Connect with us

Kerala

വിഎസിനെതിരായ ഉമ്മന്‍ചാണ്ടിയുടെ ഹരജി തള്ളി

Published

|

Last Updated

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ തനിക്കെതിരെ നടത്തുന്ന അപകീര്‍ത്തികരമായ പ്രസ്താവനകള്‍ വിലക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നല്‍കിയ ഉപഹരജി കോടതി തള്ളി. മാനനഷ്ടക്കേസില്‍ സ്ഥിരമായ ഇന്‍ജക്ഷന്‍ നല്‍കണമെന്ന് പരാതിക്കാരന്‍ ആവശ്യപ്പെടാത്ത സാഹചര്യത്തില്‍, ഇടക്കാല ഉത്തരവ് നല്‍കുന്നതിന് സാങ്കേതികമായ തടസ്സമുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു. തിരുവനന്തപുരം അഡീഷനല്‍ ജില്ലാ ജഡ്ജി എ ബദറുദ്ദീനാണ് ഹരജി തള്ളിയത്. അതേസമയം, തനിക്കെതിരെ 31 കേസുകളുണ്ടെന്ന വി എസിന്റെ ആരോപണത്തിനെതിരെ മുഖ്യമന്ത്രി സമര്‍പ്പിച്ച മാനനഷ്ട ഹരജി ജില്ലാ കോടതി വിചാരണക്കോടതിക്ക് വിട്ടു. കേസ് നിലനില്‍ക്കുന്നുണ്ടോ ഇല്ലയോ എന്ന് ഇപ്പോള്‍ പറയുന്നില്ലെന്നും ഇരുകൂട്ടര്‍ക്കും വിചാരണക്കോടതിയില്‍ തെളിവുകള്‍ നല്‍കാമെന്നും കോടതി അറിയിച്ചു.
രാവിലെ വാദത്തിനിടെ ഉമ്മന്‍ ചാണ്ടിക്കെതിരെ എഫ് ഐ ആറോ അഴിമതിക്കേസോ ഉണ്ടെന്ന് വി എസ് പറഞ്ഞിട്ടില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ചെറുന്നിയൂര്‍ പി ശശിധരന്‍ നായര്‍ ചൂണ്ടിക്കാട്ടി. ഉമ്മന്‍ ചാണ്ടിക്കെതിരെ കേസുകളുണ്ടെങ്കില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രിയുടെ അഭിഭാഷകന്‍ അഡ്വ. എ സന്തോഷ്‌കുമാര്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു വി എസിന്റെ അഭിഭാഷകന്റെ മറുപടി.
പരസ്യപ്രസ്താവനകളില്‍ നിന്ന് വി എസിനെ വിലക്കുന്നപക്ഷം അത് അദ്ദേഹത്തിന്റെ അവകാശങ്ങളിന്മേലുള്ള കടന്നുകയറ്റമാകുമെന്ന് കോടതി നിരീക്ഷിച്ചു.
പ്രസ്താവനകളില്‍ നിന്ന് വിലക്കണമെന്ന് മുഖ്യഹരജിയില്‍ പറയുന്നില്ല. ഭരണസംവിധാനത്തിന്റെ പാളിച്ച ചൂണ്ടിക്കാട്ടേണ്ടത് പ്രതിപക്ഷ നേതാവിന്റെ കടമയാണെന്നും 19 പേജുള്ള ഉത്തരവില്‍ കോടതി അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിക്കെതിരെ ആരോപിച്ച കേസുകളുടെ രേഖകള്‍ നല്‍കുന്നതില്‍ പ്രതിപക്ഷ നേതാവ് പരാജയപ്പെട്ടെന്ന് കോടതി നിരീക്ഷിച്ചു. സുപ്രീം കോടതിയില്‍ മുഖ്യമന്ത്രിക്കെതിരെ കേസുള്ളതിന് തെളിവില്ലെന്നും കോടതി പറഞ്ഞു.
ആരോപണങ്ങളുടെ ശരിതെറ്റുകള്‍ കോടതി ഒരിക്കലും നിരീക്ഷിച്ചിട്ടില്ലെന്നും കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളും സാധൂകരണങ്ങളും ഇരുകൂട്ടര്‍ക്കും വിചാരണക്കോടതിയില്‍ തെളിവുകള്‍ നല്‍കി സ്ഥാപിച്ചെടുക്കാവുന്നതാണെന്നും കോടതി അഭിപ്രായപ്പെട്ടു.

Latest