Connect with us

Kerala

ഇടതുപക്ഷത്തെ വിശ്വാസികളില്‍ നിന്ന് അകറ്റാന്‍ ശ്രമമെന്ന് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: ഇടതുപക്ഷത്തെ വിശ്വാസികളില്‍ നിന്ന് അകറ്റാനുള്ള ശ്രമങ്ങള്‍ എക്കാലത്തും ഉണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്. ആരാധനാലയങ്ങള്‍ പൊളിക്കാന്‍ നടക്കുന്നവര്‍ എന്ന പ്രചാരണമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ മുളയിലേ നുള്ളിക്കളയാന്‍ കൊതിച്ച ശത്രുക്കള്‍ നടത്തിയത്. അത്തരം പ്രചാരണങ്ങള്‍ തള്ളിക്കളഞ്ഞു കൊണ്ടാണ് നാനാ ജാതി മതങ്ങളിലും പെട്ടവരും ജാതിമത പരിഗണനകള്‍ ഇല്ലാത്തവരും ദൈവ വിശ്വാസികളും അല്ലാത്തവരുമായ ബഹുജനങ്ങള്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ പ്രതീക്ഷയും വിശ്വാസവും അര്‍പ്പിക്കുന്നത് എന്നും ശബരിമലയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

ശബരിമലയിലെ തീര്‍ത്ഥാടന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളിലും ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് സഹായം നല്‍കുന്ന സംരംഭത്തിലും ഒരേ മനസ്സോടെ ഞങ്ങള്‍ക്ക് മുഴുകാന്‍ കഴിയുന്നത്, മതത്തിന്റെയോ ജാതിയുടെയോ പരിമിതികള്‍ക്കപ്പുറം മനുഷ്യനെ കാണാന്‍ കഴിയുന്നത് കൊണ്ടാണെന്നും ഹജ്ജ് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ചെയ്ത കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള പോസ്റ്റില്‍ മുഖ്യമന്ത്രി പറഞ്ഞു.

ഹാജിമാര്‍ക്കും കൂടെ വരുന്നവര്‍ക്കുമായി 1600 പേര്‍ക്ക് ഒരുസമയം താമസിക്കാനുള്ള ഹജ്ജ് ക്യാമ്പ് നെടുമ്പാശ്ശേരിയില്‍ ഉദ്ഘാടനം ചെയ്തത് അത്യധികം സന്തോഷത്തോടെയാണ്. കേരളത്തില്‍ നിന്ന് ഈ വര്‍ഷം ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ സര്‍ക്കാര്‍ ക്വാട്ടയില്‍ പോവുകയാണ്. 11000 പേര്‍ കേരളത്തില്‍നിന്ന് ഹജ്ജ് അനുഷ്ഠിക്കും. ഉത്തര്‍പ്രദേശ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഹാജിമാര്‍ പോകുന്ന ഇന്ത്യയിലെ രണ്ടാമത്തെ സംസ്ഥാനമാണ് കേരളം. കേരളത്തില്‍ നിന്ന് 4847 പേര്‍ക്കാണ് ക്വാട്ട അനുവദിച്ചത്. ക്വാട്ടയില്‍ കവിഞ്ഞ് മറ്റുള്ളവര്‍ക്കു കൂടി സൌകര്യമൊരുക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹജ്ജ് കമ്മിറ്റിയും സമയബന്ധിതമായി ഇടപെട്ടതിന്റെ ഫലമാണ് ഇത്രയും പേര്‍ക്ക് അനുവാദം കിട്ടിയത്.

ഹജ്ജിന് പോകുന്നവര്‍ക്കായി സൗകര്യം ഒരുക്കുന്നതില്‍ കേരളം മാതൃകയാണ്. ഹജ്ജ് ക്യാമ്പും വോളണ്ടിയര്‍മാരും പ്രതിഫലേച്ഛയില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. ഇക്കാര്യത്തില്‍ കേരള മോഡല്‍ പിന്തുടരണമെന്നാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റിയും സൌദി കോണ്‍സുലേറ്റും മറ്റ് സംസ്ഥാനങ്ങളോട് ആവശ്യപ്പെടുന്നത്. ഹാജിമാര്‍ പോയി വരുന്നതു വരെയുള്ള അവരുടെ ക്ഷേമം ഉറപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഹജ്ജ് ക്യാമ്പിനും വേണ്ട സൗകര്യമൊരുക്കാന്‍ സിയാലിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി പണം ചെലവാക്കാനും അനുമതി കൊടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.