Connect with us

Books

ഓര്‍മകളുടെ കടലിരമ്പങ്ങള്‍

Published

|

Last Updated

# പി വി ധനലക്ഷ്മി

വിശാലമായ മണല്‍പ്പരപ്പില്‍ കിടക്കുന്ന ഒരു ചിപ്പി. കാറ്റ് എവിടെനിന്നെങ്കിലും കൊണ്ടിട്ടതോ, തിരകള്‍ തട്ടിത്തട്ടി എറിഞ്ഞിട്ടതോ ആവാം. അനേകം പാദങ്ങള്‍ അതിനുമീതെ നടന്നു പോയിട്ടുണ്ടാവാം. പക്ഷെ അതെടുത്ത് അല്‍പനേരം കാതോര്‍ത്താല്‍ ആ കുഞ്ഞു ചിപ്പിക്കുള്ളില്‍ ഒരു കടലിരമ്പം നമുക്ക് കേള്‍ക്കാന്‍ കഴിയും. സി പി അനില്‍കുമാര്‍ തന്റെ ഹൃദയത്തിലെ ഓര്‍മകളുടെ കടലിരമ്പങ്ങള്‍ കേള്‍ക്കുകയും കാല്‍പനികതയുടെ ജാലകത്തിലൂടെ വായനക്കാരന്റെ മനസ്സിലേക്ക് അത് പകരുകയും ചെയ്യുന്നു. “ഓര്‍മകളുടെ ജാലകം” എന്ന പുസ്തകത്തിലെ 18 കഥകള്‍ വായനക്കാരനെ ചിന്തിപ്പിക്കുകയും ആത്മസംഘര്‍ങ്ങളിലേക്ക് തള്ളിവിടുകയും കരയിപ്പിക്കുകയും വേദനിപ്പിക്കുകയും മധുരിപ്പിക്കുകയും ചെയ്യുന്നു. അതിശയിപ്പിക്കുന്ന കൈയടക്കവും അതിമനോഹരമായ പ്രയോഗങ്ങളും ബിംബങ്ങളും അദ്ദേഹത്തിന്റെ കഥകളില്‍ കാണാന്‍ കഴിയും. പ്രണയത്തിന്റെയും ഗൃഹാതുരതയുടെയും ചിറകുകളില്‍ കഥാകാരന്റെ തൂലിക മാറിമാറി സഞ്ചരിക്കുമ്പോഴും സമൂഹത്തിന്റെ ഭയവിഹ്വലതകളിലേക്കും കെട്ടകാലത്തിന്റെ നെറികേടുകളിലേക്കും ചെന്നെത്തുന്നുമുണ്ട്.

