Connect with us

International

ഐവറി കോസ്റ്റില്‍ തീവ്രവാദി ആക്രമണം; 16 മരണം

Published

|

Last Updated

ഗ്രാന്‍ഡ് ബാസം: ആഫ്രിക്കന്‍ രാജ്യമായ ഐവറി കോസറ്റിലെ ബീച്ച് റിസോര്‍ട്ടില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ നാലു പേര്‍ യൂറോപ്പ് സ്വദേശികളാണ്. ഗ്രാന്‍ഡ് ബാസമിലെ റിസോര്‍ട്ടിനു നേരെയാണ് ആറോളം തീവ്രവാദികള്‍ വെടിവയപ്പ് നടത്തിയത്. തലസ്ഥാനമായ അബിദ്ജാനില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയാണ് ആക്രമണം നടന്ന റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം അല്‍ഖ്വയ്ദയുടെ വടക്കന്‍ ആഫ്രിക്കന്‍ ബ്രാഞ്ച് ഏറ്റെടുത്തു.

ആക്രമണ സമയത്ത് നിരവധി പേര്‍ ബീച്ചിലുണ്ടായിരുന്നു. ഇരച്ചെത്തിയ തീവ്രവാദികള്‍ തലങ്ങും വിലങ്ങും നിറയൊഴിക്കുകയായിരുന്നു. വെടിയൊച്ച കേട്ട ജനങ്ങള്‍ ഭയന്ന് നിലവിളിച്ചു കൊണ്ട് ചിതറിയോടി. ഉടന്‍ തന്നെ സൈന്യം എത്തിയിരുന്നു. അക്രമികളില്‍ ഒരാള്‍ വെടിയേറ്റ് മരിച്ചു.14 സാധാരണക്കാരും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരുമാണ് കൊല്ലപ്പെട്ടത്.

ഫ്രാന്‍സ്, ജര്‍മനി, ബുര്‍ക്കിനോ ഫാസ, മാലി, കാമറോണ്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ഏറ്രവും വലിയ പട്ടണങ്ങളിലൊന്നായ ഗ്രാന്‍ഡ് ബാസമില്‍ അവധിക്കാലം ആഘോഷിക്കാന്‍ ആഴ്ചാവസാനം ആയിരക്കണക്കിന് പേരാണ് എത്താറുള്ളത്. കടല്‍ തീരവും ബാറുകളും നിരവധി ഹോട്ടലുകളുമുള്ള പ്രദേശമാണിത്. നിരവധി പാശ്ചാത്യര്‍ സന്ദര്‍ശിക്കാറുള്ള വിനോദ സഞ്ചാര കേന്ദ്രമാണിത്. ഗ്രാന്‍ഡ് ബാസത്തിന്റെ പരിസരപ്രദേശത്ത് രണ്ടുമാസം മുമ്പ് ഐ.എസ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ മരിച്ചിരുന്നു.