Connect with us

Sports

ഒരേയൊരു ഗ്രേറ്റസ്റ്റ്

Published

|

Last Updated

ലോക കായിക രംഗത്തെ ഒരേയൊരു ഗ്രേറ്റസ്റ്റ് ! മുഹമ്മദ് അലി എന്ന ബോക്‌സിംഗ് ഇതിഹാസം വിശേഷിക്കപ്പെടുന്നത് ഇങ്ങനെയാണ്. ഫുട്‌ബോളില്‍ പെലെയെ ഗ്രേറ്റസ്റ്റ് എന്ന് വിശേഷിപ്പിച്ചാല്‍ അത് മറഡോണയാണെന്ന വാദവുമായി എതിര്‍പ്പ് ഉയരും. ക്രിക്കറ്റില്‍ ബ്രാഡ്മാനോ, സച്ചിനോ എന്നുള്ള ചര്‍ച്ചയെല്ലാം പോയി. ഇപ്പോള്‍ സച്ചിനോ കോഹ്‌ലിയോ എന്നായിരിക്കുന്നു. പക്ഷേ, ബോക്‌സിംഗ് റിംഗില്‍ ഗര്‍ജിച്ച മുഹമ്മദ് അലി, ഇടിക്കൂട്ടില്‍ താന്‍ സൃഷ്ടിച്ച സാമ്രാജ്യങ്ങള്‍ക്കും അതീതനായി ലോകകായിക രംഗത്തെ ഗ്രേറ്റസ്റ്റായി പൂര്‍ണചന്ദ്രനെ പോലെ ശോഭിച്ചു നിന്നു.
യു എസ് പ്രസിഡന്റ് ബരാക് ഒബാമ അലിയുടെ വിയോഗത്തോട് പ്രതികരിച്ചത് ലോകത്തെ വിസ്മയിപ്പിച്ച ഗ്രേറ്റസ്റ്റ് പിന്‍വാങ്ങിയെന്നാണ്. മുന്‍ ബോക്‌സിംഗ് ലോകചാമ്പ്യന്‍ ഫോര്‍മാന്‍ ബി ബി സി റേഡിയോയില്‍ പ്രതികരിച്ചത് ഇങ്ങനെ : അലി ഇടിക്കൂട്ടില്‍ മൃഗീയമായാണ് ജയിച്ചു കയറിയത്. എനിക്കവനെ വലിയ ഇഷ്ടമായിരുന്നു. ബോക്‌സര്‍ എന്ന നിലയില്‍ അലിയെ ഒതുക്കരുത്. നല്ല മനുഷ്യനായിരുന്നു അയാള്‍. അതുകൊണ്ടാണ് മാധ്യമങ്ങള്‍ അയാളെ ഇത്രയേറെ ആഘോഷിക്കുന്നത് – ഫോര്‍മാന്‍ പറഞ്ഞു.
ശരിയാണ്, ഒറ്റനോട്ടത്തില്‍ അലി മൃഗീയം തന്നെ. എതിരാളിയെ ഒരു മയവുമില്ലാതെ നിലംപരിശാക്കിക്കളയുന്ന പോരാളി. ബോക്‌സിംഗ് ഭാഷയില്‍ പറഞ്ഞാല്‍ നോക്കൗട്ട് ജയം മാത്രം ആഗ്രഹിച്ച മനസാക്ഷിയില്ലാത്ത ഇടിക്കാരന്‍ ! മത്സരത്തിന് മുമ്പ് തനിക്കെതിരെ വര്‍ണവെറിയോടെ പോര്‍വിളിച്ചവരാണെങ്കില്‍ അലി ഇടിക്കൂട്ടില്‍ എത്തിയ പാടെ കൊലവിളി നടത്തും. അരിശം തീരുവോളം ഇടിക്കുകയല്ല, എല്ലാ അരിശവും ഒരൊറ്റ പഞ്ചില്‍ ആവാഹിച്ച് കൊടുക്കും. വീണു കിടക്കുന്ന എതിരാളിയെ ക്രൂരമായി നോക്കിയിട്ടേ, ആര് വന്ന് പിടിച്ച് മാറ്റാന്‍ ശ്രമിച്ചാലും അലി ഇടിക്കൂടൊഴിയാറുള്ളൂ.
