Connect with us

Kerala

മുത്തൂറ്റ് റെയ്ഡ്: 840 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തി

Published

|

Last Updated

കൊച്ചി: മുത്തൂറ്റ് ഗ്രൂപ്പ് സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിനെ തുടര്‍ന്ന് ഇതുവരെ നടന്ന പരിശോധനകളില്‍ തെളിഞ്ഞത് 840 കോടി രൂപയുടെ ക്രമക്കേട്. മുത്തൂറ്റ് ഫിനാന്‍സ്, മുത്തൂറ്റ് ഫിന്‍കോര്‍പ്, മിനി മുത്തൂറ്റ് എന്നീ സ്ഥാപനങ്ങള്‍ 300 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മൂന്ന് സ്ഥാപനങ്ങളുടെയും മാനേജിംഗ് ഡയറക്ടര്‍മാരെ അന്വേഷണത്തിന്റെ ഭാഗമായി ഒന്നിലധികം തവണ ആദായനികുതി അന്വേഷണ വിഭാഗം ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ ഉടമകള്‍ സമ്മതിച്ച് ഒപ്പിട്ടു നല്‍കിയതാണ് 840 കോടിയുടെ ക്രമക്കേടിന്റെ കണക്ക്. യഥാര്‍ഥത്തില്‍ ആദായനികുതി വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ള വെട്ടിപ്പിന്റെ കണക്ക് ഇതിനേക്കാള്‍ വളരെ കൂടുതലാണ്. അടുത്ത ഒരു മാസത്തിനുള്ളില്‍ അന്വേഷണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാകുന്നതോടെ നികുതിവെട്ടിപ്പിന്റെ യഥാര്‍ഥ ചിത്രം തെളിയുമെന്ന് ആദായനികുതി വൃത്തങ്ങള്‍ പറഞ്ഞു.
മുത്തൂറ്റ് ഫിനാന്‍സാണ് ഏറ്റവും കൂടുതല്‍ നികുതി വെട്ടിപ്പ് നടത്തിയിരിക്കുന്നത്. പണയ സ്വര്‍ണം ലേലം ചെയ്തതിലാണ് 60 ശതമാനം ക്രമക്കേടും നടന്നിരിക്കുന്നത്. അളവിലും തൂക്കത്തിലും ഗുണനിലവാരത്തിലും കൃത്രിമം കാട്ടിയാണ് ലേല സ്വര്‍ണത്തിന്റെ നികുതിയില്‍ വെട്ടിപ്പ് നടത്തിയിരിക്കുന്നത്. ലാഭം കുറച്ചു കാണിച്ചു നടത്തിയ തട്ടിപ്പും ആദായനികുതി ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. റിയല്‍ എസ്റ്റേറ്റ് ഇടപാടുകളിലും വന്‍ നികുതി വെട്ടിപ്പ് നടന്നിട്ടുണ്ട്. അന്വേഷണത്തിന്റെ ആദ്യഘട്ടം കഴിഞ്ഞ ശേഷമേ മുത്തൂറ്റിന്റെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട മറ്റ് തുടര്‍ നടപടികളിലേക്ക് ആദായനികുതി വകുപ്പ് കടക്കൂ. വിദേശ രാജ്യങ്ങളില്‍ നടത്തിയ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ച ശേഷം ആവശ്യമെങ്കില്‍ അന്വേഷണം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറും. മൂന്ന് സ്ഥാപനങ്ങളിലും 25 ലക്ഷത്തിലധികം രൂപ നിക്ഷേപിച്ചിട്ടുള്ള വന്‍കിട നിക്ഷേപരില്‍ ആദായനികുതി നല്‍കാത്തവരെ കണ്ടെത്തി നോട്ടീസ് അയച്ച് നടപടിയെടുക്കാനും തീരുമാനിച്ചിട്ടുണ്ട്.