National
കാര്‍ഗില്‍ സംഭവം അബദ്ധം, വാജ്പേയിയെ പിന്നില്‍ നിന്നും കുത്തി; നവാസ് ശരീഫിന്റെ കുറ്റസമ്മതം
ന്യൂഡല്‍ഹി: ഇന്ത്യാ-പാക് ബന്ധത്തില്‍ ഉലച്ചില്‍ സൃഷ്ടിച്ച കാര്‍ഗില്‍ നുഴഞ്ഞുകയറ്റം അബദ്ധമായിരുന്നുവെന്ന് പാക് പ്രധാനമന്ത്രി നവാസ് ശരീഫ്. അന്നത്തെ പ്രധാനമന്ത്രി വാജ്‌പേയിയെ പിന്നില്‍ നിന്നും കുത്തുന്നതായിരുന്നു നടപടിയെന്നും അദ്ദേഹം തുറന്നടിച്ചു. ഇന്ത്യ പാക് ബന്ധം ഊഷ്മളമാക്കുന്നതിന് ഇരുരാജ്യങ്ങളും ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്നതിനിടയിലാണ് നവാസ് ശരീഫിന്റെ കുറ്റസമ്മതം. മുസാഫറാബാദില്‍ ഒരു റാലിയില്‍ സംസാരിക്കവെയാണ് ശരീഫിൻെ്റ പ്രതികംണ. എന്നാല്‍ ശരീഫിന്റെ വാക്കുകള്‍ക്ക് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
1998ല്‍ നവാസ് ശരീഫ് പാക് പ്രധാനമന്ത്രിയും വാജ്‌പേയി ഇന്ത്യന്‍ പ്രധാനമന്ത്രിയുമായ സമയത്ത് ഇരുരാജ്യങ്ങളും തമ്മില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നിശ്ചയിച്ചിരുന്നു. എന്നാല്‍ 1999ലെ കാര്‍ഗില്‍ യുദ്ധത്തോടെ ഈ ശ്രമങ്ങള്‍ തടസ്സപ്പെട്ടു. 2008ല്‍ മുംബൈ ഭീകരാക്രമണത്തില്‍ കൂടി പാക് പങ്ക് വെളിപ്പെട്ടതോടെ ഇന്ത്യ-പാക് ബന്ധം കൂടുതല്‍ സങ്കീര്‍ണമായി.
നരേന്ദ്രമോഡി പ്രധാനമന്ത്രിയായതോടെ ഇന്ത്യാ-പാക് ബന്ധം ഊഷ്മളമാക്കാന്‍ നീക്കങ്ങള്‍ നടന്നിരുന്നു. ഇരുനേതാക്കളും തമ്മില്‍ പലപ്പോഴായി കൂടിക്കാഴ്ച നടത്തുകയും മോഡി പാക്കിസ്ഥാനിലെത്തി നവാസിന്റെ മകളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇന്ത്യാ – പാക് ചര്‍ച്ചകള്‍ ജനുവരി 15ന് വീണ്ടും നടത്താന്‍ നിശ്ചയിച്ചപ്പോഴാണ് പത്താന്‍കോട്ട് ഭീകരാക്രമണം നടന്നത്. ഇതോടെ ഇന്ത്യ ചര്‍ച്ചയില്‍ നിന്നും പിന്‍മാറി. ഇത് ഇരുരാജ്യങ്ങളും തമ്മില്‍ വീണ്ടും അകല്‍ച്ചക്ക് വഴിവെച്ചിരിക്കുന്ന സാഹചര്യത്തിലാണ് നവാസ് ശരീഫ് കുറ്റസമ്മതം നടത്തിയിരിക്കുന്നത്.