Connect with us

Articles

രാജ്യദ്രോഹ നിയമത്തിന്റെ കാണാപ്പുറങ്ങള്‍

Published

|

Last Updated

“ഒരു നിയമമുണ്ടാക്കാന്‍ നൂറു വര്‍ഷമെടുത്തേക്കാം; എന്നാല്‍, ആ നിയമം അതിന്റെ ജോലി ചെയ്തു തുടങ്ങിക്കഴിഞ്ഞാല്‍, മറ്റൊരു നൂറു വര്‍ഷം വേണ്ടിവരും അതില്‍ നിന്ന് രക്ഷനേടാന്‍”
ഹെന്റി വാര്‍ഡ് ബീച്ചര്‍
അടുത്ത ദിവസങ്ങളായി “രാജ്യദ്രോഹക്കുറ്റം” എന്ന നിയമസംജ്ഞ രാഷ്ട്രീയ അക്കാദമിക് വ്യവഹാരങ്ങളില്‍ ആവര്‍ത്തിക്കപ്പെടുന്നുണ്ട്. എന്താണീ നിയമം ? എന്തുകൊണ്ടാണ് ഈ നിയമം അടിയന്തിരമായി ശവസംസ്‌കാരം നടത്തേണ്ട ജനാധിപത്യ വിരുദ്ധമായ ഒന്നാണെന്ന് പറയുന്നത്? ഫാസിസത്തിനെതിരെ ചെറുത്തുനില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്കെതിരായി രാജ്യദ്രോഹക്കുറ്റം ചുമത്തിയതാണ് പുതിയ സംവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പരിഹാസ്യമായ കാര്യം സംഘ് അനുകൂല ടെലിവിഷന്‍ ചാനലായ സീ ന്യൂസ് സംപ്രേഷണം ചെയ്ത മോര്‍ഫ് ചെയ്ത ഒരു വീഡിയോ ആണ് കേസെടുക്കാന്‍ തെളിവായി ഹാജരാക്കിയത് എന്നതാണ്. ഡോ. ബിനായക് സെന്‍, അരുന്ധതി റോയ്, എസ് എ പി ഗീലാനി, അസീം ത്രിവേദി, ഉദയകുമാര്‍, തമിഴ്‌നാട്ടിലെ നാടന്‍ പാട്ട് കലാകാരന്‍ കോവന്‍ തുടങ്ങിയവരാണ് സമീപകാലത്ത് രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ടവര്‍.
സൂക്ഷ്മ വിശകലത്തില്‍ രാജ്യദ്രോഹകുറ്റം തന്നെ ഇന്ത്യന്‍ ഭരണഘടനക്കും അത് വിഭാവനം ചെയ്യുന്ന മനുഷ്യാവകാശ സങ്കല്‍പ്പങ്ങള്‍ക്കും നേര്‍വിപരീതമാണ് എന്ന് കാണാന്‍ കഴിയും. 1870കളില്‍ ഇന്ത്യയില്‍ നിലനിന്നിരുന്ന രാഷ്ട്രീയ ചലനമായിരുന്നു വഹാബി മൂവ്‌മെന്റ്. അതിനെ പ്രതിരോധിക്കാനായി സര്‍ ജെയിംസ് സ്റ്റീഫന്‍ ഇന്ത്യന്‍ പീനല്‍ കോഡിലേക്ക് കൂട്ടിച്ചേര്‍ത്തതാണ് ഇന്നത്തെ രാജ്യദ്രോഹക്കുറ്റം. എന്നുവച്ചാല്‍ ഇതിന്റെ ചരിത്ര പശ്ചാത്തലം, ബ്രിട്ടീഷ് കോളനി വാഴ്ചക്കെതിരെ ഉദയം കൊള്ളുന്ന രാഷ്ട്രീയ പ്രതിരോധങ്ങളെ അടിച്ചമര്‍ത്താന്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ആയുധമായാണ് ഈ നിയമം നിര്‍മിക്കപ്പെടുന്നത് എന്നതാണ്. ഇന്ത്യന്‍ പീനല്‍ കോഡില്‍ ഈ ലക്ഷ്യ സാക്ഷാത്കാരത്തിനായി 124 എ ക്ക് പുറമേ, ഉൃമാമശേര ജലൃളീൃാമിരല െഅര,േ 1876, ഢലൃിമരൗഹമൃ ജൃല ൈഅര,േ 1878 എന്നീ കരിനിയമങ്ങളും കൂട്ടിചേര്‍ത്തിരുന്നു. കോളനി വാഴ്ചക്കെതിരായ എല്ലാ തരത്തിലുള്ള രാഷ്ട്രീയാവിഷ്‌കാര, സമരങ്ങളെയും കൈവിലങ്ങിടുന്നതായിരുന്നു ഈ നിയമങ്ങള്‍.
