Connect with us

Gulf

പനിനീര്‍ സുഗന്ധമുള്ള ജബല്‍ അഖ്ദര്‍

Published

|

Last Updated

മസ്‌കത്ത്:രാജ്യത്തെ സുഗന്ധമുള്ള പര്‍വതനിരയാണ് ജബല്‍ അഖ്ദര്‍. ലോകത്തു തന്നെ പനിനീര്‍ പൂക്കളുള്ള അപൂര്‍ മലകളില്‍ ഒന്ന്. രാജ്യത്തെത്തുന്ന വിനോദ സഞ്ചാരികളില്‍ ഏറെയും ജബല്‍ അഖ്ദര്‍ സന്ദര്‍ശിക്കുന്നതിന് പിന്നില്‍ പനിനീര്‍ പൂവിന്റെ സുഗന്ധം ആസ്വദിക്കുക എന്ന ലക്ഷ്യം കൂടെയുണ്ട്. ദാഖിലിയ്യ ഗവര്‍ണറേറ്റിലെ നിസ്‌വ വിലായത്തില്‍ സ്ഥിതി ചെയ്യുന്ന ജബല്‍ അഖ്ദര്‍ രാജ്യാന്തര സാഹസിക സഞ്ചാരികളുടെ ഇഷ്ട കേന്ദ്രം കൂടിയാണ്. കടല്‍ നിരപ്പില്‍ നിന്നും 3,000 മീറ്റര്‍ ഉയരത്തിലാണ് ജബല്‍ അഖ്ദര്‍ പര്‍വതം സ്ഥിതി ചെയ്യുന്നത്.

രാജ്യത്തിനകത്തും നിന്നും പുറത്തുനിന്നുമുള്ള സഞ്ചാരികള്‍ ജബല്‍ അഖ്ദറില്‍ എത്തുന്നത് വര്‍ധിച്ച് വരികയാണ്. കഴിഞ്ഞ മാസങ്ങളില്‍ നിരവധി വിനോദ സഞ്ചാര പദ്ധതികളാണ് ജബല്‍ അഖ്ദറിലും പര്‍വതത്തോട് ചേര്‍ന്നും സ്ഥാപിച്ചത്. ടൂറിസം വരുമാനത്തില്‍ മികച്ച പങ്കുവഹിക്കുന്നതും ജബല്‍ അഖ്ദറില്‍ നിന്നാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇവിടുത്തെ ജൈവ വൈവിധ്യം ടൂറിസം വികസനത്തിന് സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു.

എന്നാല്‍, പനിനീര്‍പ്പുവിന്റെ സുഗന്ധം ആസ്വദിക്കാതെ ജബല്‍ അഖ്ദര്‍ മല കയറിയവര്‍ ആരും തിരിച്ചിറങ്ങാറില്ല. ജബല്‍ അഖ്ദറിലും സമീപത്തുമാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ പനിനീര്‍ കൃഷി നടക്കുന്നത്. അല്‍ ഐന്‍, ശരിജ, സീഖ്, ഖശ എന്നീ ഏരിയകളിലാണ് വലിയ തോതില്‍ കൃഷിയുള്ളത്. ഇവുടത്തുകാരുടെ പ്രധാന വരുമാനവും പനിനീര്‍ കൃഷി തന്നെയാണ്.

jabal aqdar

പനിനീര്‍ പൂവ് ശേഖരിക്കുന്ന സ്വദേശികള്‍ പനിനീര്‍

ഏഴ് ഏക്കറുകളിലായി 5,000 പനിനീര്‍ ചെടികളാണ് ജബല്‍ അഖ്ദറില്‍ ഉള്ളത്. പനിനീര്‍ അത്തറുകറും മറ്റു സുഗന്ധ വസ്തുക്കളും കയറ്റി അയക്കുന്ന സീസണ്‍ കൂടിയാണിത്. പനിനീര്‍ സുഗന്ധങ്ങള്‍ പ്രത്യേക പരമ്പരാഗത സംവിധാനത്തിലൂടെ ഇവിടെ നിന്നും നിര്‍മിച്ചെടുക്കുന്നു. ഒരു ഏക്കറിലെ പനിനീര്‍ ചെടികളില്‍ നിന്നും നാലായിരം ലിറ്റര്‍ വരെ പനിനീര്‍ നിര്‍മിക്കാന്‍ കഴിയും. ഓരോ സീസണിലും 40,000 ലിറ്റര്‍ വരെ ഇവിടെ നിന്നും കയറ്റി അയക്കാറുണ്ട്.

jabal aqdar2

പൂവ് കൊണ്ടുള്ള സുഗന്ധദ്രവ്യം നിര്‍മിക്കുന്നു

പനിനീര്‍ നിര്‍മിക്കുന്നതിനുള്ള സംവിധാനങ്ങള്‍ അഗ്രികള്‍ച്ചര്‍ ആന്റ് ഫിഷറീസ് മന്ത്രാലയം ജബല്‍ അഖ്ദറിലെ പനിനീര്‍ ചെടി കര്‍ഷകര്‍ക്ക് കൈമാറിയിരുന്നു. ഇതിനു പുറമെ കൃഷി സംബന്ധമായ നിര്‍ദേശങ്ങളും മറ്റും മന്ത്രാലയം നല്‍കി വരുന്നുണ്ടെന്നും ജബല്‍ അഖ്ദര്‍ കാര്‍ഷിക വിഭാഗം ഡയറക്ടര്‍ സലീം ബിന്‍ റാശിദ് അല്‍ തൂബി പറഞ്ഞു.

Latest