Connect with us

Kerala

മലബാര്‍ സിമന്റ്‌സ് അഴിമതി: വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തു

Published

|

Last Updated

കൊച്ചി: മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ കടുത്ത വിമര്‍ശം നേരിട്ടതിന് പിന്നാലെ വിജിലന്‍സ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഫ്‌ളൈ ആഷ് ഇറക്കുമതിയുമായി ബന്ധപ്പെട്ടും ബാങ്ക് ഗ്യാരന്റി നല്‍കിയതിലുള്ള ക്രമക്കേടുകള്‍ സംബന്ധിച്ചുമാണ് കേസുകള്‍.

മലബാര്‍ സിമന്റ്‌സ് എംഡി. കെ. പത്മകുമാര്‍, ഡെപ്യൂട്ടി മാര്‍ക്കറ്റിംഗ് മാനേജര്‍ ജി. വേണുഗോപാല്‍, ആര്‍ക്ക് വുഡ് ആന്‍ഡ് മെറ്റല്‍ എംഡി. വി.എം. രാധാകൃഷ്ണന്‍, മലബാര്‍ സിമന്റ്‌സ് ലീഗല്‍ ഓഫീസര്‍ പ്രകാശ് ജോസഫ്, മുന്‍ എംഡി. എം. സുന്ദരമൂര്‍ത്തി, ആര്‍ക്ക് വുഡ് മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. വടിവേലു എന്നിവരെ പ്രതി ചേര്‍ത്താണ് കേസ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇടപാടുകളില്‍ ഇളവ് നല്‍കിയും മറ്റും 2.7 കോടി രൂപയുടെ ക്രമക്കേട് നടന്നെന്നാണ് കഴിഞ്ഞവര്‍ഷം നടത്തിയ ത്വരിതാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.

മലബാര്‍ സിമന്റ്‌സ് അഴിമതിയില്‍ വിജിലന്‍സ് കേസെടുക്കാതെ പ്രതികള്‍ക്ക് മുമ്പില്‍ കുമ്പിട്ട് നിന്നത് സര്‍ക്കാരിന്റെ ഉന്നത ഇടപെടല്‍ മൂലമാണോ എന്ന് ഹൈകോടതി ഇന്നലെ ചോദിച്ചിരുന്നു. ഗൗരവമുളള കുറ്റങ്ങള്‍ ബോധ്യപ്പെട്ടിട്ടും കേസുകള്‍ രജിസ്റ്റര്‍ ചെയ്യാത്ത വിജിലന്‍സ് ഡയറക്ടറെയും ഒരു പ്രതിയൊഴികെ മറ്റുളളവര്‍ക്ക് എതിരെ കേസുകള്‍ വേണ്ടെന്ന് വെച്ച അഡി. ചീഫ് സെക്രട്ടറിക്കും ജസ്റ്റിസ് കമാല്‍പാഷയുടെ രൂക്ഷ വിമര്‍ശമാണ് ഏറ്റുവാങ്ങണ്ടേി വന്നത്. ഒരാഴ്ചക്കുള്ളില്‍ കേസ് എടുത്തില്ലങ്കെില്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ കേസ് കൈകാര്യം ചെയ്തതില്‍ വീഴ്ച വരുത്തിയെന്നും ഇടത് സര്‍ക്കാരില്‍ നിന്നെങ്കിലും നീതി കിട്ടുമോ എന്നും ആശങ്ക പ്രകടിപ്പിച്ച് തൃശൂര്‍ സ്വദേശി ജോയ് കൈതാരം നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി പരാമര്‍ശം .

Latest