ബ്രിട്ടീഷ് ഭരണകൂടം ഇത്തരം കരിനിയമങ്ങള്‍ നിര്‍മിച്ച് മനുഷ്യരെ വേട്ടയാടിത് മനസ്സിലാക്കാം. പക്ഷേ, ആധുനിക ജനാധിപത്യ രാഷ്ട്രമായ ഇന്ത്യപോലെ ഒരിടത്ത് ഈ നാളുകളിലും ഈ നിയമങ്ങള്‍ പ്രസക്തമാകുന്നത് വിരോധാഭാസമാണ്. പ്രസക്തമായ കാര്യം, ഈ നിയമത്തിന്റെ പിതാവായ ബ്രിട്ടന്‍ 1977ലെ അവരുടെ നിയമക്കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം 2009ല്‍ ഇത് എന്നെന്നേക്കുമായി റദ്ദ് ചെയ്തു എന്നതാണ്. ബ്രിട്ടീഷ് നീതിന്യായ വകുപ്പിലെ അണ്ടര്‍ സെക്രട്ടറി ക്ലെയര്‍വാര്‍ഡ് പറഞ്ഞു:”ഈ നിയമം മറ്റു രാജ്യങ്ങളില്‍ പോലും നില നില്‍ക്കുകയും മനുഷ്യര്‍ക്ക് മിണ്ടാനുള്ള സ്വാതന്ത്ര്യം പോലും ഹനിക്കപ്പെടുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഞങ്ങള്‍ ഇത് നീക്കം ചെയ്യുന്നത്”.
സ്വാതന്ത്ര്യ സേനാനികള്‍, ആക്റ്റിവിസ്റ്റുകള്‍, ചരിത്രകാരന്മാര്‍, ഭരണഘടനാ നിര്‍മാതാക്കള്‍, രാഷ്ട്രീയ പണ്ഡിതര്‍ തുടങ്ങി ഭരണകൂട വേട്ടക്ക് വിരുദ്ധമായി ചിന്തിക്കുന്ന മുഴുവന്‍ മനുഷ്യരും ഈ നിയമത്തെ എക്കാലത്തും എതിര്‍ത്തുപോന്നിട്ടുണ്ട്. കാരണം ഭരിക്കുന്നവര്‍ക്ക് അവരുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യാം. രാഹുല്‍ ഗാന്ധി, സീതാറാം യെച്ചൂരി, അരവിന്ദ് കേജ്‌രിവാള്‍ തുടങ്ങി അനേകം ആളുകള്‍ക്കെതിരെ ഇങ്ങനെ കേസേടുക്കുമ്പോള്‍ അത് പുലരുന്നു.
