Connect with us

National

ഇന്ത്യയുടെ ഗതിനിര്‍ണയ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു

Published

|

Last Updated

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ഗതിനിര്‍ണയ ഉപഗ്രഹ പരമ്പരയിലെ ഏഴാമത്തേതും അവസാനത്തേതുമായ ഐആര്‍എന്‍എസ്എസ്-1ജി വിജയകരമായി വിക്ഷേപിച്ചു. ഉച്ചയ്ക്ക് 12.50ന് ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്ന് പിഎസ്എല്‍വി-സി33 റോക്കറ്റാണ് ഉപഗ്രഹത്തെ വഹിച്ചു കുതിച്ചു പൊങ്ങിയത്. ഉപഗ്രഹമായ ഐ.ആര്‍.എന്‍.എസ്.എസ് 1 വിജയകരമായി വിക്ഷേപിച്ചു.
അമേരിക്ക, റഷ്യ, യൂറോപ്പ്, ചൈന, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ക്കാണ് നിലവില്‍ സ്വന്തം ഗ്‌ളോബല്‍ പൊസിഷനിംഗ് സംവിധാനമുള്ളത്. ഇതോടെ ആ പട്ടികയിലേക്ക് കടക്കുകയാണ് ഇന്ത്യയും.


കഴിഞ്ഞ ജനുവരി 20-നായിരുന്നു ആറാമത്തെ ഉപഗ്രഹം വിക്ഷേപിച്ചത്. ഏഴ് ഉപഗ്രഹങ്ങള്‍ ചേര്‍ന്നതാണ് . ഇന്ത്യന്‍ റീജിയണല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം (ഐ.ആര്‍.എന്‍.എസ്.എസ്) പദ്ധതിക്ക് 2013 ജൂലായിലാണ് ഐ.എസ്.ആര്‍.ഒ തുടക്കമിട്ടത്. 910 കോടിരൂപ ചെലവുള്ള പദ്ധതിയില്‍ ഏഴ് ഉപഗ്രഹങ്ങള്‍ ആകാശത്തും രണ്ട് ഉപഗ്രഹങ്ങള്‍ സ്റ്റാന്‍ഡ് ബൈ ആയും ഉണ്ടാകും. ബഹിരാകാശത്തെ നാല് ഉപഗ്രഹങ്ങള്‍ ഭൂസ്ഥിര ഭ്രമണപഥത്തിലും (ജിയോ സ്‌റ്റേഷനറി ഓര്‍ബിറ്റ് ) മൂന്നെണ്ണം ഭൂമിയെ പ്രദക്ഷിണം ചെയ്യുന്ന (ജിയോ സിന്‍ക്രണസ് ഓര്‍ബിറ്റ് ) ഭ്രമണപഥത്തിലുമായിരിക്കും.

ഇന്ത്യയും 1500 കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്ള പ്രദേശവും ഇതിന് കീഴില്‍ വരും.ഇതോടെ സൈനിക, വാര്‍ത്താവിനിമയ മേഖലകളില്‍ രാജ്യം കൂടുതല്‍ കരുത്താര്‍ജിക്കും. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ വലിയൊരു ഭാഗവും ആഫ്രിക്കയുടെയും ആസ്‌ട്രേലിയയുടെയും പകുതിയോളവും ഗള്‍ഫ് മേഖലയും പാകിസ്ഥാന്‍ ഉള്‍പ്പെടെയുള്ള അയല്‍ രാജ്യങ്ങളും ചൈന ഏതാണ്ട് പൂര്‍ണമായും ഇന്ത്യന്‍ ജി.പി.എസിന്റെ നിരീക്ഷണ പരിധിയില്‍ വരുമെന്നതാണ് പ്രത്യേകത. ചൈനയ്ക്കും ജപ്പാനും അവരുടെ രാജ്യാതിര്‍ത്തിക്കുള്ളില്‍ മാത്രം ഒതുങ്ങുന്ന ഉപഗ്രഹ ഗതി നിര്‍ണയ സംവിധാനമുണ്ട്. യൂറോപ്പ് ഈ സംവിധാനം ഒരുക്കാനുള്ള ശ്രമത്തിലാണ്. അമേരിക്കയുടെ ജി.പി.എസില്‍ 24 ഉപഗ്രഹങ്ങളാണുള്ളത്.

രണ്ട് തരത്തിലുള്ള സേവനമാകും ഐആര്‍എന്‍എസ്എസ് നല്‍കുക. “സ്റ്റാന്‍ഡേര്‍ഡ് പൊസിഷനിങ് സര്‍വീസാ”ണ് ആദ്യത്തെ വിഭാഗം. ഇത് എല്ലാവര്‍ക്കും ലഭിക്കും. “റസ്ട്രിക്റ്റഡ് സര്‍വീസ്” ആണ് രണ്ടാമത്തേത്. ഇത് എന്‍ക്രിപ്റ്റഡ് സര്‍വീസായിരിക്കും അംഗീകൃത യൂസര്‍മാര്‍ക്ക് മാത്രമാകും അത് ലഭിക്കുക.