Connect with us

Articles

ഇതു മുഖ്യമന്ത്രിക്ക് ലഭിച്ച നല്ല ഒരവസരമാണ്, പക്ഷേ...

Published

|

Last Updated

ജനങ്ങളോടുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റം സംബന്ധിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ അഭ്യര്‍ഥന ചില ചര്‍ച്ചകള്‍ക്കു തുടക്കമിട്ടു എന്നത് സത്യം. ഇക്കഴിഞ്ഞ ദിവസം ഇടതുപക്ഷ സര്‍വീസ് സംഘടനകളുടെ യോഗത്തിലും മുഖ്യമന്ത്രി ഇതാവര്‍ത്തിച്ചു. മുഖ്യമന്ത്രി തന്റെ പ്രസംഗത്തില്‍ തന്നെ സൂചിപ്പിക്കുന്നതു പോലെ കൃത്യസമയത്ത് ഓഫിസില്‍ എത്തുക എന്നത് ഏതുദ്യോഗസ്ഥന്റെയും പ്രാഥമിക കടമയാണല്ലോ. സ്ഥിരമായി വൈകി എത്തുന്ന നിരവധി പേര്‍ ഇന്ന് പല ഓഫീസുകളിലും ഉണ്ടെന്ന വസ്തുത ആര്‍ക്കും അറിയാത്തതല്ലല്ലോ. വൈകി വരുന്നത് നോക്കാന്‍ മേലുദ്യോഗസ്ഥര്‍ ഉണ്ടല്ലോ എന്നാണ് മറുപടി എങ്കില്‍ ആ ഉദ്യോഗസ്ഥനും വൈകിയാണ് വരുന്നതെങ്കിലോ എന്നു മറുചോദ്യവും ഉയര്‍ന്നു വരാം. ഓഫീസില്‍ വൈകി വരുന്നവരെ അവരുടെ തെറ്റു ബോധ്യപ്പെടുത്താന്‍ പൊതു ജനങ്ങള്‍ക്കും അവകാശമില്ലേ?
ഇക്കാലമത്രയും ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ നേതൃത്വത്തിലിരുന്ന വ്യക്തിയാണ് പിണറായി വിജയന്‍. ഇപ്പോഴും സ്വന്തം സംഘടനക്കാരോട് കൃത്യമായി ജോലി ചെയ്യണമെന്നും അഴിമതി നടത്തരുതെന്നും ആവര്‍ത്തിക്കേണ്ടിവരുന്നു എന്നതില്‍ നിന്നു തന്നെ അഴിമതി വിഷയത്തില്‍ ഇതു വരെ ഇടതുപക്ഷം എടുത്ത നിലപാടുകളില്‍ വിശ്വാസ്യതയില്ലെന്നു സ്വയം സമ്മതിക്കുക കൂടിയായിരുന്നു ഇതിലൂടെ ഉണ്ടായത് എന്ന വിമര്‍ശം തള്ളിക്കളയാന്‍ കഴിയില്ല. ഇടതുപക്ഷ സംഘടനാ നേതാക്കളും ഇതില്‍ നിന്നും മുക്തരായിട്ടില്ലെന്നു ചുരുക്കം.