ഈ നിയമത്തെക്കുറിച്ച് മഹാത്മജി പറഞ്ഞു: “ഇന്ത്യന്‍ പീനല്‍ കോഡിലെ രാഷ്ട്രീയ പ്രേരിത നിയമങ്ങള്‍ക്കിടയിലെ രാജകുമാരന്‍; മനുഷ്യരുടെ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താന്‍ ഉപയോഗിക്കുന്നത്.” ഭരണഘടനാ ശില്‍പ്പികളില്‍പ്പെട്ട സര്‍ദാര്‍ ഭോപീന്ദര്‍ സിംഗ്, പ്രൊഫ. യശ്വന്ത് റായ് തുടങ്ങിയവര്‍ 1948 ഡിസംബര്‍ രണ്ടിനു നടന്ന ഭരണഘടനാ സംവാദത്തില്‍ പങ്കെടുത്തുകൊണ്ട്, ഇന്ത്യന്‍ ഭരണഘടനയില്‍ “രാജ്യദ്രോഹം” (ടലറശശേീി) എന്ന പദം കൂട്ടിച്ചേര്‍ക്കുന്നതിനെ അതിരൂക്ഷമായി എതിര്‍ത്തിരുന്നു. 1951 ലെ പ്രശസ്തമായ പാര്‍ലമെന്റ് പ്രസംഗത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റു പറഞ്ഞത് “ഇന്ത്യന്‍ നിയമശരീരത്തില്‍ നിന്നു അടിയന്തിരമായി പിഴുതെറിയേണ്ട അസഹ്യമായ ഉപദ്രവമാണ് രാജ്യദ്രോഹക്കുറ്റ നിയമം” എന്നതാണ്. റോമില ഥാപ്പര്‍, ഇര്‍ഫാന്‍ ഹബീബ്, ആദിത്യ മുഖര്‍ജി, കെ എന്‍ പണിക്കര്‍, പ്രഭാത് പട്‌നായിക്, സോയ ഹസ്സന്‍, പി സായ്‌നാഥ് തുടങ്ങി ചരിത്രകാരന്മാരും ബുദ്ധിജീവികളും നമ്മുടെ ജനാധിപത്യത്തിന്റെ മുഴുവന്‍ ചാരുതയും നശിപ്പിക്കുന്ന ഈ നിയമത്തെ സംബന്ധിച്ച ആശങ്കകള്‍ ആവര്‍ത്തിച്ചിട്ടുണ്ട്.
1891ലെ ജോഗേന്ദ്ര ചന്ദ്രബോസ് കേസിലാണ് ആദ്യമായി സെക്ഷന്‍ 124എ പ്രയോഗിക്കുന്നത്. അഴല ീള ഇീിലെി േആശഹഹ നെയും, ഇന്ത്യന്‍ മതവികാരങ്ങളെ വ്രണപ്പെടുത്തുന്ന ബ്രിട്ടീഷ് നടപടികളെയും വിമര്‍ശിച്ചതിനായിരുന്നു കേസ് ചുമത്തപ്പെട്ടത് എന്നും മാപ്പെഴുതി നല്‍കിയതിനാല്‍ വെറുതെവിട്ടു എന്നും ചരിത്രം വിവരിക്കുന്നു.
സ്വാതന്ത്ര്യ ലബ്ധിക്കു മുമ്പ് തിലകന് എതിരെയും ഗാന്ധിജിക്ക് എതിരേയും ഇത്തരത്തില്‍ കേസുകള്‍ ചുമത്തപ്പെട്ടിരുന്നു. ഇതില്‍ തിലകനെ വിചാരണ ചെയ്ത ജസ്റ്റിസ് ജെയിംസ് സ്ട്രച്ചേ ഇത്തരം നിയമങ്ങളുടെയും ശിക്ഷകളുടെയും നിര്‍വഹണങ്ങളില്‍ കുപ്രശസ്തനായിരുന്നു. ഭരണകൂടത്തിനെതിരെ എഴുതുന്നതും മിണ്ടുന്നതും അത്തരക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതും അദ്ദേഹം കുറ്റകൃത്യമാക്കിമാറ്റി. കൗതുകകരമായ കാര്യം ജസ്റ്റിസ് ജെയിംസ് സ്ട്രച്ചേയുടെ “നിയമങ്ങള്‍” കൂടി കൂട്ടിച്ചേര്‍ത്തു 1898ല്‍ തിലകനെ വിചാരണ ചെയ്ത തൊട്ടടുത്ത വര്‍ഷം ഭേദഗതി ചെയ്തു എന്നുള്ളതാണ്. ഇത് മുഴുവന്‍ ഇന്ത്യാക്കരുടെയും അതിരൂക്ഷമായ എതിര്‍പ്പ് ക്ഷണിച്ചുവരുത്തി. പിന്നീട് 1908ല്‍ തിലകന് മേല്‍ ഇതേകുറ്റം ചുമത്തി ആറ് വര്‍ഷത്തെ കഠിന തടവിനു ശിക്ഷിച്ചു. 1916ല്‍ അദേഹത്തിന്മേല്‍ സമാനമായ കുറ്റങ്ങള്‍ ചുമത്തി വീണ്ടും വേട്ടയാടാന്‍ ശ്രമിച്ചെങ്കിലും മുഹമ്മദ് അലി ജിന്ന സമര്‍ഥമായി രക്ഷിച്ചു എന്ന് ചരിത്രരേഖകള്‍ പറയുന്നു.
