Kerala
അമീറും ജിഷയും പ്രണയത്തിലായിരുന്നുവെന്ന് ദ്വിഭാഷി; നിഷേധിച്ച് അമ്മ
പെരുമ്പാവൂര്‍: ജിഷ വധക്കേസില്‍ അറസ്റ്റിലായ അമീറുല്‍ ഇസ്ലാമുമായി ജിഷക്ക് പ്രണയബന്ധമുണ്ടായിരുന്നുവെന്ന് ദ്വിഭാഷി ലിപ്റ്റണ്‍ ബിശ്വാസ്. അമീറിനെ ജിഷയുടെ മാതാവ് രാജേഷ്വരി ആളെ വിട്ട് തല്ലിയിട്ടുണ്ടെന്നും ഇയാള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി. കേസില്‍ അമീറിനും പോലീസിനുമിടയില്‍ ദ്വിഭാഷിയായി പ്രവര്‍ത്തിക്കുന്ന ലിപ്റ്റണ്‍ കൊല്‍ക്കത്ത സ്വദേശിയാണ്.
അതേസമയം അമീറുൽ ഇസ്ലാ പറയുന്നത് എല്ലാം തെറ്റാണെന്ന് ജിഷയുടെ അമ്മ രാജേശ്വരി പ്രതികരിച്ചു. അമീറുമായി മകൾക്ക് പ്രണയമുണ്ടായിരുന്നില്ല. അമീറിനെ തനിക്ക് മുൻപരിചയമില്ലെന്നും അവർ വ്യക്തമാക്കി.
കുളിക്കടവില്‍ വെച്ച് അമീറുല്‍ ഇസ്ലാമിനെ ഒരു സ്ത്രീ ചെരിപ്പൂരി തല്ലുകയും ഇതു കണ്ട ജിഷ ചിരിക്കുകയും ചെയ്തതാണ് പ്രതിക്ക് ജിഷയോട് വൈരാഗ്യമുണ്ടാകാന്‍ കാരണമെന്നാണ് പോലീസ് ഭാഷ്യം. വൈരാഗ്യം തീര്‍ക്കാന്‍ ജിഷ ഒറ്റക്കുള്ള സമയത്ത് വീടിന് മുന്നിലെത്തിയ പ്രതി ലൈംഗിക ചേഷ്ടകള്‍ കാണിക്കുകയും ജിഷ ശക്തമായ ശകാരിച്ചതിനെ തുടര്‍ന്ന് പോകുകയും ചെയ്തിരുന്നു. വൈകീട്ട് മദ്യപിച്ച് വീണ്ടും ജിഷയുടെ വീട്ടിലെത്തിയ പ്രതി കൃത്യം നടത്തുകയായിരുന്നുവെന്നാണ് കേസ്.