Connect with us

National

ബീഫ് കഴിച്ചതിന് ഹരിയാനയില്‍ യുവതികളെ ബലാല്‍സംഗം ചെയ്തു

Published

|

Last Updated

മേവാത്: ബീഫ് കഴിച്ചതിന് ഹരിയാനയില്‍ യുവതികളെ ബലാല്‍സംഗം ചെയ്തു. രണ്ടാഴ്ച്ചക്ക് മുമ്പ് ബലാല്‍സംഗത്തിനിരയായ യുവതികളാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. “നിങ്ങള്‍ ബീഫ് കഴിച്ചിട്ടുണ്ടോ എന്നവര്‍ ചോദിച്ചു. ഇല്ലെന്ന് ഞങ്ങള്‍ മറുപടി പറഞ്ഞു. എന്നാല്‍ നിങ്ങള്‍ ബീഫ് കഴിച്ചെന്നും അതിനുള്ള ശിക്ഷയായാണ് ബലാല്‍സംഗം ചെയ്തതെന്നുമായിരുന്നു അവരുടെ മറുപടി” യുവതികളിലൊരാള്‍ പറഞ്ഞു.

യുവതികളോ കുടുംബമോ നേരത്തെ ഈ ആരോപണമുന്നയിച്ചിട്ടില്ലെന്നും ഗോരക്ഷാ സംഘങ്ങളുമായി ബന്ധപ്പെടുത്താവുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഓഗസ്റ്റ് 24നാണ് 20 വയസുള്ള യുവതിയേയും 14 വയസുകാരിയായ ബന്ധുവിനേയും വീട്ടില്‍ അതിക്രമിച്ചു കയറി ബലാല്‍സംഗം ചെയ്തത്. വീട്ടിലുണ്ടായിരുന്ന അമ്മാവനേയും അമ്മായിയേയും ക്രൂരമായി മര്‍ദിച്ച് കെട്ടിയിട്ട ശേഷമായിരുന്നു ബലാല്‍സംഗം ചെയ്തത്. മര്‍ദനത്തെ തുടര്‍ന്ന് ഇവര്‍ പിന്നീട് മരിച്ചു.

കേസില്‍ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബലാല്‍സംഗം മാത്രമായിരുന്നു ഇവരുടെ മേല്‍ പോലീസ് ചുമത്തിയ കുറ്റം. പിന്നീട് നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് കൊലപാതകക്കുറ്റം ചുമത്താന്‍ പോലീസ് തയ്യാറായത്.

Latest