Connect with us

Articles

ജനവിധിയിലെ ആഹ്വാനവും താക്കീതും

Published

|

Last Updated

പതിനാലാം കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയിരിക്കുകയാണ്. 140 സീറ്റില്‍ 91 സീറ്റും എല്‍ ഡി എഫിന് നേടാനായി. മൊത്തം പോള്‍ ചെയ്ത 2.02 കോടി വോട്ടില്‍ 43.44 ശതമാനം വോട്ടും ഇടതുപക്ഷത്തിന് ലഭിച്ചു. യു ഡി എഫിന് 47 സീറ്റും പോള്‍ ചെയ്ത വോട്ടിന്റെ 37.66 ശതമാനം വോട്ടുമാണ് ലഭിച്ചത്. അങ്ങേയറ്റം അഴിമതിഗ്രസ്തമായ ഉമ്മന്‍ ചാണ്ടി സര്‍ക്കാറില്‍ നിന്ന് കേരള ജനതയെ മോചിപ്പിക്കാനുള്ള വിവേകപൂര്‍വമായ ഇടപെടലാണ് സമ്മതിദാനാവകാശം ഉപയോഗിച്ച് കേരള ജനത പ്രകടിപ്പിച്ചത്. ദേശീയതലത്തില്‍ സംഘ്പരിവാര്‍ ഉയര്‍ത്തുന്ന ഫാസിസ്റ്റ് ഭീഷണിയെ പ്രതിരോധിക്കാന്‍ ഇടതുപക്ഷ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന കേരളീയരുടെ രാഷ്ട്രീയബോധവും ഈ തിരഞ്ഞെടുപ്പ് വിധിയെ നിര്‍ണായകമായി സ്വാധീനിച്ചിട്ടുണ്ട്. സംഘ്പരിവാറിന്റെ അസഹിഷ്ണുതയുടെയും അക്രമോത്സുകതയുടെയും ഇരകളായി വേട്ടയാടപ്പെടുന്ന എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ഇടതുപക്ഷത്തിന് ലഭിച്ചിട്ടുണ്ട്. പ്രതേ്യകിച്ച് ന്യൂനപക്ഷവിഭാഗങ്ങള്‍ ഇടതുപക്ഷത്തെ സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും പിന്തുണച്ചതായി കാണാം. മുസ്‌ലിംലീഗിന്റെ പൊന്നാപുരം കോട്ടയെന്ന് വിശേഷിപ്പിക്കാവുന്ന മലപ്പുറം ജില്ലയിലെ ഒട്ടുമിക്ക മണ്ഡലങ്ങളിലും ഇടതുപക്ഷത്തിന് മുസ്‌ലിം ന്യൂനപക്ഷ വിഭാഗത്തിന്റെ വോട്ട് ലഭിച്ചിട്ടുണ്ട്.
അഞ്ച് വര്‍ഷക്കാലത്തെ ദുര്‍ഭരണവും ദുരധികാരവും സൃഷ്ടിച്ച വികസന പ്രതിസന്ധിയില്‍ നിന്ന് കേരളത്തെ രക്ഷിക്കാന്‍ ഇടതുപക്ഷത്തിനു മാത്രമേ കഴിയൂവെന്ന തിരിച്ചറിവും ജനവിധിയെ നിര്‍ണയിച്ച പ്രധാന ഘടകമാണ്. വര്‍ഗീയ ഫാസിസത്തിനും നവലിബറല്‍ നയങ്ങള്‍ക്കുമെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടുന്ന രാഷ്ട്രീയപ്രസ്ഥാനം ഇടതുപക്ഷമാണെന്ന മലയാളിയുടെ രാഷ്ട്രീയബോധത്തിന്റെ അസന്ദിഗ്ധമായ പ്രഖ്യാപനവും ഈ വിധിയില്‍ ഉള്ളടങ്ങിയിട്ടുണ്ട്. എന്നാല്‍ 14ാം നിയമസഭയില്‍ ബി ജെ പിക്ക് അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞൂവെന്നത് മതനിരപേക്ഷ ജനാധിപത്യശക്തികളെ സംബന്ധിച്ചിടത്തോളം ഉത്കണ്ഠാകുലമായ ഒരു താക്കീതാണ്. മതനിരപേക്ഷശക്തികളുടെ യോജിച്ച ഇടപെടലുകള്‍ ആവശ്യപ്പെടുന്ന ഒരു ചരിത്രസന്ധിയിലാണ് നാം.
