National
എട്ടുതവണ ഇന്ത്യ സന്ദര്‍ശിച്ചിരുന്നെന്ന് ഹെഡ്‌ലി
മുബൈ: 2008ല്‍ മുബൈയില്‍ ലഷ്‌കറെ ത്വയ്ബ നടത്തിയ ഭീകരാക്രമണത്തില്‍ പങ്കാളിയായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി ലഷ്‌കര്‍ നേതാവ് സാജിദ് മിറിന്റെ നിര്‍ദേശപ്രകാരം എട്ടുതവണ ഇന്ത്യ സന്ദര്‍ശിച്ചിരുവെന്നും ഇതില്‍ ഏഴു തവണയും മുംബൈയിലായിരുന്നെന്നും ഹെഡ്‌ലി മൊഴി നല്‍കി. മുബൈയിലെ ടാഡ കോടതിയിലെ തെളിവെടുപ്പിനിടെയാണ് ഹെഡ്‌ലി മൊഴി നല്‍കിയത്. കോടതിയില്‍ ആരംഭിച്ചു. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് മൊഴിരേഖപ്പെടുത്തിയത്. രാവിലെ ഏഴു മണി മുതലാണ് അമേരിക്കയിലെ അജ്ഞാതകേന്ദ്രത്തില്‍ നിന്ന് ഹെഡ്‌ലിയുടെമൊഴി രേഖപ്പെടുത്താന്‍ തുടങ്ങിയത്.
കേസിലെ പബ്‌ളിക് പ്രോസിക്യൂട്ടര്‍ ഉജ്ജ്വല്‍ നിഗവും കോടതിയിലുണ്ടായിരുന്നു. ആക്രമണത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന ലഷ്‌കര്‍ ഭീകരനും മുബൈ ആര്‍തര്‍ റോഡ് ജയിലില്‍ കഴിയുന്ന അബു ജിന്‍ഡാലിനേയും ഹെഡ്‌ലിയേയും മുഖാമുഖം കൊണ്ടുവരാനും പ്രോസിക്യൂഷന്‍ ശ്രമിക്കുന്നുണ്ട്.
മുബൈ ഭീകരാക്രമണത്തില്‍ പാകിസ്ഥാന്‍ സൈന്യത്തിനും ഐ.എസ്.ഐയ്ക്കും പങ്കുണ്ടെന്ന് ഹെഡ്‌ലി കഴിഞ്ഞ ദിവസം എന്‍.ഐ.എയോട് വെളിപ്പെടുത്തിയിരുന്നു. പാക് ഭീകരസംഘടനയായ ലഷ്‌കറെ തയ്ബ നേതാവ് ഹാഫിസ് മുഹമ്മദ് സയീദിന്റെ അനുമതിയോടു കൂടിയാണ് പദ്ധതി തയ്യാറാക്കിയതെന്നും ആക്രമണത്തിനു വേണ്ട സഹായവും പണവും പാക് ചാരസംഘടനയായ ഐ.എസ്.ഐയില്‍ നിന്നു ലഭിച്ചതായും ഹെഡ്‌ലി കുറ്റസമ്മതം നടത്തി.
മുബൈ ഭീകരാക്രമണ കേസില്‍ അമേരിക്കന്‍ ജയിലില്‍ 35 വര്‍ഷം തടവുശിക്ഷ അനുഭവിക്കുന്ന ഹെഡ്‌ലിയെ കഴിഞ്ഞ വര്‍ഷമാണ് എന്‍.ഐ.എ മാപ്പുസാക്ഷിയാക്കിയത്. മുബൈയ്ക്ക് പുറമേ ന്യൂഡല്‍ഹിയില്‍ ഉപരാഷ്ട്രപതിയുടെ വസതി, ഇന്ത്യാഗേറ്റ്, സി.ബി.ഐ ആസ്ഥാനം എന്നിവയ്ക്ക് നേരെ ആക്രമണം നടത്താനും പദ്ധതിയിട്ടിരുന്നു. ഐ.എസ്.ഐ ഉദ്യോഗസ്ഥരായ മേജര്‍ ഇഖ്ബാലും സമീര്‍ അലിയുമായിരുന്നു ഹെഡ്‌ലിയുമായി ബന്ധപ്പെട്ടിരുന്നത്. ലഷകര്‍ നേതാവ് സഖിയൂര്‍ ഉര്‍ റഹ്മാന്‍ ലഖ്‌വിയുമായി ബന്ധപ്പെട്ടിരുന്നത് ബ്രിഗേഡിയര്‍ റിവാസ് ആയിരുന്നു.അറസ്റ്റ് ചെയ്യപ്പെട്ട ശേഷം ഐ.എസ്.ഐ മുന്‍ തലവന്‍ ഷൂജ പാഷ ലഖ്‌വിയെ കണ്ടിരുന്നതായും ഹെഡ്‌ലി പറഞ്ഞു.