Gulf
രാജ്യത്തെ മത്സ്യക്ഷാമം ഏതാനും ദിവസംകൂടി തുടരും
ദോഹ: രാജ്യത്തെ മത്സ്യവിപണയില്‍ അനുഭവപ്പെടുന്ന ക്ഷാമം ഏതാനും ദിവസംകൂടി തുരുമെന്ന് കച്ചവടക്കാര്‍. മത്സ്യലഭ്യത കുറഞ്ഞതാണ് വിപണിയില്‍ മീനുകള്‍ക്ക് ഡിമാന്‍ഡ് കൂടാന്‍ കാരണം. ഇതേത്തുടര്‍ന്ന് വിലയും ഉയര്‍ന്നിട്ടുണ്ട്. വിലക്കയറ്റം പിടിച്ചു നര്‍ത്തുന്നതിനും ക്ഷാമം നേരിടുന്നതിനും രാജ്യത്തു നിന്നുള്ള മത്സ്യ കയറ്റുമതിക്ക് അധികൃതര്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു.
കാലാവാസ്ഥ പ്രതികൂലമായതാണ് മീന്‍ ലഭ്യത കുറയാന്‍ കാരണം. കാലവാസ്ഥാ വ്യതിയാനത്തില്‍ ചറിയ മാറ്റമേ വന്നിട്ടുള്ളൂ എന്നും അതുകൊണ്ടു തന്നെ കഴിഞ്ഞ ദിവസങ്ങളില്‍ ഏതാനും മത്സ്യബന്ധന ബോട്ടുകള്‍ മാത്രമേ ആഴക്കടലില്‍ പോയിട്ടുള്ളൂ. എന്നാല്‍ അടുത്ത ദിവസം കാലാവസ്ഥയില്‍ വലിയ മാറ്റം വരുമെന്നും ഇതോടെ മത്സ്യലഭ്യത ഉയരുമെന്നും വ്യാപാര രംഗത്തുള്ളവര്‍ പറയുന്നു. ലഭ്യതക്കുറവിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ദോഹ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ ഫ്രഷ് മത്സ്യങ്ങള്‍ ലഭ്യമാക്കാനായിട്ടില്ല. ഒന്നോ രണ്ടോ ദിവസത്തേക്കുള്ള മത്സ്യങ്ങള്‍ മാത്രമാണ് മൊത്തവ്യാപാരികളുടെ അടുത്ത് സൂക്ഷിപ്പുള്ളത്. അതു തീരും മുമ്പ് മീന്‍ വന്നു തുടങ്ങുമെന്നാണ് കച്ചവടക്കാര്‍ പ്രതീക്ഷിക്കുന്നത്. പ്രധാനമായും സഊദി അറേബ്യ അടക്കമുള്ള അടുത്തുള്ള ജി സി സി രാഷ്ട്രങ്ങളിലേക്ക് മത്സ്യം കയറ്റുമതി ചെയ്യാന്‍ ഈയാഴ്ച ലഭിച്ച അനുമതിയും മത്സ്യലഭ്യതക്കുറവിന് കാരണമായിട്ടുണ്ടെന്ന് ചില ചില്ലറവില്‍പ്പനക്കാര്‍ പറയുന്നു. രാഴ്ച മുമ്പ് സഊദിയില്‍ ഷേരിക്ക് പോലും 40 റിയാല്‍ ആയതിനാലാണ് കയറ്റുമതിക്ക് കച്ചവടക്കാരെ പ്രേരിപ്പിച്ചത്. ഇത് ഖത്വറില്‍ കിലോക്ക് 12 റിയാലിനാണ് വില്‍ക്കുന്നത്. ഹോള്‍സെയില്‍ മാര്‍ക്കറ്റില്‍ പോലും ശനിയാഴ്ച ശേരിക്ക് 23 റിയാലായിരുന്നു വില. സെന്‍ട്രല്‍ മാര്‍ക്കറ്റിലെ മത്സ്യക്ഷാമം രാജ്യത്തെ മറ്റുവിപണിയിലും മത്സ്യക്കച്ചവടത്തെ ബാധിച്ചു. രാജ്യത്ത ഹൈപ്പര്‍മാര്‍ക്കറ്റുകളിലെല്ലാം മത്സ്യക്ഷാമം അനുഭവപ്പെടുന്നുണ്ട്. ലഭിക്കുന്നവക്ക് ഉയര്‍ന്ന വിലയും നല്‍കേണ്ടി വരുന്നു. കഴിഞ്ഞ ദിവസം കിലോക്ക് 25 റിയാല്‍ നിരക്കിലാണ് ശേരി മത്സ്യം വിറ്റത്. കിംഗ് ഫിഷിന് 80 റിയാലാണ് വില. ഹമൂറിന് 63 റിയാലും വില നല്‍കേണ്ടി വന്നു.