എത്രതന്നെ തയ്യാറെടുപ്പുകള്‍ നടത്തി അതിസൂക്ഷ്മമായി മുന്നോട്ട് നീങ്ങിയാലും ഒരു നിമിഷംകൊണ്ട് അതുവരെ കണ്ട സ്വപ്നങ്ങളൊക്കെയും കടലാഴങ്ങളിലെക്ക് മറഞ്ഞു പോകുമെന്നു “വൈഖരി” നമ്മെ ഓര്‍മിപ്പിക്കുന്നു. അഗാധമായി സ്‌നേഹിക്കുന്നവര്‍ ഹൃദയത്തിന്റെ ഭാഷ കേള്‍ക്കുക തന്നെ വേണമെന്ന് പറയുന്ന “വൈഖരി”, “മൂന്നാമത്തെ നദി”, “ചുവരുകളുടെ ചുംബനങ്ങള്‍” എന്നീ കഥകള്‍ അതിതീവ്രമായ പ്രണയത്തിന്റെ ഉപ്പും മോഹങ്ങളുടെ വിയര്‍പ്പും പുരണ്ടതാണ്. ജീവിതത്തിന്റെ തിക്താനുഭവങ്ങളുടെ ചുഴിയില്‍പ്പെട്ടു ഒരാള്‍ സ്വയം നഷട്‌പ്പെടുന്നതും തന്റെ പ്രിയപ്പെട്ടവര്‍ പോലും ആ അവസ്ഥ മനസ്സിലാക്കാന്‍ ശ്രമിക്കാതെ നിരന്തരം കുറ്റപ്പെടുത്തുമ്പോള്‍ അയാള്‍ എങ്ങനെ നിശബ്ദനായി പോകുമെന്നതും “നിലാവ് പരത്തിയൊരു മിന്നാമിനുങ്ങി”ല്‍ വായിച്ചെടുക്കാം. “ശവമുറിയിലെ 358-ാം നമ്പര്‍ പെട്ടി” എന്ന കഥയില്‍ ചിത്രകാരനാവാന്‍ ആഗ്രഹിച്ചവന്‍ ശവമുറിയിലെ പെട്ടികള്‍ വൃത്തിയാക്കേണ്ടി വരുമ്പോള്‍ ഭയത്തിന്റെയും അവഗണനയുടെയും ജീവിതത്തിന്റെ നിസ്സഹായതയുടെയും ചതിയുടെയും ഉള്‍താപങ്ങളില്‍ വീണ്, ജീവിതവും മരണവും സ്വയം തെരഞ്ഞെടുക്കാന്‍ ആവാത്തവന്റെ ശൂന്യതയില്‍ തളര്‍ന്നു വീഴുന്നതു വായനക്കാരന്റെ ഹൃദയത്തിലേക്കു കൂടിയാണ്.

വ്യത്യസ്തതയുള്ള പെണ്ണിന് ഉന്മാദം കല്‍പിച്ചുകൊടുക്കുകയും ഈ ഭൂമിയില്‍ ജീവിക്കാന്‍ കൊള്ളാത്തവളായി ആത്മഹത്യയിലേക്ക് തള്ളിവിടുകയും ചെയ്യുന്ന പുരുഷാധിപത്യ സമൂഹത്തിന്റെ നിര്‍ലജ്ജതയില്‍ “ചുവരുകളുടെ ചുംബനത്തിലെ” കഥാപാത്രം മാളവികയ്‌ക്കൊപ്പം വായനക്കാരന്റൊ മനസ്സും ക്ഷോഭിക്കുന്നു. പുരുഷനും സ്ത്രീക്കുമിടയിലുള്ള സൗഹൃദം ശരീരങ്ങളില്‍ എപ്പോഴും അവസാനിക്കുന്നു എന്നുള്ള സമൂഹത്തിന്റെ ഉറച്ച വിശ്വാസം തിരുത്തി എഴുതപ്പെടുന്നു “മേഘമായ് മധു മാത്യുസ്” എന്ന കഥയില്‍. ഇതൊരു അനുഭവ സാക്ഷ്യമായാലും അല്ലെങ്കിലും ചില തിരുത്തലുകള്‍ക്ക് സമൂഹം തയ്യാറാകേണ്ടതുണ്ട് എന്നുള്ള ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ഈ കഥ. ആസക്തികളില്‍ നഷ്ടപ്പെടുന്ന ബന്ധങ്ങളുടെ “പാപസങ്കീര്‍ത്തനവും” ടഫ്‌ലോണ്‍ കോട്ടിങ്ങുള്ള ഹൃദയമുള്ളവരുടെ ഹൃദയമില്ലായ്മയും (അമ്മ, ഊന്നുവടികള്‍) നമ്മെ ആത്മസംഘര്‍ഷപങ്ങളിലാക്കുന്നു.

