Connect with us

International

തെരേസ മെയ് ബ്രിട്ടീഷ് പ്രധാനമന്ത്രി

Published

|

Last Updated

ലണ്ടന്‍: തെരേസ മെയ് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരമേറ്റു. ബ്രിട്ടന്റെ ചരിത്രത്തിലെ രണ്ടാമത്തെ വനിതാ പ്രധാനമന്ത്രിയാണ് ഇവര്‍. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നിന്നുള്ള 59കാരിയായ ഇവര്‍ യൂറോപ്യന്‍ യൂനിയനില്‍ നിന്ന് ബ്രിട്ടന്‍ വേറിട്ടുനില്‍ക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ട വ്യക്തിയായിരുന്നു. ബ്രിട്ടന്റെ ചരിത്രത്തില്‍ 1979 മുതല്‍ 1990 വരെ അധികാരത്തിലേറിയ മാര്‍ഗരറ്റ് തച്ചര്‍ക്ക് ശേഷം ഈ സ്ഥാനത്തെത്തുന്ന ആളാണ് തെരേസ മെയ്.
ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി കാമറൂണ്‍ പാര്‍ലിമെന്റിലെ അവസാന സെഷനും പൂര്‍ത്തിയാക്കി മടങ്ങിയതോടെയാണ് ഇവരുടെ അധികാരമേറ്റെടുക്കല്‍ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്.
അംഗങ്ങള്‍ക്ക് പ്രധാനമന്ത്രിയോട് ചോദ്യങ്ങളുയര്‍ത്താനും പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിക്കാനും നല്‍കുന്ന അവസാന സെഷനില്‍ കാമറൂണ്‍ പങ്കെടുത്തിരുന്നു. എലിസബത്ത് രാജ്ഞിക്ക് ഔദ്യോഗികമായി രാജി സമര്‍പ്പിക്കുകയും ചെയ്തു. ശേഷം അധികാരം അടുത്ത പ്രധാനമന്ത്രിയായി തീരുമാനിക്കപ്പെട്ട തെരേസ മെയ്ക്ക് കൈമാറുകയായിരുന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഒരംഗമായി താന്‍ പാര്‍ലിമെന്റിന്റെ ബെഞ്ചിലുണ്ടാകുമെന്ന് കാമറൂണ്‍ പറഞ്ഞു. യൂറോപ്യന്‍ യൂനിയനില്‍ നിന്ന് പുറത്തുപോകാന്‍ ബ്രിട്ടന്‍ ജനത ഹിതപരിശോധനയിലൂടെ തീരുമാനിച്ചതോടെ കാമറൂണ്‍ രാജി പ്രഖ്യാപിച്ചിരുന്നു.
ഔദ്യോഗികമായി രാജി പ്രഖ്യാപിച്ചുകഴിഞ്ഞതോടെ തെരേസ മെയോട് എലിസബത്ത് രാജ്ഞി പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. മന്ത്രി സഭയിലെ ഉന്നത പോസ്റ്റുകളിലെല്ലാം സ്ത്രീകളെ നിയോഗിക്കാന്‍ ഇവര്‍ പദ്ധതി തയ്യാറാക്കിയതായി റിപ്പോര്‍ട്ടുണ്ട്.