Connect with us

Gulf

പച്ചക്കറി കൃഷിയില്‍ വ്യത്യസ്തനായി മാടമ്പി സുനില്‍

Published

|

Last Updated

പച്ചക്കറി കൃഷിയില്‍ വ്യക്തിമുദ്ര പതിപ്പിച്ച് മാടമ്പി സുനില്‍. താമസസ്ഥലത്തെ കെട്ടിടത്തിലാണ് ഇദ്ദേഹത്തിന്റെ കൃഷിത്തോട്ടം. ചാവക്കാട് തിരുവത്ര കോട്ടപ്പുറം സ്വദേശിയായ സുനില്‍ 22 വര്‍ഷമായി യു എ ഇയിലെത്തിയിട്ട്. 2002ല്‍ മുസഫ്ഫ ശാബിയ പതിനൊന്നില്‍ താമസിക്കുമ്പോഴാണ് കൃഷിയിലേക്കിറങ്ങാന്‍ ഉള്‍വിളിയുണ്ടാകുന്നത്. തുടക്കം തക്കാളിക്കൃഷിയില്‍, 2007ല്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചു.
10 ചട്ടികളില്‍ തുടങ്ങിയ കൃഷി 100 ചട്ടിവരെ എത്തി. പക്ഷേ, നഗരസഭയുടെ നിയമ പ്രശ്‌നം വന്നപ്പോള്‍ അതനുസരിച്ച് കുറക്കുകയായിരുന്നു. പയര്‍, ബംഗ്ലാദേശ് പയര്‍, അമര പയര്‍, മത്തന്‍ തുടങ്ങി കറിവേപ്പില, ചീര പടവലങ്ങ, മരച്ചീനി, വെള്ളരി, പാവക്ക, പടവലം, കൈപ്പ, വഴുതന തുടങ്ങിയവയും സുനിലിന്റെ തോട്ടത്തിലെ വിളകള്‍.
ശക്തി തിയേറ്റേഴ്‌സിന്റെ സജീവ പ്രവര്‍ത്തകനായ മാടമ്പി സുനിലിന്റെ കുടുംബവും പരമ്പരാഗത കൃഷിക്കാരാണ്. സഹോദരങ്ങളും സഹോദരിമാരും ഈ വഴിയില്‍ തന്നെ ആവശ്യത്തിനുള്ള പച്ചക്കറികള്‍ വീട്ടില്‍ നിന്ന് തന്നെ കൃഷി ചെയ്യാറാണ് പതിവ്.
ഇന്ന് കാണുന്ന രോഗങ്ങള്‍ക്ക് പ്രധാന കാരണം ഭക്ഷണത്തിലെ വിശാംഷമാണ്. എന്‍ഡോ സള്‍ഫാന്‍ തളിച്ച പച്ചക്കറികളാണ് കേരളത്തിലെ മാര്‍ക്കറ്റില്‍ പലപ്പോഴും ലഭിക്കുന്നത്. അന്യനാടുകളില്‍ നിന്നും വരുന്ന പച്ചക്കറികള്‍ മാരക വിഷാംശം തളിക്കുന്നത്. ഇത് മനുഷ്യരെ രോഗികളാക്കുന്നു. നമുക്ക് ആവശ്യമായ പച്ചക്കറികള്‍ സ്വയം ഉല്‍പാദിപ്പിച്ചാല്‍ മാത്രമേ അല്‍പമെങ്കിലും ഇതില്‍ നിന്നും മുക്തമാകാന്‍ കഴിയൂ-സുനില്‍ വ്യക്തമാക്കുന്നു.
പച്ചക്കറിക്കുള്ള വളമായി വീട്ടിലുണ്ടാകുന്ന അവശിഷ്ടങ്ങളാണ് സുനില്‍ ഉപയോഗിക്കുന്നത്. പച്ചക്കറി ചെടികള്‍ക്ക് രോഗമുണ്ടാകുമ്പോള്‍ കാന്താരിമുളക് അരച്ച് വെള്ളത്തില്‍ കലര്‍ത്തി അടിച്ച് രോഗം പരത്തുന്ന പ്രാണികളെ തുരത്തും. കൃഷിക്ക് ആവശ്യമായ സഹായങ്ങളുമായി ഭാര്യ പ്രീതയും മക്കളായ ശ്രിശ്രുതി, ശ്രിസ്‌മേരയും കൂടെയുണ്ട്.

Latest