മറ്റുള്ളവര്‍ക്കു വേണ്ടി സ്വന്തം ജീവിതം മണല്‍നഗരങ്ങളില്‍ എരിച്ചു കളയുന്ന പ്രവാസികളുടെ അതിതീവ്രമായ അനുഭവങ്ങള്‍ “എരിഞ്ഞൊടുങ്ങാത്ത ചിത”, “ആഘോഷമില്ലാത്തവര്‍” എന്നീ കഥകളില്‍ ചിതറിക്കിടപ്പുണ്ട്. വേദനിപ്പിക്കുന്ന അനുഭവങ്ങളിലും കരുണയുടെയും നന്മയുടെയും വഴികളില്‍ സഞ്ചരിക്കുന്നതിനു പ്രേരിപ്പിക്കുന്നതാണ് “കണ്ണുകള്‍” “ആഘോഷമില്ലാത്തവര്‍” എന്നീ കൊച്ചു കഥകള്‍. “കൊഴിഞ്ഞുപോയൊരു കൊന്നപ്പൂ” “ഗുല്‍മോഹര്‍ പൂക്കളെ സ്‌നേഹിച്ച പെണ്‍കുട്ടി” എന്നീ കഥകളില്‍ സ്‌നേഹബന്ധങ്ങളുടെ ഇഴയടുപ്പവും അത് നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന വേദനയും അനുഭവിക്കാന്‍ സാധിക്കുന്നു. ലോകത്തിന്റെ ഏതു അതിരിലേക്ക് പോയാലും ഒരു പ്രവാസിയുടെ ഒട്ടും വ്യത്യസ്തതയില്ലാത്ത ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകുന്നത് ഗൃഹാതുരതയുടെ ഓര്‍മകളാണ്. അവന്റെ അവധിക്കാലങ്ങള്‍ ഈ ഓര്‍മകളുടെ ആഘോഷമാണ്. “ഓര്‍മകളുടെ ജാലകം” എന്ന കഥയില്‍ കഥാകാരന്‍ തന്നെ കഥാപാത്രമാകുമ്പോള്‍ അദ്ദേഹത്തിനൊപ്പം വായനക്കാരനും നാട്ടുവഴിയിലും വായനശാലയിലും കോളജ് കാമ്പസിലും ഒക്കെ പോകാന്‍ സാധിക്കുന്നത് എഴുത്തിന്റെ മികവ് കൊണ്ടാണ്.

ആര്‍ദ്രഹൃദയത്തിന്റെ നൈര്‍മല്യം നിറഞ്ഞ ലളിതമായ ഭാഷ കഥകള്‍ക്കൊപ്പം വായനക്കാരനെ കൈപിടിച്ചു നടത്തുന്നുണ്ട്. എങ്കിലും പഴകി തേഞ്ഞ ശൈലി അവടവിടെയായി കാണപ്പെടുന്നതും ചില ബിംബങ്ങളുടെ ആവര്‍ത്തനവും കഥാപാത്രങ്ങളുടെ ഓര്‍മകളില്‍കൂടി മിക്ക കഥകളും വികസിച്ചു വരുന്നതും കഥാകാരന്റെ പരിമിതികളാണ്. പുതുകാല കഥാശൈലി പൂര്‍ണമായും സ്വീകരിക്കുന്നതിനു കഴിഞ്ഞിട്ടില്ല. ബൗദ്ധികതലത്തിന്റെ അങ്ങേ തലയ്ക്കല്‍ നിന്ന് നോക്കുന്നവര്‍ക്ക് ഇനിയും പല കുറവുകളും കണ്ടെത്താന്‍ കഴിഞ്ഞേക്കാം. എഴുതിത്തുടങ്ങുന്നവന്റെഹൃദയത്തില്‍ ചോരച്ചാലുകള്‍ കീറിയിടുന്ന അത്തരം വിമര്‍ശനങ്ങള്‍ കൂടുതല്‍ മികച്ച കഥകള്‍ എഴുതാനുള്ള ഊര്‍ജമാക്കി മാറ്റാന്‍ കഴിയണം.
ഫേബിയന്‍ ബുക്‌സ് ആണ് “ഓര്‍മകളുടെ ജാലകം” പ്രസിദ്ധീകരിച്ചിരിക്കുന്നത്.