Connect with us

National

ദളിതുകള്‍ അക്രമിക്കപ്പെടുമ്പോള്‍ മോദി കുംഭകര്‍ണനെപ്പോലെ ഉറങ്ങുകയായിരുന്നുവെന്ന് മായാവതി

Published

|

Last Updated

ന്യൂഡല്‍ഹി: ദളിത് വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശവുമായി ബി എസ് പി അധ്യക്ഷ മായാവതി വീണ്ടും രംഗത്ത്. ദളിതുകളുടെ പ്രശ്‌നത്തില്‍ മൗനം പാലിച്ച പ്രധാനമന്ത്രിയെ കുംഭകര്‍ണനെന്നാണ് അവര്‍ വിശേഷിപ്പിച്ചത്. രാജ്യത്ത് ദളിതര്‍ക്കെതിരെ ഗോസംരക്ഷകര്‍ നടത്തുന്ന അക്രമങ്ങളില്‍ മോദി ഇപ്പോള്‍ പ്രതികരിക്കുന്നത് തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണെന്നും കഴിഞ്ഞ രണ്ട് വര്‍ഷമായി മോദി കുംഭകര്‍ണനെ പോലെ ഉറങ്ങുകയായിരുന്നുവെന്നും മായാവതി കുറ്റപ്പെടുത്തി. “കഴിഞ്ഞ രണ്ട് വര്‍ഷമായി ദളിതുകള്‍ ആക്രമിക്കപ്പെടുകയായിരുന്നു. അപ്പോഴെല്ലാം മോദി നിശ്ശബ്ദനായിരുന്നു. കുംഭകര്‍ണനെ പോലെ ഉറങ്ങുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ ഉണര്‍ന്നെണീറ്റിരിക്കുന്നത് ഉത്തര്‍ പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വരാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ്. തിരഞ്ഞെടുപ്പില്‍ ഒറ്റ ദളിത് വോട്ടുപോലും കിട്ടില്ലെന്ന് മോദിക്ക് നല്ല ബോധ്യമുണ്ട്. അത്‌കൊണ്ട് മാത്രമാണ് ദളിത് അനുകൂല പ്രസ്താവന”- മായാവതി ആരോപിച്ചു.
കഴിഞ്ഞ ദിവസം പ്രധനമന്ത്രി നടത്തിയ പ്രസംഗത്തിനിടെയാണ് ഗുജറാത്തിലടക്കമുള്ള ഗോ സംരക്ഷകരെ വിമര്‍ശിച്ച് പ്രധാനമന്ത്രി രംഗത്തെത്തിയിരുന്നത്. ദളിതരെ ആക്രമിക്കണമെന്ന് നിര്‍ബന്ധമുള്ളവര്‍ അവരെ വിട്ട് തന്നെ ആക്രമിക്കണമെന്നും വെടിയുതിര്‍ക്കണമെങ്കില്‍ അവരെയല്ല തന്നെ വെടിവെച്ചു കൊല്ലൂ എന്നുമായിരുന്നു മോദിയുടെ പ്രസ്താവന. മനുഷ്യര്‍ക്കിടയിലെ വിവേചനം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും അതെല്ലാം അവസാനിപ്പിക്കണമെന്നും മോദി ആവശ്യപ്പെട്ടിരുന്നു.

---- facebook comment plugin here -----

Latest