International
ഇക്വഡോറില്‍ ഭൂചലനം: മരണം 246 ആയി
ക്വിറ്റോ: ഇക്വഡോറില്‍ ശക്തമായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 246 ആയി. 1500ലേറെ പേർക്ക് പരുക്കേറ്റു. പ്രാദേശിക സമയം രാത്രി 11.58നായിരുന്നു റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. തെക്ക് കിഴക്കന്‍ പട്ടണമായ മ്യൂസിനില്‍ നിന്ന് 27 കിലോമീറ്റര്‍ അകലെ തുറമുഖ മേഖലയിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ആദ്യം 7.4 രേഖപ്പെടുത്തിയെങ്കിലും പെട്ടെന്ന് തന്നെ തീവ്രത 7.8 ആയി ഉയരുകയായിരുന്നു. ഒരു മണിക്കൂറിനിടെ റിക്ടര്‍സ്‌കെയിലില്‍ 5.6 രേഖപ്പെടുത്തിയ തുടര്‍ ചലനങ്ങളും അനുഭവപ്പെട്ടു.
പോര്‍ട്ടോവിജോ ഗുയാക്വില്‍ എന്നിവിടങ്ങളിലാണ് ഭൂകമ്പം കൂടുതല്‍ നാശനഷ്ടം വിതച്ചത്. മരണ സംഖ്യ കൃത്യമായി തിട്ടപ്പെടുത്താനായിട്ടില്ല. തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ പേര്‍ കുടങ്ങിക്കിടക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ഭൂകമ്പത്തെ തുടര്‍ന്ന് റോഡുകള്‍ തകര്‍ന്നതും വൈദ്യുതി വാര്‍ത്താ വിനിമയ ബന്ധങ്ങള്‍ തകരാറിലായതും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കിയിട്ടുണ്ട്. കണ്‍ട്രോള്‍ ടവറിന് കേട് സംഭവിച്ചതിനെ തുടര്‍ന്ന് മാന്‍ഡ വിമാനത്താവളം അടച്ചിട്ടു. ഗുയാക്വില്‍ അന്താരാഷ്ട്ര വിമാനത്താവളവും അടച്ചിട്ടുണ്ട്. ഇവിടെ ഒരു ഓവര്‍പാസ് പൂര്‍ണമായും തകര്‍ന്നു വീണു. വൈദ്യുത തൂണുകളും മരങ്ങളും കടപുഴകി വീണ് നിരവധി വാഹനങ്ങള്‍ തകര്‍ന്നു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന.