Connect with us

Gulf

ഓണ്‍ലൈന്‍ വില്‍പ്പനക്ക് നിയന്ത്രണം വേണമെന്ന് ശൂറാ കൗണ്‍സില്‍ നിര്‍ദേശം

Published

|

Last Updated

ദോഹ: ഓണ്‍ലൈനിലൂടെയുള്ള വ്യാപാരത്തിലെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്ന രീതിയില്‍ നിയന്ത്രണം വേണമെന്ന് ശൂറ കൗണ്‍സില്‍ നിര്‍ദേശം. ഓണ്‍ലൈന്‍ ഷോപ്പിംഗുകള്‍ വ്യാപകമായിക്കൊണ്ടിരിക്കേ തട്ടിപ്പുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ശൂറാ കൗണ്‍സില്‍ നിര്‍ദേശം.
നഗരസഭ, പരിസ്ഥിതി മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ ഓണ്‍ലൈന്‍ കച്ചവടം അനുവദിക്കാത്ത രീതിയില്‍ നിയന്ത്രണം കൊണ്ടു വരണമെന്നാണ് ശുറ കൗണ്‍സില്‍ അഭിപ്രായപ്പെടുന്നതെന്ന് കൗണ്‍സില്‍ മെമ്പര്‍ റാശിദ് അല്‍ മിദാദി പറഞ്ഞു. ഒരു ഗോയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭക്ഷ്യോത്പന്നങ്ങള്‍, മരുന്നുകള്‍ എന്നിവ ഓണ്‍ലൈനിലൂടെ വിറ്റഴിക്കുന്നത് സുരക്ഷാ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. പൊതുജനാരോഗ്യത്തിന് ഭീഷണി ഉയര്‍ത്തുന്ന ഇത്തരം ഇടപാടുകള്‍ നിയന്ത്രിക്കണമെന്ന് അദ്ദേഹം പറഞ്ഞതായി അല്‍ റായ അറബി പത്രം റിപ്പോര്‍ട്ട് ചെയ്തു.
മനുഷ്യാവയവയങ്ങളും നിയമിവിരുദ്ധ മരുന്നകളും ഓണ്‍ലൈനിലൂടെ വിറ്റഴിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടന്ന് അദ്ദേഹം പറഞ്ഞു. ഓണ്‍ലൈന്‍ വ്യാപാരത്തിലെ നിയമവിരുദ്ധതയും തട്ടിപ്പുകളും തടയുന്നതിനും ഉപഭോക്തൃ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കുന്നതു സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി അടുത്ത ശൂറ കൗണ്‍സില്‍ യോഗത്തിലേക്ക് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് കമ്യൂണിക്കേഷന്‍ മന്ത്രാലയം പ്രതിനിധികളെ വിളിച്ചു വരുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, രാജ്യത്ത് വാണിജ്യ, വ്യവാസയ സ്ഥാപനങ്ങള്‍ക്ക് ബ്രാഞ്ചുകള്‍ തുടങ്ങുന്നതിനുള്ള നിയമങ്ങള്‍ ലളിതമാക്കുന്നതിനു വേണ്ടിയുള്ള ആശയങ്ങള്‍ പരിഗണനയിലാണെന്ന് ശൂറ കൗണ്‍സില്‍ അംഗങ്ങള്‍ പറഞ്ഞു.
അതേസമയം, രാജ്യത്ത് ഇ കോമേഴ്‌സ് വ്യാപാരം വര്‍ധിച്ചു വരുന്നതായും പ്രമുഖ സ്ഥാപനങ്ങളുള്‍പ്പെടെ ഓണ്‍ലൈന്‍ ഷോപിംഗിലേക്കു തിരിയുന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
ഖത്വറിലെ ഇലക്‌ട്രോണിക് വ്യാപാരം 1.02 ബില്യന്‍ ഡോളറന്റെതാണെന്നാണ് കണക്ക്. ഇതില്‍ 40 ശതമാനവും വിമാന ടിക്കറ്റ് വില്‍പ്പനയുടെതാണ്. ഖത്വറില്‍ താമസിക്കുന്നവര്‍ പ്രതിവര്‍ഷം ഓണ്‍ലൈന്‍ പര്‍ച്ചേസിനായി വിനിയോഗിക്കുന്നത് ശരാശരി 3,453 ഡോളറാണ്. മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഉയര്‍ന്ന തോതാണിത്.
ഒക്‌ടോബറില്‍ അവതരിപ്പിച്ച ഇ കോമേഴ്‌സ് നയം ഉപഭോക്താക്കള്‍ക്കും വ്യാപാരികള്‍ക്കും കൂടുതല്‍ സൗകര്യമൊരുക്കണമെന്ന് നിര്‍ദേശിക്കുന്നതായിരുന്നു. ചെറുകിട കമ്പനികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്ന കൂടുതല്‍ നിയമ ഇളവുകള്‍ക്കും ശൂറ കൗണ്‍സില്‍ അനുമതി നല്‍കിയിട്ടുണ്ട്.

---- facebook comment plugin here -----

Latest