Connect with us

Gulf

ഏഷ്യന്‍ ഇന്‍ഡോര്‍ ചാമ്പ്യന്‍ഷിപ്പ് ഖത്വറിന്

Published

|

Last Updated

ദോഹ: ഖത്വറിന് ഏഴാമത് ഏഷ്യന്‍ ഇന്‍ഡോര്‍ ചാമ്പ്യന്‍ഷിപ്പ്. ആറു സ്വര്‍ണവും ഒരു വെള്ളിയും മൂന്നു വെങ്കലവും നേടിയാണ് ആതിഥേയര്‍ കിരിടീം സ്വന്തമാക്കിയത്. അഞ്ചുവീതം സ്വര്‍ണവും വെള്ളിയും മൂന്നു വെങ്കലവും നേടിയ ചൈന രണ്ടാംസ്ഥാനത്തെത്തി. നാലു സ്വര്‍ണവും രണ്ടു വെള്ളിയും നാലു വെങ്കലവുമായി കസാഖിസ്ഥാന്‍ മൂന്നാംസ്ഥാനം നേടി. ടൂര്‍ണമെന്റില്‍ ഇന്ത്യ എട്ടാമതാണ്. മീറ്റില്‍ ഒരു സ്വര്‍ണവും മൂന്നു വെള്ളിയും മൂന്നു വെങ്കലവുമാണ് ഇന്ത്യ നേടിയത്. ഇതില്‍ 1500 മീറ്ററില്‍ സുഗന്ധകുമാരിയുടെ വെങ്കലവും ഉള്‍പ്പെടുന്നു.
മുഹമ്മദ് അല്‍ ഗാര്‍നിയുടെ സ്പ്രിന്റ് ഡബിള്‍ അടക്കം ഇന്നലെ ആസ്പയര്‍ ഡോമിലെ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഖത്വര്‍ നേടിയത്, 4,400 മീറ്റര്‍ റിലേയിലെ സ്വര്‍ണം ഉള്‍പ്പെടെ മൂന്നു സ്വര്‍ണവും ഒരു വെള്ളിയും ഒരു വെങ്കലവും. അതേസമയം ഇന്നലെ ഇന്ത്യക്ക് ഒരു വെള്ളിയും വെങ്കലവും മാത്രമാണ് ലഭിച്ചത്. അഞ്ചിനങ്ങളില്‍ ഇന്ത്യ മത്സരിച്ചെങ്കിലും പുരുഷ വിഭാഗം ലോംഗ് ജംബില്‍ പ്രേംകുമാര്‍ കുമാരവേല്‍ വെള്ളിയും ഷോട്ട് പുട്ടില്‍ ഓംപ്രകാശ് ഖരാന വെങ്കലവും നേടി. 18.77 മീറ്റര്‍ ദൂരത്തില്‍ ഷോട്ട്പുട്ട് എറിഞ്ഞാണ് ഓംപ്രകാശ് വെങ്കലം നേടിയത്. ഇന്ത്യ സ്വര്‍ണം പ്രതീക്ഷിച്ചിരുന്ന ഇനമാണിത്. 19.30 മീറ്റര്‍ ദൂരം എറിഞ്ഞെടുത്ത ചൈനീസ് താരങ്ങളായ ലിയു യാംഗ് സ്വര്‍ണവും തിയാന്‍ സിസ്‌ഹോങ് വെള്ളിയും നേടി. ലോംഗ് ജംപില്‍ ചൈനയുടെ ഴാങ് യോഗുവാങ് 7.99 മീറ്റര്‍ ചാടിയാണ് സ്വര്‍ണം നേടിയത്. പ്രേംകുമാര്‍ 7.92 മീറ്ററും വെങ്കലം നേടിയ ഹോംഗ്‌കോംഗിന്റെ മിങ് ടായ് ചാന്‍ 7.85 മീറ്ററും ചാടി.
കഴിഞ്ഞദിവസം 1500 മീറ്ററില്‍ സ്വര്‍ണം നേടിയ മുഹമ്മദ് അല്‍ ഗാര്‍നി ഇന്നലെ 3000 മീറ്ററിലും ഒന്നാമതെത്തിയാണ് സ്പ്രിന്റ് ഡബിള്‍ തികച്ചത്. ഏഴു മിനിറ്റ് 39.23 സെക്കന്‍ഡിലാണ് ഗാര്‍നി ഓടിയെത്തിയത്. ബഹ്‌റൈന്റെ ആല്‍ബര്‍ട്ട് റോപ് വെള്ളിയും ഖത്വറിന്റെ തന്നെ സെയ്ദ് ആദെന്‍ സെയ്ദ് വെങ്കലവും നേടി. സെയ്ദിന്റെയും മീറ്റിലെ രണ്ടാമത്തെ മെഡലാണിത്. കഴിഞ്ഞ ദിവസം 1500മീറ്ററിലും സെയ്ദ് വെങ്കലം നേടിയിരുന്നു. 