രാഷ്ട്രീയമായി കോണ്‍ഗ്രസിന്റെയും യു ഡി എഫിന്റെയും സഹായത്തോടെയാണ് ബി ജെ പിക്ക് നേമത്ത് വിജയിക്കാന്‍ കഴിഞ്ഞെതന്ന് കാണാം. യു ഡി എഫ് സ്ഥാനാര്‍ഥി അവിടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുവല്ലോ. അദ്ദേഹത്തിന് 13,860 വോട്ട് മാത്രമാണ് കിട്ടിയത്. ബി ജെ പി സ്ഥാനാര്‍ഥിയിലേക്ക് യു ഡി എഫിന്റെ വോട്ടുകള്‍ ഒഴുകിച്ചെല്ലുകയായിരുന്നു നേമത്ത്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന് 32,639 വോട്ട് ലഭിച്ചു. 2015ലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ യു ഡി എഫിന് 33,100 വോട്ടുകള്‍ ലഭിച്ചിരുന്നു. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് യു ഡി എഫ് വോട്ടുകള്‍ കൂട്ടത്തോടെ ബി ജെ പിക്ക് മറിച്ചതോടെയാണ് അവിടെ താമര വിരിഞ്ഞതെന്ന് കാണാനാകും.
നേമം മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തിലുടനീളം ബി ജെ പിയെ സഹായിക്കുന്ന കോണ്‍ഗ്രസ് സമീപനം തുടര്‍ച്ചയായിട്ടുണ്ടെന്ന് കാണാം. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ഒ രാജഗോപാലിന് അനുകൂലമായാണ് കോണ്‍ഗ്രസ് വോട്ടുകള്‍ മിറഞ്ഞത്. ഇടതുപക്ഷ സ്ഥാനാര്‍ഥി ശിവന്‍കുട്ടിക്ക് 2011നേക്കാള്‍ 9,066 വോട്ടുകള്‍ കൂടുതലായി ലഭിച്ചിട്ടുണ്ട്. കേരളത്തില്‍ താമര വിരിഞ്ഞത് കോണ്‍ഗ്രസ് ഒരുക്കിക്കൊടുത്ത വെള്ളത്തിലാണെന്നതാണ് വസ്തുത. കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തിന് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് സംഘ്പരിവാര്‍ പ്രതിനിധിയെ കേരള നിയമസഭയിലേക്ക് എത്തിച്ചിരിക്കുന്നത് കോണ്‍ഗ്രസ് വോട്ടുകളാണ്. അക്കൗണ്ട് തുറക്കാനുള്ള വഴികളെല്ലാം അടഞ്ഞുപോയ ബി ജെ പിക്ക് നിയമസഭയിലേക്ക് വഴിയൊരുക്കിക്കൊടുത്തത് കോണ്‍ഗ്രസാണ്.
