Connect with us

Kerala

ഇന്തോ- ഗള്‍ഫ് ഫുട്‌ബോള്‍: ഖത്വറില്‍ നിന്നുള്ള ടീമുകള്‍ കേരളത്തിലെത്തും

Published

|

Last Updated

കൊച്ചി: ഖത്വറില്‍ നിന്നുള്ള ഫുട്‌ബോള്‍ ടീമുകള്‍ കേരളത്തില്‍ കളിക്കാന്‍ എത്തും. ഇതു സംബന്ധിച്ചു ചര്‍ച്ചകള്‍ കഴിഞ്ഞ ആഴ്ച ഖത്വര്‍ സന്ദര്‍ശനത്തിനിടെ നടത്തിയതായി കേരള ഫുട്‌ബോള്‍ അസോസിയേഷന്‍(കെ എഫ് എ) പ്രസിഡന്റ് കെഎം ഐ മേത്തര്‍ പറഞ്ഞു. പ്രിയരഞ്ജന്‍ദാസ് മുന്‍ഷി അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് ആയിരുന്ന കാലത്ത് ഇന്തോ -ഗള്‍ഫ് ഫുട്‌ബോളിനു ആലോചന നടന്നിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഗള്‍ഫ് മേഖലയില്‍ ഫുട്‌ബോള്‍ സീസണ്‍ അവസാനിക്കുന്ന സമയം കണക്കാക്കി ആയിരിക്കും ഈ ടീമുകള്‍ എത്തുക. ഖത്വറിനു പുറമെ മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള ടീമുകളെ ഉള്‍പ്പെടുത്താനുള്ള ശ്രമവും തുടങ്ങിയതായും കെ എം ഐ മേത്തര്‍ പറഞ്ഞു. ഖത്വറിനു പുറമെ യു എ ഇ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ടീമുകളെയാണ് പ്രതീക്ഷിക്കുന്നത്. ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെഅനുമതി ഇതിനു ലഭിക്കേണ്ടതുണ്ട്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ എസ് എല്‍), അണ്ടര്‍ 17 ലോകകപ്പ് എന്നിവക്കു മുമ്പായി ഇന്തോ-ഗള്‍ഫ് ഫുട്‌ബോള്‍ നടത്താനാണ് ആലോചന.
മത്സരത്തില്‍ 21 വയസ്സിനു താഴെയുള്ള വിഭാഗത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കളിക്കുന്ന എല്ലാ ടീമുകളിലും അഞ്ച് കളിക്കാര്‍ അണ്ടര്‍ 21-ല്‍ നിന്നും വേണമെന്നു അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ നിബന്ധന ഏര്‍പ്പെടുത്തിയതോടെ എല്ലാ സംസ്ഥാനങ്ങളും ഈ ഏജ് ഗ്രൂപ്പുകള്‍ക്കു പ്രാധാന്യം നല്‍കികൊണ്ടു ടീമിനെ ഒരുക്കുകയാണ്. കേരള അണ്ടര്‍ 21 ടീമിന്റെ പരിശീലന പരിപാടികള്‍ കൊച്ചി സോളി സേവ്യറിന്റെ കീഴില്‍ തൊടുപുഴയില്‍ നടന്നു വരുകയാണ്.
ദേശീയ രണ്ടാം ഡിവിഷന്‍ മല്‍സരങ്ങളില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം കുറയുന്ന സാഹചര്യത്തില്‍ 21 വയസ്സിനു താഴെയുള്ളവരുടെ ദേശീയ ലീഗിനെക്കുറിച്ച് അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ആലോചിച്ചുവരുന്നതായും കെ എം ഐ മേത്തര്‍ പറഞ്ഞു അണ്ടര്‍ 21 കളിക്കാര്‍ക്ക് ഇതോടെ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കും.
ചെറിയ ടൗണുകളിലേക്കും ഗ്രാമപ്രദേശങ്ങളിലേക്കും ഫുട്‌ബോള്‍ എത്തിക്കുക എന്ന ഫിഫയുടെ പദ്ധതിയുടെ ഭാഗമായിട്ടാണ് കേരള പ്രീമിയര്‍ ലീഗ് ഒരുക്കുന്നതെന്നും കെ എം ഐ മേത്തര്‍ വ്യക്തമാക്കി. കേരള സൂപ്പര്‍ ലീഗില്‍ (കെ എസ് എല്‍) കളിക്കാരെ എടുക്കുന്നതിന് കൂടുതലായി വിലക്കുകളില്ല. ടീമുകളുടെ രജിസ്‌ട്രേഷന്‍ ഇന്ന് അവസാനിക്കും. 30 അംഗ ടീമുകളുടെ ലിസ്റ്റ് ആണ് കെ എഫ് എക്കു ഇന്ന് നല്‍കേണ്ടത്. അവസാന 20 അംഗ ടീമിനെ മത്സരത്തിനു മുമ്പ് മാനേജേഴ്‌സ് മീറ്റിംഗില്‍ പ്രഖ്യാപിക്കും. സൂപ്പര്‍ ലീഗ് ജേതാക്കള്‍ ആയിരിക്കും രണ്ടാം ഡിവിഷനിലേക്കു യോഗ്യത നേടുക.

Latest