800മീറ്ററില്‍ മുസേബ് അബ്ദുര്‍റഹ്മാന്‍ ബല്ലയാണ് ഇന്നലെ ഖത്വറിന്റെ ആദ്യ സ്വര്‍ണം സ്വന്തമാക്കിയത്. പുതിയ ചാമ്പ്യന്‍ഷിപ്പ് റെക്കോര്‍ഡോടെയായിരുന്നു ബല്ലയുടെ സ്വര്‍ണം. ഒരു മിനിറ്റ് 46.92 സെക്കന്‍ഡിലാണ് ബല്ല ഫിനിഷ് ചെയ്തത്. കുവൈത്തിന്റെ മുഹമ്മദ് അല്‍ അസ്മി 2012ല്‍ സ്ഥാപിച്ച റെക്കോര്‍ഡാണ് ബല്ല തകര്‍ത്തത്. വിജയത്തില്‍ സന്തോഷമുണ്ടെന്നും കൂടുതല്‍ മികച്ച പ്രകടനമാണ് പ്രതീക്ഷിച്ചതെന്നും ബല്ല പറഞ്ഞു.
ഒരു മിനിറ്റ് 48.05സെക്കന്റില്‍ ഫിനിഷ് ചെയ്ത ഖത്വറിന്റെ ജമാല്‍ ഹെയ്‌റെയ്‌നാണ് വെള്ളി. ഇറാന്റെ മുസ്തഫ ഗൊല്‍മെറാസ് കൊര്‍ദിയാനി വെങ്കലം നേടി. 4400മീറ്റര്‍ റിലേയില്‍ മുഹമ്മദ് നാസിര്‍, മുസേബ് അബ്ദുര്‍റഹ്മാന്‍ ബല്ല, ബാകര്‍ ഹൈദര്‍ അബ്ദല്ല, അബ്ദലേല ഹാറൂണ്‍ എന്നിവരുള്‍പ്പെട്ട ടീമാണ് ഖത്വറിനായി സ്വര്‍ണം നേടിയത്. മൂന്നു മിനിറ്റ് 8.20 സെക്കന്‍ഡിലായിരുന്നു ഖത്വര്‍ ഫിനിഷ് ചെയ്തത്. ഇതോടെ ബല്ലയുടെയും ഹാറൂണിന്റെയും മീറ്റിലെ സ്വര്‍ണനേട്ടം രണ്ടുവീതമായി ഉയര്‍ന്നു. പുരുഷവിഭാഗത്തില്‍ 60മീറ്റര്‍ ഹര്‍ഡില്‍സില്‍ കുവൈത്തിന്റെ അബ്ദുല്‍ അസീസ് അല്‍ മന്‍ദീല്‍ ഏഷ്യന്‍ ഇന്‍ഡോര്‍ റെക്കോര്‍ഡോടെ സ്വര്‍ണം നേടി. കുവൈത്തിന്റെ തന്നെ യാഖൂബ് അല്‍ യൗഹ വെള്ളിയും ചൈനയുടെ സാങ് ഹോലുങ് വെങ്കലവും സ്വന്തമാക്കി.
വനിതാവിഭാഗത്തില്‍ 800 മീറ്ററില്‍ ബഹ്‌റൈന്റെ മാര്‍ത്ത ഹിര്‍പാറ്റോ യോത സ്വര്‍ണം നേടി. ശ്രീലങ്കയുടെ നിമാലി വാലിവര്‍ഷ വെള്ളിയും ജപ്പാന്റെ യുമേ കിതാമുറ വെങ്കലവും നേടി. 60മീറ്റര്‍ ഹര്‍ഡില്‍സില്‍ കസാഖിസ്ഥാന്റെ അനസ്താസിയ സൊപ്രുനോവക്കാണ് സ്വര്‍ണം. സ്വന്തം നാട്ടുകാരിയായ അനസ്താസ്സിയ പിലിപെന്‍കോയെ കേവലം രണ്ടു സെക്കന്‍ഡിന്റെ വ്യത്യാസത്തില്‍ പിന്തള്ളിയാണ് സ്വര്‍ണനേട്ടം. ഉസ്ബക്കിസ്ഥാന്റെ വലന്റിന കിബലിങ്കോവ വെങ്കലം നേടി. ഹൈജംബില്‍ ഉസ്ബക്കിസ്ഥാന്‍ താരങ്ങളായ സ്വെറ്റ്‌ലാന റാഡ്‌സിവിലും നാദിയ ദുസനോവയും യഥാക്രമം സ്വര്‍ണവും വെള്ളിയും നേടി. ചൈനയുടെ സെങ് സിങ്ജുവാനാണ് വെങ്കലം. 4400 മീറ്റര്‍ റിലേയില്‍ ഏഷ്യന്‍, ചാമ്പ്യന്‍ഷിപ്പ് റെക്കോര്‍ഡോടെ ബഹ്‌റൈന്‍ സ്വര്‍ണം നേടി. ഇറാന്‍ വെള്ളിയും ജോര്‍ദ്ദാന്‍ വെങ്കലവും നേടി. പുരുഷവിഭാഗം ഹെപ്റ്റാത്തലോണില്‍ അഖിഹികോ നകമുറയിലൂടെ ജപ്പാന്‍ ആദ്യ സ്വര്‍ണം നേടി. ചൈനയുടെ ഹു യുഫി വെള്ളിയും ഉസ്ബക്കിസ്ഥാന്റെ മരാത് ഖായദ്രോവ് വെങ്കലവും നേടി.