“യംഗ് ഇന്ത്യ”യില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചതിന് 1922ല്‍ ഗാന്ധിജിക്കെതിരെയും രാജ്യദ്രോഹക്കുറ്റം ചുമത്തുകയുണ്ടായി. ലേഖനങ്ങളെ ന്യായീകരിച്ചു ഗാന്ധിജി വിശദീകരണം നല്‍കിയെങ്കിലും ജഡ്ജി സ്ട്രാങ്ങ്മാന്‍ ഗാന്ധിജിയെ ആറു വര്‍ഷത്തെ തടവിനു ശിക്ഷിച്ചു. ഭരണഘടനാ അസംബ്ലി സംവാദങ്ങള്‍ക്കൊടുവില്‍, ഭരണഘടനയുടെ അനുച്ഛേദം 19(2)ല്‍ നിന്നും ടലറശശേീി എന്ന പദം നീക്കം ചെയ്യപ്പെട്ടു. എന്നാല്‍ 1951ലെ ആദ്യത്തെ ഭരണഘടനാ ഭേദഗതിയില്‍ അതിനു പകരമായി “ജൗയഹശര ഛൃറലൃ” എന്ന വാക്ക് കൂട്ടിചേര്‍ത്തു. സുപ്രീം കോടതി റൊമേഷ് ഥാപ്പറിന്റെയും ബ്രിജ് ഭൂഷന്റെയും കേസില്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ പ്രകാരം ജവഹര്‍ലാല്‍ നെഹ്‌റുവായിരുന്നു ഭേദഗതിക്ക് നേതൃത്വം നല്‍കിയിരുന്നത്. ഭേദഗതിക്ക് ശേഷം രാജ്യദ്രോഹക്കുറ്റം പഴയത് പോലെ നിലനില്‍ക്കില്ല എന്ന് വ്യക്തമാക്കിയെങ്കിലും സ്റ്റാട്യൂറ്റ് പുസ്തകങ്ങളില്‍ ടലറശീേി അത് പോലെ തുടര്‍ന്നു.
സമരമുഖത്തെ പ്രസംഗങ്ങളോ വല്ല അപക്വമതികളുടെയും “പാകിസ്ഥാന്‍ കീ ജയ്” മുദ്രാവാക്യങ്ങളോ രാജ്യദ്രോഹമാകില്ല എന്നത് ഇതിന്റെ സുചിന്തിതമായ നിയമ വ്യാഖ്യാനങ്ങള്‍ പലവട്ടം വ്യക്തമാക്കിയതാണ്. കപടരാജ്യസ്‌നേഹത്തിന്റെ ലേബലില്‍ എതിര്‍പ്പുകളെ അടിച്ചമര്‍ത്താനുള്ള ഭരണകൂട ആവേശം മുന്‍കൂട്ടികണ്ട രണ്ട് ഹൈക്കോടതികള്‍ 124 എ വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിക്കുകയുണ്ടായി. താരാസിങ് ഗോപിയുടെ കേസില്‍ (1950) പഞ്ചാബ് ഹരിയാണ ഹൈക്കോടതിയും രാംനന്ദന്റെ കേസില്‍ (1958) അലഹബാദ് ഹൈക്കോടതിയും വകുപ്പ് ഭരണഘടനയിലെ സ്വാതന്ത്ര്യം സംബന്ധിച്ച വ്യവസ്ഥകള്‍ക്കെതിരാണെന്നും അതിനാല്‍ത്തന്നെ അസാധുവാണെന്നും വിധിച്ചു. എന്നാല്‍, കേദാര്‍നാഥിന്റെ കേസില്‍ (എ ഐ ആര്‍ 1962 സുപ്രീം കോര്‍ട്ട് 955) സുപ്രീം കോടതി നിയമവ്യവസ്ഥ ഭരണഘടനാവിരുദ്ധമല്ലെന്നാണ് വിധിച്ചത്.
