National
ബാബരി മസ്ജിദ്: നിയമപോരാട്ടത്തിനിടെ മുഹമ്മദ് ഹാഷിം അന്‍സാരി വിടവാങ്ങി
ഉത്തര്‍പ്രദേശ്: അയോദ്ധ്യ കേസിലെ ഏറ്റവും പ്രായം ചെന്ന കക്ഷിയായ മുഹമ്മദ് ഹാഷിം അന്‍സാരി (96) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ അയോദ്ധ്യയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. ഹൃദയസംബന്ധിയായ അസുഖത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. പുലര്‍ച്ചെ ചായകുടിച്ചതിന് ശേഷം വിശ്രമിക്കുകയായിരുന്ന അന്‍സാരി കുഴഞ്ഞ് വീഴുകയായിരുന്നു.
1949 ഡിസംബറില്‍ ബാബരി മസ്ജിദില്‍ രാമവിഗ്രഹം സ്ഥാപിച്ച കേസിലെ ദൃക്‌സാക്ഷിയാണ് ഹാഷിം അന്‍സാരി. ബാബരി മസ്ജിദിനകത്ത് അര്‍ധരാത്രിയില്‍ വിഗ്രഹം കാണുന്നതിന് മുമ്പ് അവസാനമായി ഇശാ നമസ്‌കരിച്ചവരില്‍ ഒരാളാണ് അന്‍സാരി. നമസ്‌കാരം നടക്കുന്ന മസ്ജിദായിരുന്നില്ലന്നും വിഗ്രഹം ക്ഷേത്രത്തില്‍ സ്വയംഭൂവായതാണെന്നുമായിരുന്നു ഹിന്ദുമഹാസഭയുടെ വാദം. ഇതിനെതിരെ 1961ല്‍ സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡിന് വേണ്ടി ഫൈസാബാദ് സിവില്‍ കോടതിയില്‍ ഫയല്‍ ചെയ്ത കേസിലെ ഏഴു കക്ഷികളില്‍ ഒരാളാണ് മുഹമ്മദ് ഹാഷിം അന്‍സാരി. മറ്റുള്ളവരെല്ലാം നേരത്തെ മരണപ്പെട്ടു.
തയ്യല്‍ക്കാരനായ മുഹമ്മദ് ഹാഷിം അന്‍സാരി ബാബരി മസ്ജിദിനെ നോക്കിയാല്‍ കാണുന്ന ദൂരത്ത് കുടിയാപഞ്ചി തോലയിലെ ഒറ്റമുറി വീട്ടിലായിരുന്നു താമസം. തര്‍ക്കഭൂമിയുടെ പേരില്‍ അശാന്തി സൃഷ്ടിക്കരുത് എന്ന് ഹിന്ദുക്കളോടും മുസ്ലിംകളോടും നിരന്തരം അഭ്യര്‍ത്ഥിച്ചിരുന്നു. പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് രാഷ്ട്രത്തിന് നഷ്ടമുണ്ടാകുമെന്ന് ഹാഷിം അന്‍സാരി അയോധ്യയിലെ ജനങ്ങളെ പഠിപ്പിച്ചു.
രാമക്ഷേത്ര നിര്‍മാണത്തിനായി ആറു മാസങ്ങള്‍ക്ക് മുമ്പ് അയോധ്യയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കല്ലുകള്‍ ഇറക്കിയതിനെ അന്‍സാരി വിമര്‍ശിച്ചിരുന്നു. 2017 ലെ ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിക്കാനുള്ള വിഎച്ച്പിയുടെ രാഷ്ട്രീയ നാടകമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. കോടതിയുടെ പരിഗണനനയിലിരിക്കുന്ന വിഷയത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് വിഎച്ച്പി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.