തന്റെ വിജയം ആഘോഷിക്കാനെത്തുന്ന ആഫ്രിക്കക്കാര്‍ക്കൊപ്പം അലി നൃത്തം ചവിട്ടിയിട്ടുണ്ട്. കറുത്തവന്റെ അഭിമാനസ്തംഭമായിരുന്നു അലി. അത്യന്തം നാടകീയതകള്‍ നിറഞ്ഞതായിരുന്നു പില്‍ക്കാലത്ത് മുഹമ്മദ് അലിയായി മാറിയ കാഷ്യസ് മാര്‍സിലസ് ക്ലേ ജൂനിയറിന്റെ പ്രൊഫഷണല്‍ ജൈത്രയാത്ര. 1960 റോം ഒളിമ്പിക്‌സ് വിജയത്തോടെയാണ് അലി വരവറിയിക്കുന്നത്.
1963 ല്‍ അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡി വധിക്കപ്പെട്ടപ്പോള്‍ ഉടനടി വൈസ് പ്രസിഡന്റ് ലിന്‍ഡണ്‍ ജോണ്‍സന്‍ പ്രസിഡന്റായി. ലിന്‍ഡന്റെ മുന്നിലെ മഹാപ്രശ്‌നം അമേരിക്കയുടെ വിയറ്റ്‌നാം യുദ്ധമായിരുന്നു.
നാട്ടിലെ പ്രായപൂര്‍ത്തിവന്ന ഓരോ അമേരിക്കക്കാരനും നിര്‍ബന്ധിത സൈനിക സേവനത്തിനായി വിയറ്റ്‌നാമിലേക്ക് പുറപ്പെടണമെന്ന് ഉത്തരവുള്ള കാലം. കെന്നഡിയുടെ കാലത്ത് തന്നെ അലി ഈ ആവശ്യം നിരാകരിച്ചിരുന്നു. വിയറ്റ്‌നാമുമായി എനിക്കൊരു പ്രശ്‌നവുമില്ല. പിന്നെ ഞാനെന്തിന് അവിടെ നരഹത്യം നടത്താന്‍ പോകണം എന്നായിരുന്നു അലിയുടെ മറുചോദ്യം. ഭരണകൂടത്തെ സംബന്ധിച്ച് ഇത് ധിക്കാരം തന്നെ. കെന്നഡിയുടെ പിന്‍ഗാമിയായെത്തിയ ലിന്‍ഡന്‍ ആദ്യം ചെയ്തത് അലിയെ നേരില്‍ കാണുക എന്നതായിരുന്നു. നിര്‍ബന്ധിത സൈനിക സേവനവും രാജ്യതാത്പര്യവും ബോധ്യപ്പെടുത്തുവാന്‍ ഒരു ശ്രമം നടത്തി. അലി കൂട്ടാക്കിയില്ല. വിയറ്റ്‌നാമിലെ മനുഷ്യര്‍ എന്റെ പിതാവിനെ തട്ടിക്കൊണ്ടു പോവുകയോ മാതാവിനെ ബലാത്സംഗം ചെയ്യുകയോ ചെയ്തിട്ടില്ല, അവര്‍ എന്റെ വര്‍ണത്തെ കുറിച്ച് പരിഹാസം ചൊരിഞ്ഞിട്ടില്ല, അവര്‍ ആയുധങ്ങളില്ലാത്ത പാവങ്ങളാണ് – അലി അന്ന് പൊട്ടിത്തെറിച്ചത് ലോകം അന്ന് വരെ കേട്ടതില്‍ വെച്ച് ഏറ്റവും വെല്ലുവിളി നിറഞ്ഞ സ്വരമായിരുന്നു. അമേരിക്കന്‍ ഭരണകൂടത്തിനെതിരെയാണ് സംസാരം. അലിയിലെ ഉള്ളിന്റെയുള്ളില്‍ ക്രൂരതയല്ല, മനുഷ്യത്വമെന്ന് ലോകം തിരിച്ചറിഞ്ഞു. രാജ്യദ്രോഹത്തിനടുത്തെത്തുന്ന കുറ്റത്തിന് അലി വിചാരണ ചെയ്യപ്പെട്ടു. കോടതി അഞ്ച് വര്‍ഷത്തെ തടവിനും പതിനായിരം ഡോളര്‍ പിഴയും വിധിച്ചു. മൂന്ന് മാസം ബോക്‌സിംഗില്‍ നിന്ന് വിലക്കും ഏര്‍പ്പെടുത്തി. ഓരോ സംസ്ഥാനത്തും മത്സരിക്കാനുള്ള ബോക്‌സിംഗ് ലൈസന്‍സ് പിന്‍വലിച്ചു, പാസ്‌പോര്‍ട്ട് കണ്ടുകെട്ടി. ഭരണകൂടം അലിയെ പൂര്‍ണമായും ഒതുക്കി. ആറ് മാസം മാത്രമായിരുന്നു അലി തടവ് അനുഭവിച്ചത്. അപ്പീല്‍ ജയിച്ചതോടെ ശിക്ഷയില്‍ ഇളവ് കിട്ടി, എങ്കിലും വീട്ട് തടങ്കല്‍ പോലുള്ള അവസ്ഥയില്‍ കാലം കഴിച്ച് കൂട്ടി. 1967 മാര്‍ച്ച് മുതല്‍ 1970 ഒക്‌ടോബര്‍ വരെ – 25വയസ് മുതല് 29 വയസ് വരെ- വിലക്കുള്ളതിനാല്‍ ഇടിക്കൂട്ടില്‍ ഇറങ്ങാനെ സാധിച്ചില്ല.
അലിയുടെ ജയില്‍ ശിക്ഷയില്‍ അമേരിക്ക മുഴുവന്‍, വിദേശം മുഴുവന്‍ പ്രതിഷേധം അലയടിച്ചു. അലിയുടെ ഓരോ വിജയവും ഭരണകൂടം നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. ഓരോ മെഡലും റദ്ദ് ചെയ്തു. നീഗ്രോ നേതാവ് മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് പലയിടത്തും അലിക്ക് വേണ്ടി ശബ്ദമുയര്‍ത്തി.
മെഡലുകള്‍ റദ്ദാക്കിയ കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധി നേടിയെടുത്ത അലി, ആ മെഡലുകളെല്ലാം ജെഫേഴ്‌സന്‍ കൗണ്ടി പാലത്തില്‍ കയറി ഒഹിയോ നദിയിലേക്ക് വലിച്ചെറിഞ്ഞു. അമേരിക്കന്‍ സര്‍ക്കാറിന് മുഖത്തടിയേറ്റതു പോലെ അലിയില്‍ നിന്ന് മറ്റൊരു ധിക്കാരപരമായ മറുപടി !
ജയിലില്‍ പോകുന്നതിന് മുമ്പായിരുന്നു അലിയെ ലോകപ്രശസ്തനാക്കിയ ഫൈറ്റ് സംഭവിച്ചത്. 