എല്ലാ പുതിയ മുഖ്യമന്ത്രിമാരും ഇങ്ങനെയൊക്കെ സാധാരണ പറയാറുണ്ട്. അതുപോലൊന്ന് എന്ന് കരുതി തള്ളിക്കളയണമോ? അങ്ങനെ ചെയ്യാന്‍ തോന്നുന്നില്ല. അത് പിണറായി വ്യത്യസ്തനാണെന്ന് കരുതുന്നത് കൊണ്ടല്ല. മറിച്ചു ഇന്ന് നിലവിലുള്ള ഉദ്യോഗസ്ഥ സംവിധാനത്തില്‍ നിന്നു ജനങ്ങള്‍ നേരിടുന്ന ദുരവസ്ഥക്ക് എന്തെങ്കിലും ചെറിയ മാറ്റം ഉണ്ടാകണമെന്ന ആഗ്രഹം മൂലമാണ്. അത്രക്കും ജനങ്ങള്‍ ദുരിതം അനുഭവിക്കുന്നുണ്ട്. മാത്രവുമല്ല അഴിമതി എന്ന ദുര്‍ഭൂതത്തിന്റെ ദുരന്തഫലങ്ങള്‍ മനസ്സിലാക്കിയ ജനങ്ങള്‍ അതിനെതിരെ ശക്തമായി പ്രതികരിക്കാനും തുടങ്ങിയിട്ടുണ്ട്. അന്നാ ഹസാരെയുടെ നേതൃത്വത്തില്‍ ഉയര്‍ന്നുവന്ന പ്രസ്ഥാനവും ആംആദ്മി പാര്‍ട്ടിയുടെ വിജയങ്ങളും കോണ്‍ഗ്രസ് നയിക്കുന്ന യു പി എയുടെ ദയനീയ പരാജയവും ഏറ്റവുമൊടുവില്‍ കേരളത്തില്‍ ഇടതുപക്ഷത്തിനുണ്ടായ വിജയവും അഴിമതിക്കെതിരായ ജനവികാരമാണെന്നു പിണറായി വിജയനും മനസ്സിലാക്കിയിരിക്കും. അഴിമതി തടയണമെങ്കില്‍ സിവില്‍ സര്‍വീസിന്റെ ശുദ്ധീകരണം അനിവാര്യമാണെന്നും മുഖ്യമന്ത്രിക്കറിയാം. അതുകൊണ്ട് തന്നെ ഓരോ ഫയലിലും ഒരു ജീവിതമുണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പുതിയതല്ല. വൃദ്ധരും രോഗികളും തൊഴിലന്വേഷകരും വിദ്യാഭ്യാസ പ്രവേശത്തിനോ സഹായത്തിനോ അപേക്ഷ നല്‍കിയവരുമൊക്കെ ഉണ്ടാകാം. അവര്‍ക്കാവശ്യമുള്ള സമയത്തിനകം സക്കാറിന്റെ സേവനം കിട്ടിയില്ലെങ്കില്‍ മരണമടക്കമുള്ള ദുരന്തങ്ങള്‍ സംഭവിക്കാം.
ഒരു തരം ഹിംസകളും ഒരു പ്രശ്‌നത്തിനും പരിഹാരമല്ലെന്നു സമ്മതിക്കുമ്പോഴും വെള്ളറട വില്ലേജ് ഓഫീസ് കത്തിച്ച ആ സാധാരണക്കാരന്റെ മനോവികാരം ആര്‍ക്കും ബോധ്യമാകുന്നതാണ്. ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ സീറ്റില്‍ ഉണ്ടെന്നു കണ്ടാല്‍ തന്നെ അവിടെ എത്തുന്ന പൊതുജനങ്ങള്‍ക്ക് വലിയൊരു ആശ്വാസമാണിന്ന്. സേവനാവകാശനിയമമൊക്കെ ഉണ്ടെങ്കിലും അതൊന്നും സാധാരണക്കാര്‍ക്ക് ഇന്നും അനുഭവപ്പെട്ടിട്ടില്ല. കൃത്യമായും ആത്മാഥതയോടെയും ജോലി ചെയ്യുന്ന ഒട്ടനവധി പേര്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ പണിയെടുക്കുന്നുണ്ടെന്ന വസ്തുത നിഷേധിക്കുന്നില്ല. എന്നാല്‍ ഒരൊറ്റ ഉദ്യോഗസ്ഥന്‍ വേണ്ട സമയത്തില്ലാതിരുന്നാല്‍ തന്നെ പലരുടെയും കാര്യങ്ങള്‍ നടക്കാതെ വരും. ഈ നീക്കത്തെ പ്രതീക്ഷയോടെ കാണാന്‍ ശ്രമിക്കാം.