ബി ജെ പിക്ക് ഗണനീയമായ വോട്ടുകിട്ടിയ എല്ലാ മണ്ഡലങ്ങളിലും കോണ്‍ഗ്രസ് വോട്ടില്‍ ചോര്‍ച്ചയുണ്ടായി. കോണ്‍ഗ്രസിന്റെ സ്വാധീനമണ്ഡലങ്ങളിലാണ് ബി ജെ പി അക്കൗണ്ട് തുറക്കാന്‍ ലക്ഷ്യമിട്ടതെന്ന കാര്യം വ്യക്തമാക്കുന്നത് കോണ്‍ഗ്രസ് വോട്ടുകള്‍ നേടി തങ്ങള്‍ക്ക് വിജയിക്കാനാകുമെന്ന കണക്കുകൂട്ടലാണ് അവര്‍ക്കുള്ളതെന്നാണ്. ബി ജെ പി അധികാരത്തിലെത്തിയ എല്ലാ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിലെ ഒരുവിഭാഗത്തിന്റെ സഹായം അവര്‍ക്ക് ഉണ്ടായിരുന്നുവെന്നത് ഒരു വസ്തുതയാണ്. ഏറ്റവും ഒടുവില്‍ അരുണാചല്‍ പ്രദേശിലെയും ഉത്തരാഖണ്ഡിലെയും കോണ്‍ഗ്രസ് സര്‍ക്കാറുകളെ അട്ടിമറിക്കാന്‍ ബി ജെ പിക്ക് കഴിഞ്ഞത് അവിടങ്ങളിലെ കോണ്‍ഗ്രസ് എം എല്‍ എമാരുടെ സഹായം കൊണ്ടായിരുന്നു.
ദേശീയതലത്തിലും കേരളത്തിലും സംഘ്പരിവാറിനെ പ്രത്യയശാസ്ത്രപരമായി നേരിടാന്‍ കോണ്‍ഗ്രസ് ഒരിക്കലും തയ്യാറായിട്ടില്ല. ബി ജെ പിയെപ്പോലെ പല ഘട്ടങ്ങളിലും കോണ്‍ഗ്രസും ഹിന്ദുത്വ അജന്‍ഡ പങ്കിട്ടവരാണ്. മാത്രമല്ല, കോണ്‍ഗ്രസിലെ വലിയൊരു വിഭാഗം മൃദുഹിന്ദുത്വ സമീപനമുള്ളവരുമാണ്. രാഷ്ട്രീയമായി യു ഡി എഫിന്റെ സഹായത്തോടെയാണ് ബി ജെ പിയുടെ വളര്‍ച്ചയെന്ന് അവര്‍ക്ക് കിട്ടിയ വോട്ടും കോണ്‍ഗ്രസിന്റെ വോട്ടുവിഹിതത്തില്‍ ഇത്തരം മണ്ഡലത്തില്‍ വന്നിരിക്കുന്ന ചോര്‍ച്ചയും നിരീക്ഷിച്ചാല്‍ വ്യക്തമാകുന്നതാണ്. ഇടതുപക്ഷ പ്രസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളം കോണ്‍ഗ്രസ്- ബി ജെ പി ബാന്ധവത്തെ തുറന്നുകാട്ടുന്നതോടൊപ്പം സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന ഹിന്ദുത്വാഭിമുഖ്യത്തിനും ഫാസിസ്റ്റ് സ്വാധീനത്തിനുമെതിരെ ജാഗ്രത പാലിക്കേണ്ടതുണ്ട്.
ഭൂരിപക്ഷ മതവുമായി ദേശീയതയെ സമീകരിക്കുന്ന ഹിന്ദുത്വത്തിനെതിരെ പ്രത്യയശാസ്ത്രരംഗത്ത് ശക്തമായ സമരം ഇടതുപക്ഷം നടത്തേണ്ടതുണ്ട്. കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തിന് ഭീഷണിയാകുന്ന സംഘ്പരിവാറിന്റെ നിയമസഭാ രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവിനെയും സ്വാധീനത്തെയും അതര്‍ഹിക്കുന്ന ഗൗരവത്തോടുകൂടി തന്നെ പ്രതിരോധിക്കേണ്ടതുണ്ട്. അതിന് ഇടതുപക്ഷ പ്രസ്ഥാനം രാഷ്ട്രീയരംഗത്തെന്നപോലെ പ്രത്യയശാസ്ത്രരംഗത്തും സമരം ശക്തമാക്കേണ്ടതുണ്ട്.
