Connect with us

Gulf

നാദിര്‍ ഇനി മലേഷ്യയില്‍ ലിംകോക്വിങ് യൂനിവേഴ്‌സിറ്റിയില്‍ ഉപരിപഠനം

Published

|

Last Updated

നാദിര്‍ അബ്ദുസ്സലാം

ദോഹ: ഖത്വര്‍ മ്യൂസിക് അക്കാദമി അംബാസഡറും ബ്രിട്ടീഷ് ഗായകന്‍ സാമി യൂസുഫിന്റെ സംഘാംഗവുമായ ഖത്വറിലെ മലയാളി ഗായകന്‍ നാദിര്‍ അബ്ദുസ്സലാം ഉപരി പഠനത്തിനായി മലേഷ്യയിലേക്ക് പേകുന്നു. അറബ് ഗാനങ്ങളിലൂടെ സംഗീതപ്രിയര്‍ക്കിടയില്‍ ശ്രദ്ധേയനായ നാദിര്‍ ഇനി മലേഷ്യയിയില്‍നിന്നായിരിക്കും സംഗീത ലോകത്ത് തന്റെ മികവുകള്‍ അവതരിപ്പിക്കുക.
എം ഇ എസ് ഇന്ത്യന്‍ സ്‌കൂളില്‍ നിന്നും പന്ത്രണ്ടാം ക്ലാസ് പഠനം പൂര്‍ത്തിയാക്കി എട്ടുമാസമായി ഖത്വറിലെ പ്രശസ്ത അറബ്ഓഡിയോ റെക്കോര്‍ഡിംഗ് സ്ഥാപനമായ അലി അബ്ദുല്‍ സത്താര്‍ സ്റ്റുഡിയോവില്‍ സൗണ്ട് എന്‍ജിനീയറായി സേവനമനുഷ്ഠിക്കുകയായിരുന്നു. “ഷെല്ല” എന്ന പേരില്‍ അറിയപ്പെടുന്ന അറബ് പരമ്പരാഗത ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നതില്‍ സാമര്‍ഥ്യം തെളിയിച്ച് വളരെ പെട്ടെന്ന് തന്നെ സ്റ്റുഡിയോ അംഗീകാരം നേടിയെടുക്കാന്‍ നാദിറിന് സാധിച്ചു. തുടര്‍ന്ന് സ്വതന്ത്രമായി റെക്കോര്‍ഡിംഗും “ഷെല്ല” ഗാനങ്ങളുടെ അറബ് ഓര്‍ക്കസ്‌ട്രേഷനും ചെയ്തു. സാധാരണ റെക്കോര്‍ഡിംഗില്‍ നിന്നും വ്യത്യസ്തമായി അറബ് പരമ്പരാഗത ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്യുവാന്‍ പ്രത്യേക പരിശീലനവും ഭാഷ മനസ്സിലാക്കുവാനുള്ള കഴിവും ആവശ്യമാണ്.
ലെബനന്‍ ആസ്ഥാനായി ദുബൈ ടെലിവിഷന്‍ നടത്തിയ ഫാന്നാനുല്‍ അറബ് സംഗീത മത്സരത്തില്‍ കാണിച്ച മികച്ച പ്രകടനമാണ് ഖത്വറിന്റെ ആസ്ഥാന ഗായകന്‍ അലി അബ്ദുല്‍ സത്താര്‍ തന്റെ സ്റ്റുഡിയോയില്‍ പരിശീലനം നല്‍കി നാദിറിനെ സൗണ്ട് എന്‍ജിനീയര്‍ ആയി നിയമിക്കാന്‍ വഴിയൊരുങ്ങിയത്. ഉപരി പഠനത്തിന് സ്റ്റുഡിയോ എന്‍ജിനീയറിംഗ് റെക്കോര്‍ഡിംഗ് ആര്‍ട്‌സ് തിരഞ്ഞെടുക്കാന്‍ ഇത് പ്രചോദനമായി. മലേഷ്യയിലെ പ്രശസ്ത ലിംകോക്വിംഗ് യൂനിവേഴ്‌സിറ്റിയാണ് മൂന്നു വര്‍ഷത്തെ ഡിഗ്രി കോഴ്‌സിന് നാദിറിന് പ്രവേശനം നല്‍കിയിരിക്കുന്നത്. സ്‌കോളര്‍ഷിപ്പോടെയാണ് പഠനം. സാമി യൂസുഫിനൊപ്പമുള്ള നാദിറിന്റെ സംഗീത ആല്‍ബം ഉടന്‍ പുറത്തിറങ്ങാനിരിക്കുകയാണ്.

---- facebook comment plugin here -----

Latest