Connect with us

National

ഇറോം ശര്‍മിളയ്ക്ക് വധ ഭീഷണി; നിരാഹാരം അവസാനിപ്പിക്കരുതെന്ന് ആവശ്യം

Published

|

Last Updated

ഇംഫാല്‍: പതിനാറ് വര്‍ഷത്തെ നിരാഹാര സമരം ഇറോം ശര്‍മ്മിള ഇന്ന് അവസാനിപ്പിക്കുന്നു. മനുഷ്യാവകാശ ധ്വംസനത്തിനെതിരേ സഹനസമരത്തിന്റെ പാതയിലൂടെ ലോകത്തിന്റെ ശ്രദ്ധപിടിച്ചുപറ്റിയ ശര്‍മ്മിള സമരം അവസാനിപ്പിക്കുന്നതിനെതിരേ ചില ഭീകരസംഘടനകള്‍ രംഗത്തുവന്നു. നിരാഹാരം അവസാനിപ്പിക്കരുതെന്നും മണിപൂര്‍ സ്വദേശിയല്ലാത്ത ഒരാളെ വിവാഹം കഴിക്കരുതെന്നും രാഷ്ട്രീയത്തില്‍ ഇറങ്ങരുതെന്നുമാണ് മണിപൂരിലെ വിഘടനവാദി സംഘടനകള്‍ ഇറോം ശര്‍മിളയോട് ആവശ്യപ്പെടുന്നത്. രാഷ്ട്രീയത്തില്‍ പ്രവേശിച്ച മുന്‍ഗാമികളെപ്പോലെ മരണമായിരിക്കും ശിക്ഷയെന്നും ഭീകരസംഘടനകള്‍ ഭീഷണി മുഴക്കുന്നു. എഴുത്തുകാരനും സാമൂഹ്യപ്രവര്‍ത്തകനുമായ ഡെസ്മണ്ട് കൗണ്ടിഞ്ഞോയുമായി പ്രണയത്തിലാണെന്ന് ശര്‍മിള നേരത്തേ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.

2000 നവംബര്‍ രണ്ടിന് ഇംഫാല്‍ താഴ്‌വരയിലെ മൗലോം ടൗണിലെ ബസ് സ്‌റ്റോപ്പില്‍വച്ച് മെയ്റ്റി വിഭാഗത്തിലെ പത്തുപേരെ ആസാം റൈഫിള്‍സിലെ പട്ടാളക്കാര്‍ വെടിവച്ചു കൊലപ്പെടുത്തിയതിനു പിന്നാലെയാണ് ഇറോം ശര്‍മ്മിള നിരാഹാര സമരം ആരംഭിച്ചത്. അന്ന് 28 വയസായിരുന്നു അവര്‍ക്ക്. നിരാഹാര സമരം ഇറോമിന്റെ മരണത്തിലേ കലാശിക്കൂ എന്നു മനസിലാക്കിയ സര്‍ക്കാര്‍, ശര്‍മ്മിളയുടെ പേരില്‍ ആത്മഹത്യക്കുറ്റം ആരോപിച്ച് പോലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിച്ചു. പിന്നീട് ജുഡീഷല്‍ കസ്റ്റഡിയില്‍ വിടുകയും ജീവന്‍ നിലനിര്‍ത്താന്‍വേണ്ടി ശ്വാസനാളത്തിലൂടെ കുഴലിട്ട് ദ്രവരൂപത്തിലുള്ള ആഹാരങ്ങള്‍ നല്കുകയുമായിരിന്നു.

സേനയ്ക്കു നല്കിയിരിക്കുന്ന എഎഫ്എസ്പിഎ നിയമത്തില്‍ അയവുവരുത്താമെന്ന് 2006ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗ് ഇറോം ശര്‍മ്മിളയ്ക്ക് ഉറപ്പു നല്കിയെങ്കിലും നിയമം പൂര്‍ണമായി പിന്‍വലിക്കുന്നതുവരെ നിരാഹാരം സമരം തുടരുമെന്നായിരുന്നു മറുപടി.