മതനിരപേക്ഷവും അഴിമതിമുക്തവും വികസിതവുമായ ഒരു പുതിയ കേരളം കെട്ടിപ്പടുക്കാനുള്ള സമ്മതിയാണ് ഇടതുപക്ഷത്തിന് തിരഞ്ഞെടുപ്പ് വിധിയിലൂടെ ലഭിച്ചിരിക്കുന്നത്. ചരിത്രപരമായി കേരളത്തിന്റെ സാമൂഹിക പുരോഗതിക്ക് അടിസ്ഥാനമായ എല്ലാ ഭരണനടപടികള്‍ക്കും ഇടതുപക്ഷമാണ് തുടക്കമിട്ടത്. ഉത്പാദനമേഖലകളെയും ഉത്പാദനശക്തികളെയും ബലപ്പെടുത്തുകയും സ്വതന്ത്രമാക്കുകയും വഴി മാത്രമേ സാമ്പത്തികവും സാമൂഹികവുമായ വളര്‍ച്ച നേടാന്‍ കഴിയൂ. യു ഡി എഫ് ഭരണത്തിന്‍ കീഴില്‍ കേരളത്തിന്റെ ഉത്പാദനമേഖലകളെല്ലാം തകരുകയാണുണ്ടായത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കാര്‍ഷികവളര്‍ച്ചാ നിരക്ക് മൈനസ് 4.67% ആയി കുറഞ്ഞു. വ്യവസായമേഖലയും തകര്‍ന്നു. പൊതുമേഖലാസ്ഥാപനങ്ങള്‍ വലിയ നഷ്ടത്തിലേക്ക് നിപതിക്കുകയാണുണ്ടായത്.
കേന്ദ്രത്തിന്റെ വന്‍കിട വ്യവസായനിക്ഷേപങ്ങളൊന്നും കേരളത്തിലേക്ക് വന്നില്ല. സമ്പദ്ഘടനയെ സജീവമാക്കിയിരുന്ന കെട്ടിട നിര്‍മാണ മേഖലയും വലിയ മാന്ദ്യത്തിലേക്ക് വലിച്ചെറിയപ്പെട്ടു. ആസിയാന്‍ കരാറും യൂറോപ്യന്‍ യൂനിയനുമായുള്ള സ്വതന്ത്രവ്യാപാര ഉടമ്പടികളും റബ്ബറും നാളികേരവും കാപ്പിയും തേയിലയും അടക്കമുള്ള നാണ്യ വിളകൃഷികളെയാകെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഗള്‍ഫ് വരുമാനത്തില്‍ വര്‍ഷം കഴിയും തോറും ഇടിവുണ്ടായിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ സാമ്പത്തിക വളര്‍ച്ചാനിരക്ക് മൂന്ന് ശതമാനത്തിലേക്ക് താഴ്ന്നുപോകുമെന്ന ആശങ്കയാണ് ഇക്കണോമിക്‌റിവ്യൂ ഉള്‍പ്പെടെയുള്ള പഠനങ്ങള്‍ പ്രകടിപ്പിക്കുന്നത്. 1980 മുതല്‍ കേരളത്തിന്റെ സമ്പദ്ഘടനയിലെ വളര്‍ച്ചാ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ കൂടുതലായിരുന്നു. കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് അത് 7.6ശതമാനം ആയിരുന്നു. എന്നാല്‍, യു ഡി എഫ് സര്‍ക്കാറിന്റെ അവസാന സാമ്പത്തിക വര്‍ഷത്തില്‍ 6.1 ആയി സമ്പദ്ഘടനയുടെ വളര്‍ച്ച താഴോട്ട് പോയിരിക്കുകയാണ്. ഇതെല്ലാം കാണിക്കുന്നത് സമ്പദ്ഘടന പ്രതിസന്ധിയിലും മുരടിപ്പിലുമാണെന്നാണ്. ഇതിന് പരിഹാരം കാണാനുള്ള ശക്തമായ സാമ്പത്തിക നടപടികളും അതിനായുള്ള 35 ഇന കര്‍മപരിപാടിയും പ്രകടനപത്രികയിലൂടെ മുന്നോട്ടുവെച്ചാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി തിരഞ്ഞെടുപ്പിനെ നേരിട്ടത്.
