Connect with us

Kerala

സംസ്ഥാനത്ത് വെളിച്ചെണ്ണയിലും പാലിലും മായം; വിവിധ ബ്രാന്റുകള്‍ നിരോധിച്ചു

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് വിതരണം ചെയ്യുന്ന വെളിച്ചെണ്ണയിലും, പാലിലും വ്യാപകമായി മായം കണ്ടെത്തിയതിനെ തുടര്‍ന്ന് 15 കമ്പനികളുടെ വെളിച്ചെണ്ണയും നാലു ബ്രാന്‍ഡ് പാലും ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ നിരോധിച്ചു. നേരത്തെ പച്ചക്കറികളിലും, പഴവര്‍ഗങ്ങളിലും മായം കലര്‍ത്തുന്നതായി ഭക്ഷ്യസുരക്ഷ വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. നിരോധനം ലംഘിച്ച് വില്‍പ്പന നടത്തിയാല്‍ ശക്തമായ നടപടി എടുക്കുമെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം അറിയിച്ചു.

സംസ്ഥാനത്ത് വിറ്റഴിക്കുന്ന ബ്രാന്‍ഡഡ് വെളിച്ചെണ്ണകളുടെയും പാലിന്റെയും സാമ്പിളുകള്‍ ശേഖരിച്ച് വിദഗ്ധ ലാബുകളില്‍ നടത്തിയ പരിശോധനയെ തുടര്‍ന്നാണ് ആരോഗ്യത്തിന് ഹാനികരമായ പല വസ്തുക്കളും ഇവയില്‍ ചേര്‍ക്കുന്നതായി കണ്ടെത്തിയത്. ഒരു സ്വകാര്യ ചാനല്‍ നല്‍കിയ വിവരാവകാശ അപേക്ഷയ്ക്കുളള മറുപടിയിലാണ് ഭക്ഷ്യസുരക്ഷാവിഭാഗം ഈ നടപടികളെക്കുറിച്ച് വ്യക്തമാക്കിയത്.
എടക്കര പത്തിരിപ്പാടത്ത് നിന്ന് ഉത്പാദിപ്പിക്കുന്ന കേര പ്ലസ്, പാലക്കാട് നിന്നും വരുന്ന ഗ്രീന്‍ കേരള, തിരുപ്പൂരില്‍ ഉത്പാദിപ്പിക്കുന്ന കേര സൂപ്പര്‍, രാമനാട്ടുകര പുതുക്കോട്ടെ കേരം ഡ്രോപ്‌സ്, മലപ്പുറത്തെ ബ്ലെയ്‌സ്, പത്തനംതിട്ടയിലെ പുലരി, കൊച്ചിയിലെ കൊക്കോ സുധം, ഇരിങ്ങാലക്കുടയിലെ കല്ലട പ്രിയം, കേര നന്‍മ, തൃശൂരിലെ കൊപ്രാനാട്, കോക്കനട്ട് നാട്, കോഴിക്കോട്ടെ കേരശ്രീ, വര്‍ക്കലയിലെ കേര നന്മ, രാമനാട്ടുകരയിലെ കേരം ഡ്രോപ്‌സ് എന്നിവയാണ് നിരോധിച്ച വെളിച്ചെണ്ണകള്‍. നാല് ബ്രാന്റ് പാലുകളും നിരോധിച്ചിട്ടുണ്ട് ഹെരിറ്റേജ് പത്മനാഭ, ജെഷ്മ മില്‍ക്ക്, മെയ്മ, ലയ മില്‍ക്ക് എന്നിവയാണ് നിരോധിച്ച പാല്‍ ബ്രാന്റുകള്‍.