അഴിമതിയാണ് മറ്റൊരു പ്രധാന വിഷയം. അഴിമതി ആഗോള പ്രതിഭാസമാണെന്നും വര്‍ഗരഹിത സമൂഹം വരാതെ അതില്ലാതാക്കാന്‍ കഴിയില്ലെന്നും മറ്റുമുള്ള പ്രത്യയ ശാസ്ത്രങ്ങളൊന്നും ഇന്നാരും അംഗീകരിക്കില്ല. സര്‍ക്കാര്‍ വരുമാനത്തിന്റെ സിംഹഭാഗവും ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്‍കാനായി നീക്കിെവക്കുന്നു എന്നും മറ്റു വികസനപ്രവര്‍ത്തനങ്ങള്‍ക്ക് പണമില്ലെന്നും മറ്റുമുള്ള വലതുപക്ഷ എ ഡി ബി വാദങ്ങളെ എതിര്‍ക്കുന്ന ഒരു വ്യക്തി തന്നെയാണ് ഈ ലേഖകനും. ഇതുകൊണ്ട് സര്‍ക്കാര്‍ തന്നെ അനാവശ്യമാണെന്ന് വാദിക്കുന്നവരുണ്ട്. അവരോടും യോജിപ്പില്ല. ഈ സംസ്ഥാനത്തിന്റെ വികസനമെന്നാല്‍ കൃഷിയും വ്യവസായവും ആരോഗ്യവും വിദ്യാഭ്യാസവും പൊതുമരാമത്തും കുടിവെള്ളവും പൊതുവിതരണവും പൊതു ഗതാഗതവും വൈദ്യുതിയും നിയമസമാധാനപാലനവും ഒക്കെ ആണെന്നന്നതിനാല്‍ ആ പ്രവര്‍ത്തികള്‍ നിര്‍വഹിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന ശമ്പളവും മറ്റും അനാവശ്യ ചെലവാണെന്നു പറയാന്‍ കഴിയില്ല. വികസനത്തിനുള്ള ചെലവായി തന്നെ കാണുന്നു.
എന്നാല്‍ ഇവര്‍ക്ക് ലഭിക്കുന്ന പണം ശരിയായ വിധത്തില്‍, ജനങ്ങള്‍ക്ക് ഗുണകരമായ വിധത്തില്‍ വിനിയോഗിക്കുന്നുണ്ടോ എന്ന ചോദ്യം പ്രസക്തമാണ് താനും. ഭിക്ഷക്കാരടക്കം ഇന്നാട്ടിലെ എല്ലാ മനുഷ്യരും, നല്‍കുന്ന നികുതിപ്പണത്തില്‍ നിന്നാണ് ഇവര്‍ ശമ്പളം പറ്റുന്നത് എന്നതിനാല്‍ അതിന്റെ വിനിയോഗം ശരിയാണോ എന്നറിയാന്‍ എല്ലാ ജനങ്ങള്‍ക്കും അവകാശമുണ്ട്. ഈ പ്രശ്‌നം ശരിയായി ഉന്നയിക്കാന്‍ നാളിതുവരെ ഭരിച്ച ഒരു മുന്നണിക്കും കഴിഞ്ഞിട്ടില്ല. ജീവനാക്കാരുടെ സംഘടനകള്‍ക്ക് വലിയ തോതില്‍ രാഷ്ട്രീയ സ്വാധീനമുള്ളതാണിതിനു ഒരു പ്രധാന കാരണമെന്ന് വ്യക്തം. സര്‍ക്കാര്‍ ജീവനക്കാരനും സാധാരണ മനുഷ്യരാണ്. അവരുടെ അവകാശങ്ങള്‍ തീര്‍ച്ചയായും സംരക്ഷിക്കപ്പെടണം. അതിനു വേണ്ടി യൂനിയനുകളും ആവശ്യമാണ്. എന്നാല്‍ ശരിയായി ജോലി ചെയ്യാത്തവരുടെ സംരക്ഷണത്തിനായി ഈ യൂനിയനുകള്‍ നിലകൊള്ളുന്നു എന്ന തോന്നലാണ് ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും ഇന്നുള്ളത്. അതവരുടെ അനുഭവമാണ്.
