Connect with us

Kerala

താനൂര്‍ ഉണ്യാല്‍ ബീച്ചില്‍ വീണ്ടും ലീഗ്, സി പി എം സംഘര്‍ഷം; വ്യാപക നാശം

Published

|

Last Updated

താനൂര്‍: ഉണ്യാല്‍ ബീച്ചില്‍ സി പി എം, മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്നുണ്ടായ ആക്രമണത്തില്‍ വ്യാപക നാശം . പ്രദേശത്ത് നടന്നത്. നാല്മണിക്കൂറുകളോളം നീണ്ടു നിന്ന ആക്രമണത്തില്‍ നിരവധി വീടുകള്‍ക്കും, വാഹനങ്ങള്‍ക്കും, കച്ചവട സ്ഥാപനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ഉണ്യാല്‍ തേവര്‍ കടപ്പുറത്ത് ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. സംഘം ചേര്‍ന്നെത്തിയ ഇരു വിഭാഗവും തമ്മില്‍ ഏറ്റുമുട്ടി. സി പി എം പ്രവര്‍ത്തകനായ പേരൂര്‍ ഇസ്സുദ്ദീന്‍ എന്നയാളുടെ വീട്ടു മുറ്റത്ത് നിര്‍ത്തിയിട്ട സ്വിഫ്റ്റ് കാര്‍ അക്രമികള്‍ അടിച്ചു തകര്‍ക്കുകയും അദ്ദേഹത്തിന്റെ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ക്കുകയും ചെയ്തു.
വീടിനകത്ത് കടന്ന് ആക്രമണം നടത്തുവാനും ശ്രമം നടത്തി. വീട്ടുകാരികളായ ഫാത്വിമ(35), നസീമ(30) എന്നിവര്‍ക്ക് പരുക്കേറ്റു. തൊട്ടു പടിഞ്ഞാറുളള കണ്ണം മരക്കാരകത്ത് കുഞ്ഞിമോന്റെ വീടിന് നേരെയും ആക്രമണമുണ്ടായി. വീട്ടു മുറ്റത്ത് നിര്‍ത്തിയിട്ട ഓട്ടോറിക്ഷ, ബൈക്ക് എന്നിവ എറിഞ്ഞു തകര്‍ത്തു. സമീപത്തെ പറമ്പില്‍ നിര്‍ത്തിയിട്ട കുട്ടന്റെ പുരക്കല്‍ കബീറിന്റെ ഓട്ടോറിക്ഷയും തകര്‍ത്തു. തേവര്‍ കടപ്പുറം ജ്ഞാന പ്രഭ സ്‌കൂളിന് സമീപം പള്ളിക്കല്‍ മുഹമ്മദ് ഖാസിമിന്റെ പല ചരക്ക് കട പൂര്‍ണ്ണമായും അടിച്ചു തകര്‍ത്തു.
കച്ചവടസാധനങ്ങള്‍ റോഡിലേക്ക് വലിച്ചെറിഞ്ഞു. സമീപത്തെ വെസ്റ്റേണ്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഓഫീസും തകര്‍ത്തു.
ക്ലബ്ബ് ഓഫീസ് പരിസരത്ത് നിര്‍ത്തിയിട്ട നൗശാദിന്റെ ആക്ടീവ സ്‌കൂട്ടര്‍ പൂര്‍ണമായും അടിച്ചു തകര്‍ത്തു. സീനത്ത് ഫ്‌ളോര്‍ മില്‍ തകര്‍ത്ത സംഘം മില്ലിലെ മെഷിനറികള്‍ പൂര്‍ണമായും നശിപ്പിച്ചു. സമീപത്തെ പന്ത്രണ്ടോളം വീടുകള്‍ക്ക് നേരെ കല്ലേറും സോഡ കുപ്പി ഏറുകളും നടത്തിയ സംഘം പോലീസിനു നേരെയും ആക്രമണം അഴിച്ചു വിട്ടു. ആക്രമണത്തില്‍ ഗുരുതരമായ പരുക്കേറ്റ ഡി വൈ എഫ് ഐ ഉണ്യാല്‍ യൂനിറ്റ് പ്രസിഡന്റ് കൊങ്കന്റെ പുരക്കല്‍ മുഹമ്മദ് അസ്ഹറുദ്ദീനെയും, കമ്മുട്ടകത്ത് റസാഖിനെയും തലക്കു പരുക്ക്പറ്റിയ നിലയില്‍ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആസൂത്രിതമായ ആക്രമണമാണന്നാണ് പോലീസ് പറയപ്പെടുന്നത്. ഉണ്യാല്‍ സംഘര്‍ഷം പറവണ്ണഭാഗത്തേക്കും വ്യാപിച്ചു. പറവണ്ണയിലെ ഇരുപതോളം വീടുകള്‍ ആക്രമണത്തിനിരയായി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ ആക്രമണം നടന്നു.
പറവണ്ണയിലെ ഒരു വീട്ടിനകത്ത് കയറി ഉറങ്ങിക്കിടന്ന വരെ വലിച്ചറക്കി അലമാറയും ഫര്‍ണിച്ചറുകളും നശിപ്പിക്കുകയും 13 പവന്‍ സ്വര്‍ണ്ണാഭരണം കവര്‍ന്നെടുക്കുകയും ചെയ്തതായി പരാതിയുണ്ട്. പരുക്ക് പറ്റിയ നിരവധി പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഒരുമാസം മുമ്പും ഇവിടെ വ്യാപക സംഘര്‍ഷമുണ്ടായിരുന്നു.
കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്ഥലത്ത് താനൂര്‍ സി ഐ. പി ആര്‍ ബിജോയ്, എസ് ഐ. മിഥുന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.

Latest