National
പഠാന്‍കോട് കൊല്ലപ്പെട്ട ഭീകരരുടെ എണ്ണത്തില്‍ അവ്യക്തത തുടരുന്നു
ന്യൂഡല്‍ഹി: പഠാന്‍കോട് വ്യോമത്താവളത്തില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണത്തില്‍ അവ്യക്തത തുടുന്നു. ആക്രമണത്തില്‍ പങ്കെടുത്ത ആറ് ഭീകകരും കൊല്ലപ്പെട്ടെന്ന സൈനിക മേധാവിയുടെയും ആഭ്യന്തര, പ്രതിരോധ മന്ത്രാലയങ്ങളുടെയും വാദം ഇതുവരെ സ്ഥിരീകരിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ സംഭവം നടന്ന് ഒരു മാസം പിന്നിട്ടിട്ടും അന്വേഷണം നടത്തുന്ന എന്‍ ഐ എക്കും ഇതേകുറിച്ച് വ്യക്തത വരുത്താനായിട്ടില്ല.
ഓപറേഷനില്‍ പങ്കെടുത്തവര്‍ വ്യോമത്താവളത്തിലേക്ക് പ്രവേശിച്ച വഴിയുള്‍പ്പെടയുള്ള കാര്യത്തില്‍ എന്‍ ഐ എ നിഗമനത്തിലെത്തിയിരുന്നു. എന്നാല്‍, കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം നാലാണോ ആറാണോ എന്നതിനെക്കുറിച്ച് സ്ഥിരീകരിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. സൈന്യം കൊല്ലപ്പെടുത്തിയെന്ന് പറയുന്ന ആറ് ഭീകരരുടെ മൃതദേഹം കണ്ടെത്താന്‍ കഴിയാത്തതാണ് അവ്യക്തത തുടരാന്‍ കാരണം. മാധ്യമങ്ങളുള്‍പ്പെടെയുള്ളവര്‍ക്ക് സൈന്യം കാണിച്ചത് മൂന്ന് ഭീകരരുടെ മൃതദേഹമാണ്. ഒരാളുടെ മൃതദേഹം ഗ്രനേഡ് പൊട്ടിത്തെറിച്ച് വികൃതമായെന്നും സൈന്യം പറഞ്ഞിരുന്നു. എന്നാല്‍, ഓപറേഷന്റെ മൂന്നാം ദിവസം കൊലപ്പെടുത്തിയെന്ന് സൈന്യവും കേന്ദ്ര സര്‍ക്കാറും പറയുന്ന രണ്ട് ഭീകരരുടെ മൃതദേഹമോ അവര്‍ ഉപയോഗിച്ച വസ്ത്രമുള്‍പ്പെടെ മറ്റെന്തെങ്കിലുമോ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഈ രണ്ട് പേര്‍ സ്‌ഫോടനത്തിലാണ് കൊല്ലപ്പെട്ടതെന്നും അവരുടെ ചാരം മാത്രമേ ലഭിച്ചുള്ളൂ എന്നുമാണ് സൈനിക മേധാവിയുടെ വിശദീകരണം. എന്നാല്‍, ചാരമായെങ്കിലും വസ്ത്രമുള്‍പ്പെടെ എന്തെങ്കിലും തെളിവുകള്‍ സ്‌ഫോടനത്തില്‍ അവശേഷിക്കുമെന്നാണ് എന്‍ ഐ എയുടെ വാദം. ഓപറേഷനില്‍ കെട്ടിടം പൂര്‍ണമായും നശിപ്പിച്ചിരുന്നു.
കെട്ടിടത്തിനകത്ത് നിന്ന് ലഭിക്കുന്ന ചാരത്തില്‍ നിന്ന് മാത്രമേ എത്ര പേര്‍ അകത്തുണ്ടായിരുന്നുവെന്ന് തിട്ടപ്പെടുത്താനാകൂ. ഇതിനായി ഫോറന്‍സിക് ഫലം കാത്തിരിക്കുകയാണ് എന്‍ ഐ എ സംഘം.