തങ്ങളുടെ കക്ഷി രാഷ്ട്രീയ താത്പര്യങ്ങള്‍ വെച്ചു പ്രവര്‍ത്തിക്കുമ്പോള്‍ രാഷ്ട്രീയ നേതൃത്ത്വങ്ങള്‍ക്കു അഴിമതി സഹായമായി ഈ സംഘടനകള്‍, അതിലെ അംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നുമുണ്ടാകും. ഇത്തരം രാഷ്ട്രീയ അഴിമതി കൂട്ടുകെട്ടുകളും തങ്ങളുടെ പ്രവര്‍ത്തനം തെറ്റാണെങ്കില്‍ തിരുത്താന്‍ ശേഷിയുള്ള ഭരണാധികാരികള്‍ ഇല്ലെന്നതും എന്തെങ്കിലും നടപടി വന്നാല്‍ തങ്ങളെ രക്ഷിക്കാന്‍ സംഘടനാ രാഷ്ട്രീയ നേതൃത്വങ്ങള്‍ ഉണ്ടാകുമെന്നുമുള്ള ഉറച്ച വിശ്വാസവുമാണ് ഇവരെ ഇതിനു പ്രേരിപ്പിക്കുന്നത്. ഇക്കഴിഞ്ഞ യു ഡി എഫ് ഭരണകാലത്ത് നടന്ന മെത്രാന്‍ കായല്‍ തുടങ്ങിയ എല്ലാ അഴിമതികള്‍ക്കും നിരവധി ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നു എന്നത് ശരി. എന്നാല്‍ ഈ തട്ടിപ്പുകളെല്ലാം തീരുമാനിച്ചത് രാഷ്ട്രീയ നേതൃത്വങ്ങളാണ്. സത്യസന്ധരായ ചില ഉദ്യോഗസ്ഥര്‍ അതിനെതിരെ പ്രതികരിക്കാന്‍ തയ്യാറായി. എന്നാല്‍ അവരുടെ ദുരന്താനുഭവങ്ങള്‍ മറ്റുള്ളവരെ അതില്‍ നിന്നും വിലക്കാന്‍ പര്യാപ്തമായിരുന്നു. അഴിമതി തടയാന്‍ ഏറ്റവുമധികം ചുമതലപ്പെട്ട വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ വിഭാഗം മേധാവി ആയിരുന്ന ജേക്കബ് തോമസിന്റെ അനുഭവം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണല്ലോ. പാറ്റൂര്‍, ബാര്‍കോഴ തുടങ്ങിയ കേസുകളില്‍ അദ്ദേഹം സത്യത്തിന്റെ വെളിച്ചം കാണുന്നു എന്നു മനസ്സിലായ ഉടനെ തന്നെ സര്‍ക്കാര്‍ ഇടപെട്ടു. അദ്ദേഹത്തെ ഒരു തരത്തിലും സര്‍ക്കാറിന്റെ അഴിമതി പ്രവര്‍ത്തനങ്ങള്‍ക്കു തടസ്സമാകില്ലെന്നുറപ്പുള്ള വകുപ്പിലേക്ക് മാറ്റി. ചുരുക്കത്തില്‍ രാഷ്ട്രീയ ഇടപെടല്‍ ഇല്ലെന്നുറപ്പാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ ഈ ശ്രമം പരാജയപ്പെടും.
ഏതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലും അവര്‍ക്കൊക്കെ വന്‍ അഴിമതി നടത്താന്‍ സഹായിക്കുന്ന കുറെ ഉന്നത ഉദ്യോഗസ്ഥരുണ്ട്. റിട്ടയര്‍ ചെയ്താലും വന്‍ വരുമാന സാധ്യതയുള്ള സ്ഥാനങ്ങളില്‍ ഇവരെ പിടിച്ചിരുത്തും. ഭരണമാറ്റം ഇവരെ ബാധിക്കുകയേയില്ല. യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് ഇടതുപക്ഷം അതിശക്തിയായി എതിര്‍ത്ത ഒന്നാണ് ആറന്മുള വിമാനത്താവള പദ്ധതി. അതിനു വേണ്ടി മുന്‍ എല്‍ ഡി എഫ് സര്‍ക്കാറില്‍ ഇരുന്നുകൊണ്ട് 2000 ഏക്കറോളം നെല്‍വയല്‍ വ്യവസായ മേഖലയായി പ്രഖ്യാപിച്ച ഉദ്യോഗസ്ഥന്‍ പിരിഞ്ഞപ്പോള്‍ സര്‍ക്കാര്‍ ഭൂമി മറിച്ചുവില്‍ക്കുന്ന സ്ഥാപനത്തിന്റെ ചുമതലയാണ് യു ഡി എഫ് സര്‍ക്കാര്‍ ഏല്‍പ്പിച്ചത്. ഒപ്പം ഒരിക്കലും നടക്കാത്തതും ലക്ഷക്കണക്കിന് ജനങ്ങളെ കുടിയൊഴിക്കല്‍ ഭീതിയിലാഴ്ത്തുന്നതുമായ അതിവേഗ റയില്‍ കോര്‍പറേഷന്റെ അധിപനുമാക്കി. പ്രതിമാസം കോടികള്‍ തുലച്ചുകൊണ്ടേയിരിക്കുന്നു. ഇവരാകും വരും തലമുറക്കും മാതൃകകള്‍.
സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ ഇന്നും ദുരൂഹതകള്‍ നിറഞ്ഞതാണ്. ഒരു കാര്യം എങ്ങനെ ചെയ്യാതിരിക്കാന്‍ എന്ന രീതിയിലാണ് പല നിയമങ്ങളും ചട്ടങ്ങളും നിലനില്‍ക്കുന്നത്. ഉദ്യോഗസ്ഥര്‍ എത്ര ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചാല്‍ പോലും അര്‍ഹരായവര്‍ക്ക് സേവനം ഉറപ്പാക്കാന്‍ കഴിയാതെ വരുന്നു. ഇക്കാലമത്രയും നാം നടത്തിയ ഭരണപരിഷ്‌കാരശ്രമങ്ങളെല്ലാം കാര്യമായ വിജയം കണ്ടില്ല. ഏറെ പ്രതീക്ഷയോടെ നാം കൊണ്ട് വന്ന അധികാര വികേന്ദ്രീകരണത്തിലൂടെ അഴിമതിയാണ് വികേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നതെന്ന വിമര്‍ശം തള്ളിക്കളയാന്‍ കഴിയില്ല. ഇതിലൊക്കെ എന്തുമാറ്റങ്ങള്‍ കൊണ്ടുവരാന്‍ പുതിയ സര്‍ക്കാറിന് കഴിയും എന്നത് വലിയ ചോദ്യമാണ്.
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി പഞ്ചായത് ഓഫീസില്‍ വൈകി എത്തിയ ഉദ്യോഗസ്ഥര്‍ക്ക് റോസാപ്പൂ നല്‍കിയ ആം ആദ്മി പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കിയ കാര്യം കേരളാ മുഖ്യമന്ത്രി അറിഞ്ഞോ എന്നറിയില്ല. മുഖ്യമന്ത്രി അറിയുക: ആം ആദ്മി പ്രവര്‍ത്തകര്‍ ആ ഓഫീസിലെ ഒരു ജീവനക്കാരന്റെയും പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയായിരുന്നില്ല, മറിച്ചു ഇങ്ങനെയല്ല അവര്‍ പ്രവര്‍ത്തിക്കേണ്ടതെന്നു സ്‌നേഹബുധ്യാ ബോധിപ്പിക്കുകയായിരുന്നു.
