Connect with us

Kerala

തെരുവ് നായ്ക്കള്‍ നാല് വയസ്സുകാരന്റെ ചുണ്ട് കടിച്ചുകീറി

Published

|

Last Updated

പരുക്കേറ്റ അലനും മാതാവ് സുജയും

കൊട്ടാരക്കര: തെരുവ് നായ്ക്കള്‍ കൂട്ടമായെത്തി വീട്ടുമുറ്റത്ത് നിന്ന നാല് വയസ്സുകാരനെയും മാതാവിനെയും കടിച്ചു പരുക്കേല്‍പ്പിച്ചു. എഴുകോണ്‍ മാറനാട് വട്ടമണ്‍കാവ് പെരുംപള്ളില്‍ വീട്ടില്‍ ബിനു പണിക്കരുടെ മകന്‍ അലന്‍ കെ പണിക്കര്‍(നാല്)ക്കാണ് തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ സാരമായി പരുക്കേറ്റത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം.
മുറ്റത്ത് നിന്ന് കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ അടുത്തേക്ക് നായ്ക്കള്‍ കൂട്ടമായെത്തുന്നത് വീട്ടിനുള്ളില്‍ നിന്ന മാതാവ് സുജയുടെ ശ്രദ്ധയില്‍പ്പെട്ടു. ഇവര്‍ ഓടിയെത്തിയപ്പോഴേക്കും നായ അലനെ കടിച്ചു പരുക്കേല്‍പ്പിച്ചു. മുഖത്ത് കീഴ് ചുണ്ടിന് കാര്യമായ മുറിവേറ്റു. മാതാവ് ഓടിയെത്തി ബഹളം കൂട്ടിയതുകൊണ്ടാണ് കുട്ടിയെ രക്ഷിക്കാന്‍ കഴിഞ്ഞത്. ഇതിനിടയില്‍ മാതാവിനും കടിയേറ്റു. ഓടിക്കൂടിയവര്‍ ഇരുവരെയും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും അവിടെ നിന്നും ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരുക്ക് മാരകമായതിനാല്‍ പിന്നീട് കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ ആരോഗ്യ നില മെച്ചപ്പെട്ടിട്ടുണ്ട്.
പ്രദേശത്ത് തെരുവ് നായ്ക്കളുടെ ശല്യം ഏറിവരുന്നുവെന്ന് നേരത്തേതന്നെ പരാതി ഉയര്‍ന്നിരുന്നു. തെരുവ് നായ്ക്കളെ അമര്‍ച്ച ചെയ്യാന്‍ അധികൃതര്‍ കാര്യമായ നടപടി സ്വീകരിക്കാത്തതില്‍ ജനരോക്ഷം ശക്തമാണ്.