1963 ല്‍ അലി കൂപ്പറെ ഇടിച്ച് പരിപ്പിളക്കിയ ഫൈറ്റ് ഓഫ് ദ ഇയര്‍ ആയിരുന്നു അത്. ഹെന്റി കൂപ്പറെ പത്താം റൗണ്ടില്‍ നിലം പൊത്തിച്ച അലി അന്ന് എതിരാളിയുടെ മുഖത്ത് ചോരച്ചാലുണ്ടാക്കിയ ശേഷമാണ് കലിയടക്കിയത്. നെറ്റിയിലും കവിളിലുമൊക്കെ ചോരപ്പടര്‍പ്പുകളുമായി അവശനായി നില്‍ക്കുന്ന കൂപ്പറുടെ അരികില്‍ ഗര്‍ജിച്ച് നില്‍ക്കുന്ന അലിയുടെ ചിത്ര സഹിതം പിറ്റേ ദിവസത്തെ മാധ്യമങ്ങള്‍ ആ ഫൈറ്റ് ചരിത്രപ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തു. അന്നേക്ക് അലി ജയിച്ചത് തുടര്‍ച്ചയായ പത്തൊമ്പത് മത്സരങ്ങള്‍.
ജയില്‍ വാസവും, വിലക്കും കഴിഞ്ഞ് അലി റിംഗില്‍ തിരിച്ചെത്തിയത് 1970 ഒക്‌ടോബര്‍ 26ന്. അറ്റ്‌ലാന്റയില്‍ നടന്ന മത്സരത്തില്‍ മൂന്നാം റൗണ്ടില്‍ ജെറി ക്വാറിയെ ഇടിച്ച് നിലത്തിട്ട് അലി വിജയഭേരി മുഴക്കി. 1971 മാര്‍ച്ച് എട്ടിന് ജോ ഫ്രേസറിയുമായുള്ള പോരില്‍ അലി വീണു. പതിനഞ്ച് റൗണ്ടുകള്‍ക്ക് ശേഷമാണ് അലിക്ക് കാലിടറിയത്. പ്രൊഫഷണല്‍ ബോക്‌സിംഗില്‍ അലിയുടെ ആദ്യ തോല്‍വി. നൂറ്റാണ്ടിന്റെ പോരാട്ടം എന്നാണ് അലിയുടെ പതനം കണ്ട മത്സരം അറിയപ്പെടുന്നത്. 1974 ജനുവരി 24ന് ന്യൂയോര്‍ക്കിലെ മാഡിസന്‍ സ്‌ക്വയറില്‍ നൂറ്റാണ്ടിന്റെ പോരാട്ടത്തിന് ഒരു റീമാച്ച് നടന്നു. ഫ്രേസിയറെ മലര്‍ത്തിയടിച്ച് അലിയുടെ തിരിച്ചുവരവ്. 1974 ഒക്‌ടോബറില്‍ ജോര്‍ജ് ഫോര്‍മാനെ തോല്‍പ്പിച്ച് വീണ്ടും ലോക ഹെവിവെയ്റ്റ് ചാമ്പ്യനായി. 1978 ല്‍ ലിയോണ്‍ സ്പിന്‍സ്‌കിനെയും തോല്‍പ്പിച്ച് മൂന്നാം ലോക ഹെവിവെയ്റ്റ് ചാമ്പ്യന്‍ പദവി സ്വന്തമാക്കി. 1980 ല്‍ നാലാം ഹെവിവെയ്റ്റ് നേടുന്ന ആദ്യ ബോക്‌സറാകാന്‍ എത്തിയ അലിയെ ലാറി ഹോംസിന് മുന്നില്‍ തലകുനിച്ചു. ഇടിക്കൂട്ടിലെ അലിഗര്‍ജനം നിലച്ചു എന്ന് പറയുന്നതാകം ശരി. പതിനൊന്നാം റൗണ്ടിലായിരുന്നു ലാറി ഹോംസിന് മുന്നില്‍ അലി പരാജയം സമ്മതിച്ചത്.
അലിയുടെ ഇടിക്കൂട്ടിലെ അധ്യായം അവിടെ അവസാനിക്കുന്നു. പക്ഷേ, അന്നേക്ക് ലോകത്തിലെ ഏറ്റവും ഗ്രേറ്റസ്റ്റ് ആയ കായിക താരം എന്ന വിശേഷണം മുഹമ്മദ് അലിയില്‍ ചാര്‍ത്തപ്പെട്ടിരുന്നു.

Latest