാറി സഞ്ചരിക്കകയെന്നാണ് ഇതു സംബന്ധിച്ച് ഗവേഷണങ്ങള്‍ നടത്തുന്നവര്‍ പറയുന്നു.നിലവില്‍ കേരള തീരത്തു നിന്നും മീന്‍ പിടിക്കാന്‍ 24000 യാനങ്ങളേ പാടുള്ളുവെന്നാണ് ഇതേക്കുറിച്ച് പഠനം നടത്തിയ പല കമ്മിറഅറികളും പറയുന്നത്.പക്ഷെ 34000 യാനങ്ങളാണ് സംസ്ഥാനത്തൊട്ടാകെ മീന്‍ പിടുത്തം നടത്തുന്നത്.ഇതു കൂടാതെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് പെര്‍മിറ്റെടുത്ത് മീന്‍ പിടിക്കുന്ന യാനങ്ങളും ആയിരക്കണക്കിനു വരും.വള മത്സ്യങ്ങളാക്കായി വന്‍ കിട ബോട്ടുകാര്‍ ബോട്ടില്‍ പ്രത്യേക സംവിധാനം ഘടിപ്പിച്ചാണ് അടിത്തട്ടില്‍ നിന്ന് സകലതും കോരിയെടുക്കുന്നത്. യന്ത്രവല്‍കൃത ബോട്ടുകളുടെ വലയില്‍പ്പെട്ടാല്‍ മീനുകളുടെ മുട്ടയിടല്‍ മുടങ്ങും. ഇത്തരം രീതി തുടര്‍ന്നാല്‍ ഭാവിയില്‍ മത്തിയും അയലയും തീരെ ലഭിക്കാത്ത സ്ഥിതിയുണ്ടാകുമെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്.മണ്‍സൂണില്‍ മുട്ടയിടുന്ന കിളിമീന്‍, തിരണ്ടി, കണവ, നത്തോലി എന്നിവയും ഈ പ്രദേശങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും താരതമ്യേന ചെറുകൂട്ടങ്ങളാണ് അവ. ജൂണ്‍, ജൂലൈ മാസങ്ങളില്‍ പുറംകടലില്‍ പ്രജനത്തിനെത്തുന്ന മീനുകളെ യന്ത്രവല്‍കൃത വലകള്‍ പൂര്‍ണമായും കോരിയെടുക്കുന്ന സ്ഥിതിയുമുണ്ട്. കേരളപ്രദേശത്തെ കടല്‍വെള്ളത്തിന്റെ താപനില വര്‍ധിക്കുന്നതുപോലും ഇവയെ സ്ഥലംമാറ്റത്തിന് പ്രേരിപ്പിക്കുന്നുണ്ടെന്നും ഗവേഷകര്‍ പറയുന്നു.