Connect with us

Gulf

നോമ്പുതുറ സമയം അറിയിക്കാന്‍ കതാറയില്‍ പീരങ്കി വെടിയുതിര്‍ക്കും

Published

|

Last Updated

ദോഹ: റസമാന്‍ പരിപാടികള്‍ ആസ്വദിക്കാനെത്തുന്ന അതിഥികളെ വരവേല്‍ക്കാന്‍ ദീപാലംകൃതമായി കതാറ. സാംസ്‌കാരിക ഗ്രാമത്തിലേക്കുള്ള വഴികളും മരങ്ങളും ചെടികളും വേദികളുമെല്ലാം നിറദീപങ്ങള്‍ കൊണ്ട് അലങ്കിരച്ചിട്ടുണ്ട്. നിത്യവും വ്യത്യസ്ത പരിപാടകളോടെയാണ് കതാറ സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്നത്.
മിദ്ഫ അല്‍ ഇഫ്താര്‍ എന്ന പേരില്‍ ഈ വര്‍ഷം ആദ്യമായി പരമ്പരാഗത രീതിയില്‍ പീരങ്കി ശബ്ദം മുഴക്കുന്ന പ്രദര്‍ശനവും കതാറയില്‍ ഒരുക്കി. കുടുംബങ്ങളെയും കുട്ടികളെയും ആകര്‍ഷിക്കുന്നതിനായാണ് പീരങ്കിയില്‍ വെടിയുതിര്‍ത്ത് ശബ്ദം മുഴക്കുന്ന പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. അറബ് നാടുകളില്‍ പരമ്പരാഗതമായി മഗ്‌രിബ് വാങ്ക് സമയത്ത് പീരങ്കി ശബ്ദം മുഴക്കുന്ന രീതിയുണ്ട്. കതാറയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് പീരങ്കി പൊട്ടിക്കുന്നതെന്ന് അധികൃതര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. കതാറയില്‍ സന്ദര്‍ശനത്തിനെത്തുന്ന എല്ലാ പ്രായത്തിലുള്ള ആളുകള്‍ക്കും വിശുദ്ധ റമസാന്റെ സന്ദേശം ലഭിക്കുന്നതിനുള്ള വ്യത്യസ്ത ഇനം പരിപാടികളും പ്രദര്‍ശനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് കതാറ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
റമസാന്‍ അതിഥികള്‍ക്കായി കതാറ മസ്ജിദിലും പ്രത്യേക പരിപാടികളും ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഇഫ്താറിനു ശേഷം ഇശാ നിസ്‌കാരം വരെയുള്ള സമയത്തും തറാവീഹ് പ്രാര്‍ഥനയുടെ സമയത്തും ശ്രവ്യമനോഹരമായ ഖുര്‍ആന്‍ പാരായണം ശ്രവിക്കാന്‍ ഇവിടെ സാധിക്കും. മസ്ജിദ് ഇമാം ശൈഖ് മുഹമ്മദ് മക്കിയാണ് ഖുര്‍ആന്‍ പാരായണം ചെയ്യുന്നത്. കതാറ സൂഖില്‍ റമസാന്‍ അതിഥികള്‍ക്കായി വിപുലമായ വിപണി പ്രവര്‍ത്തിക്കുന്നു. പരമ്പരാഗത അറേബ്യന്‍ ഉത്പന്നങ്ങളാണ് ഇവിടെ കൂടുതല്‍.