Connect with us

International

അരനൂറ്റാണ്ടിന് ശേഷം യു എസ് വിമാനം ക്യൂബയില്‍

Published

|

Last Updated

വാഷിംഗ്ടണ്‍/ഹവാന: അഞ്ച് പതിറ്റാണ്ടുകളുടെ ഇടവേളക്ക് ശേഷം ക്യൂബയില്‍ യു എസ് വിമാനം പറന്നിറങ്ങി. യു എസ് – ക്യൂബ നയതന്ത്രബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് കാരണമാകുന്ന ചരിത്ര ലാന്‍ഡിംഗ് നടത്തിയ വിമാനത്തില്‍ 150 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ജെറ്റ് ബ്ലു ഫ്‌ളൈറ്റിന്റെ 387 എന്ന വിമാനമാണ് ഫ്‌ളോറിഡയില്‍ നിന്ന് ക്യൂബയിലേക്ക് സര്‍വീസ് നടത്തിയത്. ഇന്നലെ പ്രദേശിക സമയം 9.45നായിരുന്നു വിമാനം ഫ്‌ളോറിഡയില്‍ നിന്ന് പറന്നത്.
2014 ഡിസംബറിലെ കരാറിന്റെ അടിസ്ഥാനത്തിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ശക്തിപ്പെടുത്തിയത്. ഹവാനയിലെത്തിയ വിമാനത്തിന് ക്യൂബ ഔദ്യോഗിക സ്വീകരണം നല്‍കി.
യു എസ് പ്രസിഡന്റ് ബരാക് ഒബാമ ക്യൂബയില്‍ സന്ദര്‍ശനം നടത്തിയതോടെ പതിറ്റാണ്ടുകളായി നീണ്ടുനിന്ന തര്‍ക്കത്തിന് പരിഹാരമാകുകയായിരുന്നു. ഇതിന് പിന്നാലെ മേയില്‍ യു എസ് യാത്രാ കപ്പല്‍ ക്യൂബയിലെത്തി. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സര്‍വീസ് നടത്താന്‍ 10 വിമാന കമ്പനികള്‍ക്ക് അനുമതി ലഭിച്ചിട്ടുണ്ട്. ടൂറിസം, വ്യവസായ മേഖലയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ നിരവധി കരാറുകളിലാണ് ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തിയത്. നയതന്ത്ര ഇടപെടലിനെ തുടര്‍ന്ന് അടുത്തിടെ ഇരു രാജ്യങ്ങളുടേയും എംബസികള്‍ ഹവാനയിലും വാഷിംഗ്ടണിലുമായി തുറന്നിരുന്നു.