Connect with us

National

ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍ രാജിവച്ചു

Published

|

Last Updated

അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍ രാജിവച്ചു. രാജിവെക്കുന്നതായി അറിയിച്ച് ആനന്ദി ബെന്‍ ബി.ജെ.പി നേതാക്കള്‍ക്ക് കത്തുനല്‍കി. രാജി ബി.ജെ.പി. ഗുജറാത്ത് അധ്യക്ഷന് വിജയ് രുപാനി സ്വീകരിച്ചു.ഉത്തരവാദിത്തങ്ങള്‍ വിശ്വസിച്ച് ഏല്‍പിച്ച ബിജെപിയോട് നന്ദിയുണ്ടെന്ന് അവര്‍ പറഞ്ഞു. 75 വയസാകുമ്പോള്‍ സ്വയം വിരമിക്കുന്ന പാരമ്പര്യം മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്കുണ്ട് . പുതിയ തലമുറക്ക് ഇത് കൂടുതല്‍ അവസരം നല്‍കും. ഈ നവംബറില്‍ എനിക്കും 75 വയസ് തികയുകയാണ് ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്ന് രണ്ട് മാസം മുമ്പുതന്നെ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. പുതുതായി ചുമതല ഏറ്റെടുക്കുന്ന വ്യക്തിക്ക്? ജനുവരിയില്‍ നടക്കുന്ന വൈബ്രന്റ് ഗുജറാത്ത് സമ്മിറ്റിനും അടുത്ത വര്‍ഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനും കൂടുതല്‍ ശ്രദ്ധിക്കാന്‍ വേണ്ടിയാണ് നേരത്തെ രാജിവെക്കുന്നതെന്നും ആനന്ദിബെന്‍ പറഞ്ഞു.

രാജിപ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് ഫേസ്ബുക്കിലൂടെ ആനന്ദിബെന്‍ രാജി സന്നദ്ധത അറിയിച്ചിരുന്നു. ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രി നടത്തിയ രാജി വാഗ്ദാനം കേന്ദ്രനേതൃത്വം അംഗീകരിച്ചു. യുവാക്കള്‍ക്ക് അവസരമൊരുക്കുന്നതിനു വേണ്ടിയാണ് രാജിയെന്നു ആനന്ദിബെന്‍ വാദിക്കുന്നുണ്ടെങ്കിലും, പട്ടേല്‍ സമരവും ദളിത് പ്രതിഷേധങ്ങളെയും തുടര്‍ന്ന് കേന്ദ്ര നേതൃത്വത്തിന് അനഭിമതയായതോടെ അവര്‍ സ്വയം ഒഴിയുകയായിരുന്നെന്നാണ് സൂചന. നരേന്ദ്ര മോദി പ്രധാനമന്ത്രിയായതോടെ 2014ലാണ് ആനന്ദിബെന്‍ പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുന്നത്.

ഗോവധം ആരോപിച്ച് അടുത്തിടെ നാല് ദലിത് യുവാക്കളെ കെട്ടിയിട്ട് മര്‍ദിച്ച സംഭവത്തില്‍ ആനന്ദിബെന്നിന്റെ നേതൃത്വത്തിലുള്ള ഗുജറാത്ത് സര്‍ക്കാര്‍ വിമര്‍ശം കേട്ടിരുന്നു. സംവരണം ആവശ്യപ്പെട്ട് പ്രമുഖരായ പട്ടേല്‍ സമുദായം ഹാര്‍ദിക് പട്ടേലിന്റെ നേതൃത്വത്തില്‍ പ്രക്ഷോഭത്തിനിറങ്ങിയതും സര്‍ക്കാറിന് തലവേദന സൃഷ്ടിച്ചിരുന്നു.

Latest