Connect with us

Kerala

ടൈറ്റാനിയം കേസ്: അന്വേഷണം രണ്ടു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് കോടതി

Published

|

Last Updated

തിരുവനന്തപുരം: ടൈറ്റാനിയം അഴിമതി കേസില്‍ രണ്ടു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ ഉത്തരവ്. കേസ് അന്വേഷിക്കുന്ന വിജിലന്‍സ് സംഘത്തിനാണ് കോടതി നിര്‍ദ്ദേശം നല്‍കിയത്.അന്വേഷണം പൂര്‍ത്തിയാക്കാന്‍ നാല് മാസം വേണമെന്ന വിജിലന്‍സിന്റെ ആവശ്യം കോടതി തള്ളി. കേസ് അടുത്തമാസം 29 ന് വീണ്ടും പരിഗണിക്കും.

കേസിന്റെ പ്രാഥമിക റിപ്പോര്‍ട്ട് വിജിലന്‍സ് സംഘം കോടതിയില്‍ സമര്‍പ്പിച്ചു. കേസില്‍ ആറ് പേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി വിജിലന്‍സ് കോടതിയെ അറിയിച്ചു. ഉന്നതര്‍ക്ക് കേസില്‍ പങ്കുണ്ടോ എന്ന കാര്യം അന്വേഷിക്കുകയാണെന്നും ഇതിന് നാല് മാസത്തെ കൂടി സമയം വേണമെന്നുമായിരുന്നു വിജിലന്‍സിന്റെ ആവശ്യം.

കേസ് അന്വേഷണത്തിന്റെ ഭാഗമായി ട്രാവന്‍കൂര്‍ ടൈറ്റാനിയം കമ്പനിയില്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. ടൈറ്റാനിയം അഴിമതി കേസില്‍ നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി കഴിഞ്ഞ ദിവസം വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് അഭിപ്രായപ്പെട്ടിരുന്നു. തെളിവുകള്‍ ലഭിച്ചെന്ന ജേക്കബ് തോമസിന്റെ അവകാശവാദം ശരിയാണെന്ന അഭിപ്രായവുമായി മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ കെ രാമചന്ദ്രന്‍ മാസ്റ്റര്‍ രംഗത്ത് വന്നിരുന്നു. വകുപ്പിലെ അഴിമതികള്‍ ചൂണ്ടിക്കാട്ടിയതിന്റെ പേരില്‍ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ചേര്‍ന്നാണ് തന്നെ ആ വകുപ്പില്‍ നിന്നും മാറ്റിയതെന്നും അദ്ദേഹം ആരോപിച്ചു.

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായിരുന്ന രമേശ് ചെന്നിത്തല, വി കെ ഇബ്രാഹിം കുഞ്ഞ് എന്നിവര്‍ ഉള്‍പ്പെടെ 11 പേര്‍ക്കെതിരെയാണ് കേസ്. ടൈറ്റാനിയം കമ്പനിയില്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിച്ചതില്‍ 256 കോടിയുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് കേസ്. 2006 ല്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി ആയിരിക്കെയാണ് പദ്ധതിക്ക് അനുമതി നല്‍കിയത്. പ്ലാന്റിന്റെ നിര്‍മാണത്തിന് ആവശ്യമായ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് മെക്കോണ്‍ കമ്പനി വഴി ഫിന്‍ലന്‍ഡിലെ കമ്പനിക്കാണ് കരാര്‍ നല്‍കിയിരുന്നത്. ഇതിലാണ് അഴിമതി ആരോപണം ഉയര്‍ന്നത്.

---- facebook comment plugin here -----

Latest