Connect with us

Malappuram

ആദര്‍ശത്തില്‍ അടിയുറച്ച് ജീവിതം ചിട്ടപ്പെടുത്താന്‍ റമസാന്‍ നിമിത്തമാവണം: കാന്തപുരം

Published

|

Last Updated

കൊണ്ടോട്ടി: യഥാര്‍ഥ തൗഹീദിന്റെ സന്ദേശമാണ് റമസാന്‍ വ്രതത്തിലൂടെയും ഖുര്‍ആനിക ബോധങ്ങളിലൂടെയും നാം കൈവരിച്ചതെന്നും മാനസികമായ ഐക്യത്തിന്റെയും സമത്വ ചിന്തയുടെയും ലക്ഷ്യത്തിലേക്കാണ് റമസാനും ഖുര്‍ആനും വഴികാട്ടുന്നതെന്നും അതിനാല്‍ പ്രസ്തുത സന്ദേശങ്ങള്‍ ഉള്‍ക്കൊണ്ട് ജീവിതം മുന്നോട്ട് നീങ്ങാന്‍ മുസ്‌ലിം സമൂഹം തയ്യാറാവണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു.
കൊണ്ടോട്ടിയില്‍ മസ്ജിദുല്‍ ഫത്ഹ് കമ്മിറ്റി സംഘടിപ്പിച്ച ഖത്മുല്‍ ഖുര്‍ആന്‍ ദുആ സമ്മേളനത്തില്‍ വാര്‍ഷിക റമസാന്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഒരു കാലത്ത് തൗഹീദ് എന്ന് പറഞ്ഞ് നടന്നിരുന്ന സലഫി പ്രസ്ഥാനക്കാര്‍ ബഹുദൈവാരാധനയിലേക്കും തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്കുമാണ് ഇന്ന് നയിക്കുന്നത്. എന്നതിനാല്‍ ലോകം അവരെ തിരിച്ചറിഞ്ഞതും കൈവെടിഞ്ഞതും നവീന ചിന്താഗതിക്കാര്‍ക്ക് പാഠമാകണമെന്നും മുസ്‌ലിംകള്‍ അത്തരക്കാരില്‍ നിന്ന് അകന്ന് നില്‍ക്കണമെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു.
സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ സമസ്ത ജില്ലാ സെക്രട്ടറി അലവി സഖാഫി കൊളത്തൂര്‍ ഉദ്ഘാടനം ചെയ്തു. ഖത്മുല്‍ ഖുര്‍ആന്‍ പ്രാര്‍ഥനക്ക് സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി തങ്ങളും സമാപന പ്രാര്‍ഥനക്ക് സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തന്നൂരും നേതൃത്വം നല്‍കി.