ജനവിശ്വാസത്തിന് പോറലേല്‍ക്കാതെ പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്ന ഓരോ കാര്യവും ഇച്ഛാശക്തിയോടെ നടപ്പാക്കാന്‍ കഴിയുക എന്നതാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ അര്‍പ്പിതമായിരിക്കുന്ന ഉത്തരവാദിത്വം. അടിസ്ഥാന ഉത്പാദന മേഖലകളില്‍ വികാസമുണ്ടാക്കാനും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും അതിനായി പുതുതലമുറ വ്യവസായങ്ങള്‍, പ്രതേ്യകിച്ച് ഐ ടി പോലുള്ള വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങള്‍ രൂപപ്പെടുത്താനുമാണ് ഇടതുപക്ഷം പ്രതിബദ്ധമായിരിക്കുന്നത്. കേരളത്തില്‍ ലഭ്യമായ വിഭവങ്ങളുടെ മൂല്യവര്‍ധിത വ്യവസായങ്ങള്‍ ആരംഭിക്കാനും പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിക്കാനും കഴിയുന്ന സന്തുലിതമായ ഒരു വികസന കാഴ്ചപ്പാടാണ് ഇടതുപക്ഷത്തിനുള്ളത്.
ക്ഷേമപദ്ധതികളും സാമൂഹിക സുരക്ഷാപദ്ധതികളും പൊതുവിതരണവും ശക്തിപ്പെടുത്തണം. ആരോഗ്യവിദ്യാഭ്യാസമേഖലയിലെ സാമൂഹിക നിയന്ത്രണവും ഗുണനിലവാരം ഉയര്‍ത്തലും വളരെ പ്രധാനമാണ്. ആദിവാസി ദളിത് വിഭാഗങ്ങളുടെ ഭൂമി, പാര്‍പ്പിടം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരം ഉണ്ടാക്കണം. സ്വന്തമായി ഭൂമിയും കൃഷിചെയ്യുന്നതിനുമുള്ള സൗകര്യങ്ങളും ഉറപ്പുവരുത്തണം. സ്ത്രീകളുടെ സുരക്ഷയും സ്വാതന്ത്ര്യവും ഉറപ്പുവരുത്താനാവശ്യമായ നടപടികളും ഭരണതല സംവിധാനങ്ങളും ഇടതുപക്ഷ ജനാധിപത്യമുന്നണി അടിയന്തിര ഉത്തരവാദിത്വമായി തന്നെ കാണുന്നുണ്ട്. മതനിരപേക്ഷത സംരക്ഷിക്കാന്‍ കഴിയുന്ന രീതിയില്‍ സംസ്‌കാരത്തിന്റെ മണ്ഡലത്തില്‍ ശക്തമായ ഇടപെടലുകള്‍ക്ക് ഇടതുപക്ഷ ജനാധിപത്യമുന്നണി നേതൃത്വം നല്‍കുമെന്നാണ് പ്രതീക്ഷ. അങ്ങനെ കേരളത്തിന്റെ പുരോഗമന പാരമ്പര്യം നേരിടുന്ന നവലിബറലിസത്തിന്റെയും വര്‍ഗീയതയുടെയും ഭീഷണികളെ ബദല്‍ നയങ്ങളിലൂടെ അതിജീവിക്കാനും പുതിയൊരു കേരളം കെട്ടിപ്പടുക്കാനുമുള്ള ദൗത്യമാണ് ഇടതുപക്ഷ ജനാധിപത്യമുന്നണിയെ ജനങ്ങള്‍ ഏല്‍പ്പിച്ചിരിക്കുന്നത്.

 

 

---- facebook comment plugin here -----

Latest