Connect with us

Eranakulam

ഇതര സംസ്ഥാന തൊഴിലാളി ക്ഷേമം: കര്‍മപദ്ധതിക്ക് രൂപം നല്‍കുന്നു

Published

|

Last Updated

കൊച്ചി: സംസ്ഥാനത്തുള്ള അന്യസംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിനായി ഗവര്‍ണറുടെ നയപ്രഖ്യാപനത്തിലുള്ള ആവാസ് ഉള്‍പ്പടെയുള്ള നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിനായി കര്‍മപദ്ധതിക്കു രൂപം നല്‍കിവരികയാണെന്ന് തൊഴില്‍വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു. പെരുമ്പാവൂരിലെ മൂന്ന് പ്ലൈവുഡ് കമ്പനികളിലും തൊഴിലാളികളുടെ താമസസ്ഥലങ്ങളിലും നടത്തിയ പരിശോധനക്കു ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇപ്പോള്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരുടെ കൃത്യമായ കണക്കില്ല. 2225 ലക്ഷം പേര്‍ ഇവിടെ പണിയെടുക്കുന്നുവെന്നാണ് ഏകദേശകണക്ക്. ഇത് കൃത്യമായി കണക്കാക്കുകയാണ് ആദ്യലക്ഷ്യം. ഇന്‍ഷ്വറന്‍സുമായി ബന്ധിപ്പിച്ചുള്ള ഇകാര്‍ഡ് സംവിധാനം നടപ്പാക്കാന്‍ കുറച്ചു സമയമെടുക്കും. പേരും വിലാസവുമുള്ള ഒരു തിരിച്ചറിയല്‍ കാര്‍ഡിന് അധികം സമയം വേണ്ട. ഇത്തരത്തില്‍ രണ്ടോ മൂന്നോ കാര്‍ഡ് പലരുടെയും പക്കല്‍ ഇപ്പോള്‍ തന്നെയുണ്ടാകാം. എന്നാല്‍ കാര്‍ഡില്‍ രക്തഗ്രൂപ്പ്, ഇന്‍ഷ്വറന്‍സ് തുടങ്ങിയ വിശദാംശങ്ങള്‍ കൂടുമ്പോള്‍ സ്വാഭാവികമായും ആറുമാസമെങ്കിലും എടുക്കും. അത്തരത്തില്‍ കുറ്റമറ്റ സംവിധാനമാണ് വിഭാവനം ചെയ്യുന്നത്.
നിയമസഭയിലും മാധ്യമങ്ങളിലും അന്യസംസ്ഥാന തൊഴിലാളികളെ സംബന്ധിച്ചു വന്ന അഭിപ്രായങ്ങളുടെയും കാഴ്ചപ്പാടിന്റെയുമടിസ്ഥാനത്തിലാണ്പരിശോധന നടത്തിയത്. അന്യസംസ്ഥാന തൊഴിലാളികളുടെ ജീവിത സാഹചര്യം, തൊഴിലിടങ്ങളിലെ സാഹചര്യം എന്നിവ കുറച്ചുനാളായി സര്‍ക്കാരിന്റെ പരിഗണനയിലുള്ളതാണ്. നിശ്ചയമായും കുറേക്കൂടി മെച്ചപ്പെട്ട സൗകര്യം അവര്‍ക്കു ചെയ്തുകൊടുക്കേണ്ടതുണെന്നും അദ്ദേഹം പറഞ്ഞു.
ഈ സന്ദര്‍ശനത്തിന്റെ വെളിച്ചത്തില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ ജീവിതസൗകര്യം സംബന്ധിച്ച് കെട്ടിടം ഉടമകള്‍ക്കും തൊഴിലുടമകള്‍ക്കും നിര്‍ദേശം നല്‍കും. പുതിയ കാര്‍ഡ് സംവിധാനം നിലവില്‍ വരുന്നതോടെ ഇക്കാര്യത്തില്‍ ഉത്തരവാദിത്തം കൂടും. നിലവില്‍ ജില്ലകളിലുള്ള ആരോഗ്യ, റവന്യു, തൊഴില്‍, പഞ്ചായത്ത് വകുപ്പുകളുടെ സംയുക്ത കര്‍മസേനയുടെ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിതമാക്കാന്‍ നിര്‍ദേശം നല്‍കുമെന്നും ടോം ജോസ് വ്യക്തമാക്കി.