ബല്‍വന്ത് സിംഗ് കേസില്‍ സുപ്രീം കോടതി നിരീക്ഷിച്ചത് കേവലം വിപ്ലവത്തിനായി വാദിക്കുന്നതോ ഭരണകൂടത്തിനെതിരെ തീക്ഷ്ണമായ എതിര്‍പ്പുയര്‍ത്തുന്നതോ രാജ്യദ്രോഹമാകില്ല; രാഷ്ട്രത്തിനെതിരെ യഥാര്‍ഥ കലാപം നടന്നിട്ടില്ലെങ്കില്‍ എന്നാണ്. അരൂപ് ഭുയാന്‍ കേസിലാകട്ടെ, ബ്രാന്‍ഡെന്‍ ബര്‍ഗ്‌കേസിലെ അമേരിക്കന്‍ കോടതിയുടെ നിരീക്ഷണം ശരിവെക്കുകയാണ് ഇന്ത്യന്‍ സുപ്രീം കോടതി ചെയ്തത്. അതെന്തെന്നാല്‍, നിരോധിതമായ ഒരു സംഘടനയിലെ അംഗത്വം പോലും രാജ്യദ്രോഹമാകുന്നില്ല. യഥാര്‍ഥത്തില്‍ അത് രാജ്യദ്രോഹവും കലാപവും രാജ്യത്തിനെതിരെ സൃഷ്ട്ടിക്കാത്തിടത്തോളം കാലം എന്നതായിരുന്നു.
146 ദുരിത വര്‍ഷങ്ങള്‍ താണ്ടിയിരിക്കുന്നു രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന 124 എ വകുപ്പ്. ഗാന്ധിജി മുതല്‍ അരവിന്ദ് കേജ്‌രിവാള്‍ വരെ അതിന്റെ ഇരകളായിരിക്കുന്നു. 2016ലും ഇന്ത്യപോലൊരു രാജ്യത്ത് ഈ നിയമം നിലനില്‍ക്കുന്നു എന്നത് സംഘ്പരിവാറുകാരിലെ അല്‍പ്പം വിവരമുള്ളവര്‍ക്ക് പോലും അഭിമാനകരമായി തോന്നാന്‍ വഴിയില്ല. ജെ എന്‍ യുവില്‍ നടന്ന റാലിയില്‍ പങ്കെടുത്തവര്‍, സീതാറാം യെച്ചൂരി, രാഹുല്‍ ഗാന്ധി, അരവിന്ദ് കേജ്‌രിവാള്‍ തുടങ്ങിയവര്‍ക്ക് രാജ്യദ്രോഹക്കുറ്റം ചാര്‍ത്തിക്കിട്ടുമ്പോള്‍ മുകളില്‍ പറഞ്ഞ സുപ്രീം കോടതി വിധികളുടെ വെളിച്ചത്തില്‍ അവര്‍ യാതൊരു തെറ്റും നിയമത്തിന്റെ കണ്ണിലും രാഷ്ട്രീയ ഉത്തരവാദിത്ത്വങ്ങളുടെ കണ്ണിലും ചെയ്തിട്ടില്ല എന്നത് പകല്‍പോലെ വ്യക്തമാകുന്നു..

(റഫറന്‍സുകള്‍ക്ക് കടപ്പാട്; Live Law, കാളീശ്വരം രാജ് )

Latest