Connect with us

International

സുരക്ഷാ പ്രശ്‌നം: അമേരിക്കയില്‍ അഞ്ചംഗ മുസ്‌ലിം കുടുംബത്തെ വിമാനത്തില്‍നിന്ന് ഇറക്കിവിട്ടു

Published

|

Last Updated

ന്യൂയോര്‍ക്ക്: സുരക്ഷാ പ്രശ്‌നം ഉന്നയിച്ച് അഞ്ചംഗ മുസ്‌ലിം കുടുംബത്തെ അന്യായമായി വിമാനത്തില്‍ നിന്ന് ഇറക്കി വിട്ടതായി പരാതി. ഈമാന്‍ ആമി സഅദ് ഷിബ്്‌ലിക്കും ഭര്‍ത്താവിനും മൂന്ന് കുട്ടികള്‍ക്കുമാണ് ഈ ദുരനുഭവമുണ്ടായത്. സംഭവത്തെ കുറിച്ച് യുവതി ഫേസ്ബുക്കില്‍ പോസ്റ്റിട്ടതോടെ നിരവധി പേരാണ് ഇത് ഷെയര്‍ ചെയ്തത്.
കഴിഞ്ഞ മാസം 20ന് വാഷിംഗ്ടണില്‍ നിന്ന് ഷിക്കാഗോയിലേക്ക് പോകാനായി യുനൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തില്‍ കയറിയപ്പോഴാണ് സംഭവം. സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് ഇവരോട് വിമാനത്തില്‍ നിന്ന് ജീവനക്കാര്‍ ഇറങ്ങാന്‍ പറയുകയായിരുന്നുവെന്ന് ന്യൂയോര്‍ക്ക്് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തെ കുറിച്ച് ഈമാന്‍ തന്റെ ഫേസ്ബുക്കില്‍ എഴുതിയതോടെയാണ് വിവരം പുറംലോകമറിഞ്ഞത്. ഇമാന്റെ പോസ്റ്റ് ഇതിനോടകം തന്നെ 40,000 പേര്‍ ഷെയര്‍ ചെയ്തു കഴിഞ്ഞു. നിരവധി പേര്‍ പിന്തുണ പ്രഖ്യാപിച്ചും രംഗത്ത് വന്നിട്ടുണ്ട്.യുനൈറ്റഡ് എയര്‍ലൈന്‍സ് ജീവനക്കാരുമായി ഈമാന്‍ സംസാരിക്കുന്ന വീഡിയോ ദൃശ്യവും പോസ്റ്റിലുണ്ട്. കുട്ടികളുടെ സീറ്റില്‍ സുരക്ഷിത കവചം എവിടെയെന്ന് വിമാന ജീവനക്കാരനോട് ചോദിച്ചപ്പോഴാണ് പ്രശ്‌നത്തിന് തുടക്കമായതെന്ന് ഈമാന്‍ പറയുന്നു. എന്താണിവിടെ നടക്കുന്നതെന്ന്് ജീവനക്കാരന്‍ തിരിച്ച് ചോദിക്കുന്ന ദൃശ്യം വീഡിയോയിലുണ്ട്.
ഇതിന് ശേഷം പൈലറ്റിന്റെ ക്യാബിനില്‍ നിന്ന് ഒരാള്‍ വരികയും തന്നോടും കുടുംബത്തോടും വിമാനത്തില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. ഈമാന്‍ പോസ്റ്റ് ചെയ്ത വീഡിയോ 15 ലക്ഷത്തില്‍ പരം ആളുകള്‍ ഫേസ്ബുക്കില്‍ വീക്ഷിച്ചിട്ടുണ്ട്. കുട്ടികളുടെ സുരക്ഷാ സീറ്റുമായി ബന്ധപ്പെട്ട കാരണങ്ങള്‍ കൊണ്ടാണ് മുസ്‌ലിം കുടുംബത്തെ വിമാനത്തില്‍ നിന്ന് ഇറക്കി വിട്ടതെന്നും ഇവരെ മറ്റൊരു വിമാനത്തില്‍ യാത്ര തുടരാന്‍ അനുവദിച്ചിരുന്നതായും യുനൈറ്റഡ് എയര്‍ലൈന്‍സ് ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.
സംഭവത്തില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അമേരിക്കന്‍ ഇസ്്‌ലാമിക് റിലേഷന്‍ കൗണ്‍സിലില്‍ കുടുംബം പരാതി നല്‍കിയിട്ടുണ്ട്. സുരക്ഷയുടെ പേരു പറഞ്ഞ് മുസ്‌ലിംകളെ വിമാനത്തില്‍ നിന്ന് ഇറക്കി വിടുന്നത് അംഗീകരിക്കാനാകില്ലെന്ന് കൗണ്‍സില്‍ വക്താവ് ദാവൂദ് വലീദ് പറഞ്ഞു. കഴിഞ്ഞ മെയില്‍ യുനൈറ്റഡ് എയര്‍ലൈന്‍സില്‍ നിന്നു തന്നെ മറ്റൊരു മുസ്്‌ലിം യാത്രക്കാരന് ഇതേ അനുഭവമുണ്ടായിരുന്നു.

---- facebook comment plugin here -----

Latest