Connect with us

Gulf

മലയാളി നഴ്‌സിന്റെ കൊലപാതകം: ഭര്‍ത്താവ് കസ്റ്റഡിയില്‍ തന്നെ

Published

|

Last Updated

മസ്‌കത്ത്:സലാലയില്‍ മലയാളി നഴ്‌സ് ചിക്കു റോബര്‍ട്ട് കൊല്ലപ്പെട്ട കേസില്‍ പോലീസ് കസ്റ്റഡിയില്‍ കഴിയുന്ന ഭര്‍ത്താവ് ലിന്‍സന്‍ തോമസിനെ ഇതുവരെ വിട്ടയച്ചില്ല. വില്‍സന്‍ സലാലയില്‍ തന്നെ പോലീസ് കസ്റ്റഡിയില്‍ തുടരുകയാണെന്ന് സലാലയിലെ ഇന്ത്യന്‍ എംബസി കൗണ്‍സിലര്‍ മന്‍പ്രീത് സിംഗ് പറഞ്ഞു. അതേസമയം, കൊലപാതകവുമായി ബന്ധപ്പെട്ട് ലിന്‍സനെതിരെ യാതൊരു കുറ്റവും ചുമത്തിയിട്ടില്ലെന്ന് മന്‍പ്രീത് സിംഗ് വ്യക്തമാക്കി.

ചിക്കു റോബര്‍ട്ടിന്റെ മൃതേദഹം കൊണ്ടു പോകുന്നതിനോടൊപ്പം നാട്ടിലേക്ക് പോകാന്‍ ലിന്‍സന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും പോലീസ് അനുമതി ലഭിക്കാത്തതിനാല്‍ ലിന്‍സന് പോകാന്‍ സാധിച്ചിരുന്നില്ല. തെളിവെടുപ്പ് പൂര്‍ത്തിയാകാത്തതാണ് ലിന്‍സന് നാട്ടില്‍ പോകുന്നതിന് തടസ്സമായത്. ഈ മാസം ഒന്നിനാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയത്.

സലാലയിലെ ബദര്‍ അല്‍ സമ ആശുപത്രിയില്‍ നഴ്‌സായിരുന്ന ചിക്കുവിനെ കഴിഞ്ഞ മാസം 20ന് താമസസ്ഥലത്ത് കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കാതുകള്‍ അറുത്ത നിലയിലായിരുന്നു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും അടിവയറ്റിലും കുത്തേറ്റ നിലയിലായിരുന്നു മൃതദേഹം. മരിക്കുമ്പോള്‍ ചിക്കു റോബര്‍ട്ട് നാലുമാസം ഗര്‍ഭിണിയുമായിരുന്നു.

മോഷണമാണോ അതോ മറ്റെന്തെങ്കിലും കാരണങ്ങളാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ചിക്കുവും ഭര്‍ത്താവ് ലിന്‍സനുമായും അടുപ്പമുള്ള സുഹൃത്തുക്കളില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും പൊലീസ് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ആശുപത്രിയിലെ പുരുഷ ജീവനക്കാരില്‍നിന്നുള്ള വിരലടയാളം കഴിഞ്ഞദിവസം ശേഖരിച്ചിരുന്നു. പോലീസ് കസ്റ്റഡിയിലുള്ള ലിന്‍സന്‍ നിയമസഹായം കമ്പനി അധികൃതര്‍ ഏര്‍പ്പെടുത്തിയിരുന്നു.
എന്നാല്‍, പ്രതികളെ കുറിച്ച് കൂടുതല്‍ വിവരങ്ങളോ കേസ് അന്വേഷണത്തിന്റെ വിശദാംശങ്ങളോ പോലീസ് പുറത്തുവിട്ടിട്ടില്ല.