Connect with us

International

ചൈനയുടെ പ്രതിഷേധം:വിമത നേതാവിന്റെ വിസ ഇന്ത്യ റദ്ദാക്കി

Published

|

Last Updated

ന്യൂഡല്‍ഹി: ചൈനീസ് വിമത നേതാവ് ഡോല്‍ക്കന്‍ ഇസയ്ക്ക് അനുവദിച്ച വിസ ഇന്ത്യ റദ്ദാക്കി. വിസ അനുവദിച്ചതിനെതിരെ ചൈന പ്രതിഷേധമറിയിച്ച സാഹചര്യത്തിലാണ് നടപടി. ഇന്റര്‍പോളും ചൈനീസ് പോലീസും റെഡ് കോര്‍ണര്‍ നോട്ടീസ് നല്‍കിയ ഭീകരനാണു ഡോല്‍ക്കന്‍ ഇസയെന്ന് ചൈനീസ് വിദേശമന്ത്രാലയം വക്താവ് പറഞ്ഞിരുന്നു. ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിപ്പിച്ച ഈസ ചൈനയിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ഷിന്‍ജിയാങിലെ ഉയിഗുര്‍ വിമതരുടെ നേതാവാണ്. ഹിമാചല്‍ പ്രദേശിലെ ധരംശാലയില്‍ അടുത്ത ആഴ്ചയാണ് സമ്മേളനം നടക്കുന്നത്. സമ്മേളനത്തില്‍ ഈസയടക്കം ചൈനയില്‍ നിന്ന് നാടുകടത്തപ്പെട്ട നിരവധി വിമത നേതാക്കള്‍ പങ്കെടുക്കുകയും ചൈനയിലെ ജനാധിപത്യ പരിവര്‍ത്തനവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തുമെന്നും സൂചനയുണ്ട്.

അതേസമയം, ഇന്ത്യയിലേക്കുള്ള വിസ റദ്ദാക്കിയതില്‍ നിരാശയുണ്ടെന്ന് ഈസ പ്രതികരിച്ചു. എന്റെ സന്ദര്‍ശനം അനാവശ്യമായ വിവാദങ്ങള്‍ക്ക് ഇടയാക്കിയതില്‍ ഖേദമുണ്ട്. ഈയവസരത്തല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നേരിട്ട പ്രയാസങ്ങള്‍ ഞാന്‍ മനസ്സിലാക്കുന്നു ഈസ പറഞ്ഞു.

ഹിമാചല്‍പ്രദേശിലെ ധര്‍മശാലയില്‍ അടുത്തയാഴ്ച നടക്കുന്ന ചൈനീസ് വിമതരുടെ അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുക്കാനാണ് ഇസ വിസയ്ക്ക് അപേക്ഷിച്ചിരുന്നത്. യുഎസ് ആസ്ഥാനമായ ചൈനീസ് ഇനിഷ്യേറ്റീവ്‌സ് ആണു സമ്മേളന സംഘാടകര്‍. ചൈനയിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ ഷീന്‍ജാംഗ് പ്രവിശ്യയിലെ ഉയിഗുര്‍ വിമതരുടെ സംഘടനയായ വേള്‍ഡ് ഉയിഗുര്‍ കോണ്‍ഗ്രസ് നേതാവാണു ഡോല്‍ക്കന്‍ ഇസ.പാക് തീവ്രവാദ സംഘടന ജയ്‌ശെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസ്ഹറിനെ യു.എന്നിന്റെ കരിമ്പട്ടികയില്‍ ചേര്‍ക്കാനുള്ള ഇന്ത്യയുടെ അപേക്ഷയെ ചൈന എതിര്‍ത്തിരുന്നു. ഇതിനു തിരിച്ചടി നല്‍കാനാണ് ചൈനീസ് വിമതര്‍ നടത്തുന്ന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഈസക്ക് ഇന്ത്യ അനുമതി നല്‍കിയതെന്നാണ് കരുതുന്നത്.

Latest