മറ്റൊരു പ്രധാന വിഷയം കൂടി ഈ സാഹചര്യത്തില്‍ സൂചിപ്പിക്കുന്നത് പ്രസക്തമാകുമെന്നു കരുതുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ചെയ്യുന്ന തെറ്റുകള്‍ തുറന്നുകാട്ടാനും തിരുത്താനും വേണ്ടി വിവരാവകാശ നിയമം പോലുള്ളവ ഉപയോഗിക്കാന്‍ ശ്രമിക്കുന്ന പൊതുപ്രവര്‍ത്തകരെ നിയന്ത്രിക്കുന്നതിനും ജയിലില്‍ അടക്കുന്നതിനും വേണ്ടി ഭേദഗതി ചെയ്യപ്പെട്ട ഒരു കരിനിയമമാണിവിടെയും പ്രയോഗിച്ചിരിക്കുന്നത്. അഴിമതിയുടെ നടത്തിപ്പുകാരായിരുന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കൊണ്ടുവന്ന നിയമ ഭേദഗതിയാണ് ഇത്. സര്‍ക്കാര്‍ ഓഫീസില്‍ ചെല്ലുന്ന ആര്‍ക്കെതിരെയും ഒരു ഉദ്യോഗസ്ഥന്റെ പരാതിയിന്മേല്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 353 R/w വകുപ്പ് പ്രയോഗിക്കുകയും ആ വകുപ്പ് ജാമ്യമില്ലാത്ത ഒന്നാക്കി മാറ്റുകയും ചെയ്തത് ആ സര്‍ക്കാറാണ്. സിവില്‍ സര്‍വീസിലെ അഴിമതിയും കെടുകാര്യസ്ഥതയും ഒഴിവാക്കപ്പെടണമെങ്കില്‍, സുതാര്യത ഉറപ്പാക്കണമെങ്കില്‍, പൊതു സമൂഹത്തിന്റെ ഇടപെടല്‍ അനിവാര്യമാണെന്ന് താങ്കള്‍ക്കും അറിവുള്ള കാര്യമാണല്ലോ. പൊതുജനം ഭീതിയോടെ കയറിച്ചെല്ലേണ്ട ഒന്നാകരുത് സര്‍ക്കാര്‍ ഓഫീസ്. വിവരാവകാശ നിയമത്തിനു ഈ പ്രക്രിയയില്‍ ഉള്ള പങ്കും എടുത്ത് പറയേണ്ടതില്ല. അതുകൊണ്ട് തന്നെ ഈ ജനവിരുദ്ധ ഭേദഗതി പിന്‍വലിച്ചു അങ്ങയുടെ സര്‍ക്കാറിന്റെ അഴിമതിവിരുദ്ധനയം വ്യക്തമാക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. ഇതിനു സര്‍ക്കാര്‍ തയ്യാറല്ലെന്ന് വരികില്‍ ഉദ്യോഗസ്ഥരോടുള്ള താങ്കളുടെ അഭ്യര്‍ഥനകള്‍ കേവലം വാചകക്കസര്‍ത്തു മാത്രമെന്ന് ജനങ്ങള്‍ കരുതും.
മുഖ്യമന്ത്രിയുടെ ശ്രമങ്ങള്‍ക്കു എല്ലാ ഭാവുകങ്ങളും നേരുമ്പോഴും അതില്‍ തങ്ങള്‍ക്കു മുന്നോട്ടു പോകാന്‍ യഥാര്‍ഥ താത്പര്യമുണ്ടെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാറിന് കിട്ടിയ ഒരവസരമാണ് കൊണ്ടോട്ടിയിലേത്. ഇത്തരം കേസെടുക്കലുകളും ജനങ്ങളെ അകറ്റി നിര്‍ത്തലും ആണോ മുഖ്യമന്ത്രി തുടരാന്‍ ആഗ്രഹിക്കുന്നത്? സുതാര്യതയും ജനങ്ങളുടെ നിതാന്തമായ ഇടപെടലുകളും മാത്രമാണ് ഇന്നത്തെ സ്ഥിതി മെച്ചപ്പെടുത്താന്‍ സഹായിക്കുക എന്ന സത്യം മുഖ്യമന്ത്രിയും മറ്റുള്ളവരും വിശ്വസിക്കുന്നു എങ്കില്‍ അതു പ്രവര്‍ത്തിയിലൂടെ കാണിക്കാന്‍ ഇതൊരവസരമാണ്.