Connect with us

National

നാരദ ഓപറേഷന് പിന്നില്‍ ഗൂഢാലോചന: മമത

Published

|

Last Updated

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കോളിളക്കം സൃഷ്ടിച്ച നാരദ ഓപറേഷന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് മമത ബാനര്‍ജി. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളും ജന പ്രതിനിധികളും ഉള്‍പ്പെടെയുള്ളവര്‍ കൈക്കൂലി വാങ്ങിക്കുന്നുവെന്ന പേരിലെ ദൃശ്യങ്ങള്‍ പുറത്തുവിട്ടതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും വിദേശ പണങ്ങളുടെ കരുത്തിലാണ് ഇത്തരമൊരു ഓപ്പറേഷന്‍ നടന്നതെന്നും മമത കുറ്റപ്പെടുത്തി. കൊല്‍ക്കത്തയില്‍ തൃണമൂലിന്റെ തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കവെയാണ് അവര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഓപറേഷന് പിന്നില്‍ പ്രവര്‍ത്തിച്ച മലയാളിയായ മാധ്യമ പ്രവര്‍ത്തകന്‍ മാത്യു സാമുവലിനെ ബി ജെ പി, കോണ്‍ഗ്രസ്, സി പി എം നേതാക്കള്‍ രഹസ്യമായി കണ്ടിട്ടണ്ടെന്നും അവര്‍ ആരൊക്കെയാണെന്ന് അറിയേണ്ടതുണ്ടെന്നും മമത പറഞ്ഞു.

വ്യാഴാഴ്ച നടക്കാനിരിക്കുന്ന മുന്നാംഘട്ട തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരക്കിട്ട പ്രചാരണത്തിലാണ് മമത. തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ ബി ജെ പി, കോണ്‍ഗ്രസ്, സി പി എം പാര്‍ട്ടികള്‍ പ്രധാന പ്രചാരണ ആയുധമാക്കിയാണ് നാരദ ഓപറേഷന്‍ ചര്‍ച്ച ചെയ്യുന്നത്. ഓപറേഷനിലെ ദൃശ്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി മമതക്കും തൃണമൂല്‍ നേതൃത്വത്തിനുമെതിരെ ഗുരുതരമായ ആരോപണങ്ങളാണ് കേന്ദ്ര നേതാക്കളടക്കം ഉന്നയിക്കുന്നത്.
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ മാര്‍ച്ച് പകുതിയോടെയാണ് നാരദ ഓപ്പറേഷന്‍ പുറത്തുകൊണ്ടുവരുന്നത്. മികച്ച വിജയ സാധ്യതയുണ്ടായിരുന്ന തൃണമൂലിന് തിരഞ്ഞെടുപ്പില്‍ കിട്ടിയ പ്രഹരമായിട്ടാണ് ഓപ്പറേഷനെ രാഷ്ട്രീയ നീരക്ഷകര്‍ കാണുന്നത്.

Latest