Connect with us

Kerala

കൊല്ലത്ത് ക്ഷേത്രത്തില്‍ വന്‍ വെടിക്കെട്ട് ദുരന്തം; 108 മരണം

Published

|

Last Updated

LIVE UPDATES:

[oa_livecom_event id=”2″ ]

കൊല്ലം: കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തില്‍ നൂറിലേറെ പേര്‍ മരിച്ചു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തില്‍ 350ലധികം പേര്‍ക്ക്‌ പരുക്കേറ്റു. ഇവരില്‍ നിരവധി പേരുടെ നില ഗുരുതരമാണ്. പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു രാജ്യത്തെ നടുക്കിയ വന്‍ ദുരന്തം. മൃതദേഹങ്ങള്‍ പലതും തിരിച്ചറിയാനാകാത്ത വിധം ചിന്നിച്ചിതറിയ നിലയിലാണ്. മരിച്ചവരില്‍ ഒരു പോലീസുകാരനും ഉള്‍പ്പെടും. ഒരാളുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവരെ കൊല്ലം ജില്ലാ ആസ്പത്രിയിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയും പ്രവേശിപ്പിച്ചു.

kollam fire details

പ്രധാനമന്ത്രി നരേന്ദ്ര മോദി സംഭവസ്ഥലം സന്ദര്‍ശിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നദ്ദ സംഭവസ്ഥലത്ത് തുടരുകയാണ്. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് രക്തം ആവശ്യമുണ്ട് സന്നദ്ധര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയുമായി ബന്ധപ്പെടുക. മെഡിക്കല്‍ സംഘവുമായി നേവിയുടെ രണ്ട് വീതം ഹെലികോപ്റ്ററുകളും കപ്പലുകളും കൊല്ലത്തെത്തി. എയിംസില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ സംഘവും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. മരിച്ചവര്‍ക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും സഹായം നല്കുമെന്ന്
പ്രധാനമന്ത്രി അറിയിച്ചു. അപകടത്തെ കുറിച്ച് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ശനിയാഴ്ച രാത്രി 12 മണിക്കാണ് വെടിക്കെട്ട് ആരംഭിച്ചത്. മൂന്ന് മണിയോടെ അമിട്ട് പൊട്ടിച്ചപ്പോള്‍ കമ്പപ്പുരക്ക് തീപ്പിടിക്കുകയായിരുന്നു. മുകളിലേക്ക് ഉയര്‍ന്ന അമിട്ട് കമ്പിപ്പുരക്ക് മുകളില്‍ വീണതാണ് അപകടത്തിന് വഴിവെച്ചത്. സ്‌ഫോടനത്തിന്റെ ശക്തിയില്‍ ക്ഷേത്രത്തിന് സമീപത്തെ ദേവസ്വം ബോര്‍ഡ് ഓഫീസ് പൂര്‍ണമായും തകര്‍ന്നു. കെട്ടിടം തകര്‍ന്ന് ശരീരത്തിലേക്ക് കോണ്‍ക്രീറ്റ് ചീളുകള്‍ പതിച്ചാണ് പലര്‍ക്കും പരുക്കേറ്റത്. സ്ഫോടനത്തിന്റെ ശബ്ദം കേട്ട സമീപപ്രദേശങ്ങളിലെ പലരുടെയും ചെവിപൊട്ടി രക്തമൊഴുകിയതായി നാട്ടുകാര്‍ പറഞ്ഞു. സമീപത്തെ നിരവധി വീടുകള്‍ക്കും നാശനഷ്ടമുണ്ടായിട്ടുണ്ട്. വൈദ്യുതി
ടെലിഫോണ്‍ ബന്ധങ്ങളും നിശചലമായി.

അനുമതി ലംഘിച്ച് നടത്തിയ വെടിക്കെട്ടാണ് വന്‍ ദുരന്തത്തില്‍ കലാശിച്ചത്. മത്സര വെടിക്കെട്ടാണ് നടക്കുന്നതെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ജില്ലാ അഡീഷണല്‍ മജിസട്രേറ്റ് അനുമതി നിഷേധിക്കുകയായിരുന്നു. ഇത് കണക്കിലെടുക്കാതെ വെടിക്കെട്ട് നടത്തിയതാണ് അപകടം വിളിച്ചുവരുത്തിയത്. സംഭവത്തില്‍ ക്ഷേത്രം ഭരണസമിതിക്ക് എതിരെയും രണ്ട് കരാറുകാര്‍ക്ക് എതിരെയും കേസെടുത്തു. സ്ഫോടക വസ്തു നിരോധന നിയമ പ്രകാരവും മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കുമാണ് കേസെടുത്തത്.