Connect with us

Kerala

തിരഞ്ഞെടുപ്പ്: ഹൈറേഞ്ചിലേക്ക് തമിഴ്‌നാട്ടില്‍ നിന്ന് പണ സിലിണ്ടര്‍

Published

|

Last Updated

തൊടുപുഴ: ഹൈറേഞ്ചിലെ മണ്ഡലങ്ങളില്‍ ഒഴുക്കുന്നതിനായി തമിഴ്‌നാട്ടില്‍ നിന്ന് പണമെത്തിക്കുന്നത് പാചകവാതക സിലിന്‍ഡറുകളില്‍ നിറച്ച്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അതിര്‍ത്തി ഗ്രാമങ്ങളിലേക്ക് പണമൊഴുകുന്നത് തടയുവാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനും അനധികൃതമായി പണം എത്തിക്കുന്നുണ്ടെന്ന് സൂചനകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസും വാഹന പരിശോധന കര്‍ക്കശമാക്കിയതിനെത്തുടര്‍ന്നാണ് അധികൃതരുടെ കണ്ണുവെട്ടിച്ച് പണം കടത്തുവാന്‍ നൂതന രീതി അവലംബിച്ചിരിക്കുന്നത്.
കാലിയായ ഗ്യാസ് സിലിന്‍ഡറുകളുടെ ചുവടുഭാഗം തമിഴ്‌നാട്ടിലെ രഹസ്യകേന്ദ്രങ്ങളില്‍ വച്ച് കട്ടര്‍ കൊണ്ട് വേര്‍പ്പെടുത്തിയ ശേഷം ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ കെട്ടുകളാക്കി സിലിന്‍ഡറുകള്‍ക്ക് ഉള്ളില്‍ നിറക്കുകയും, പിന്നീട് വേര്‍പ്പെടുത്തിയ ചുവടുഭാഗം സ്‌പോട്ട് വെല്‍ഡ് ചെയ്ത് തിരികെ ഉറപ്പിക്കുകയും ചെയ്യുന്നു. ഈഭാഗം തുടര്‍ന്ന് പെയിന്റ് ചെയ്ത് പഴയപടിയാക്കും. ഇപ്രകാരം തയ്യാറാക്കുന്ന പണസിലിന്‍ഡറുകള്‍ കേരള- തമിഴ്‌നാട് ട്രിപ്പ് നടത്തുന്ന വാനുകളിലും കമാന്‍ഡര്‍ ജീപ്പുകളിലും കയറ്റിയാണു പൂപ്പാറ, ഉടുമ്പഞ്ചോല, നെടുങ്കണ്ടം തുടങ്ങിയ അതിര്‍ത്തിപ്പട്ടണങ്ങളില്‍ എത്തിക്കുന്നത്. ഈ സിലിന്‍ഡറുകള്‍ ഉള്‍പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇരുമ്പുപണിക്കാരുടെ ആലകളില്‍ എത്തിച്ച് ചുവടു ഭാഗത്തെ സ്‌പോട്ട് വെല്‍ഡിംഗ് വെട്ടി വേര്‍പെടുത്തി പണം പുറത്തെടുക്കും. രാപ്പകല്‍ വ്യത്യാസമില്ലാതെ സിലിന്‍ഡറുകള്‍ കടത്തുന്നുണ്ടെങ്കിലും, ആലകളില്‍ എത്തിച്ച് തുറക്കുന്നത് രാത്രികാലങ്ങളില്‍ മാത്രമാണ്.
അധികൃതര്‍ രാത്രിയും പകലും വാഹനങ്ങള്‍ അരിച്ചുപെറുക്കി പരിശോധന നടത്താറുണ്ടെങ്കിലും നിത്യോപയോഗ സാധനങ്ങള്‍ ട്രിപ്പ് വണ്ടികളില്‍ കൊണ്ടുവരുന്നത് സാധാരണമായതിനാല്‍ പാചകവാതക സിലിന്‍ഡറുകള്‍ക്ക് പ്രത്യേക പ്രാധാന്യം കൊടുക്കാറോ, പരിശോധിക്കാറോ ഇല്ല.