International
അലപ്പൊ: യു എന്‍ അടിയന്തര കൗണ്‍സിലില്‍ റഷ്യക്ക് രൂക്ഷ വിമര്‍ശനം
ജനീവ: അലപ്പോയില്‍ വിമതരുടെ കൈവശമുള്ള സ്ഥലത്ത് റഷ്യ-സിറിയന്‍ സഖ്യസേന നടത്തുന്ന വ്യോമാക്രണം രൂക്ഷമായതിനെ തുടര്‍ന്ന് ചേര്‍ന്ന യു എന്‍ അടിയന്തര കൗണ്‍സിലില്‍ റഷ്യക്ക് രൂക്ഷ വിമര്‍ശനം.
അലപ്പോയുടെ കിഴക്കന്‍ ഭാഗത്ത് ജീവിക്കുന്ന മൂന്ന് ലക്ഷത്തിലധികം ജനങ്ങളുടെ മേല്‍ ആധുനിക രീതിയിലുള്ള യുദ്ധ ബങ്കറുകളും ബോംബുകളും റഷ്യ പ്രയോഗിക്കുകയാണ്. റഷ്യന്‍ സേന പ്രയോഗിക്കുന്ന ബോംബുകള്‍ ഇവിടുത്തെ ജനങ്ങളുടെ ജീവിതം താറുമാറാക്കിയെന്നും യോഗത്തില്‍ ചൂണ്ടിക്കാട്ടി.
പട്ടാളം ബോംബുകളും ബങ്കറുകളും ഉപയോഗിച്ച് സാധാരണക്കാര്‍ താമസിക്കുന്ന വീടുകള്‍ തകര്‍ക്കുകയാണ്. നൂറുകണക്കിന് പേരെയാണ് കൊന്നൊടുക്കുന്നതെന്നും യു എന്നിലെ യു കെ അംബാസിഡര്‍ മാത്യു റെയ്‌ക്രോഫ്റ്റ് പറഞ്ഞു. കുടിവെള്ള വിതരണ സംവിധം തകര്‍ക്കുക വഴി ഇവിടുത്തെ ജനങ്ങള്‍ക്ക് ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റുന്നിനുള്ള സംവിധാനം ഇല്ലാതാക്കിയെന്നും അദ്ദേഹം പറഞ്ഞു.
ഇതിന് മറുപടിയായി സിറിയന്‍ സര്‍ക്കാറിന്റെ പ്രതിനിധി യോഗത്തില്‍ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ അമേരിക്കന്‍, ഫ്രഞ്ച് പ്രതിനിധികളോടൊപ്പം മാത്യു റെയ്‌ക്രോഫ്റ്റ് പിന്മാറി. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെയുണ്ടായ ആക്രമണത്തില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത് കിഴക്കന്‍ അലപ്പൊയില്‍ ഞായറാഴ്ച മാത്രം95 പേരാണ് കൊല്ലപ്പെട്ടത്. 61 കുട്ടികള്‍ ഉള്‍പ്പെടെ 398 പേര്‍ക്ക് പരുക്കേറ്റതായും പ്രാദേശിക ആശുപത്രി അധികൃതര്‍ പറഞ്ഞു.
അബു റജബ് ആശുപത്രിയില്‍ മാത്രം 180 പേരാണ് മരിച്ചത്. ആറ് പേര്‍ ഇന്നലെ രാവിലെ മരിച്ചുവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
അതേസമയം സിറിയയില്‍ റഷ്യ ചെയ്യുന്ന യുദ്ധ ചെയ്തികള്‍ തെമ്മാടിത്തരമാണെന്ന് അമേരിക്കയും ബ്രിട്ടനും കുറ്റപ്പെടുത്തി. ജനവാസ കേന്ദ്രങ്ങളില്‍ ബങ്കറുകളും ബങ്കറുകള്‍ ഉപയോഗിക്കുന്നത് യുദ്ധക്കുറ്റ കൃത്യങ്ങളില്‍ ഉള്‍പ്പെടുമെന്ന് സുരക്ഷാ കൗണ്‍സിലിലെ ഫ്രഞ്ച് അംഗം ഫ്രാങ്കൊ ദെലാതിര്‍ ആരോപിച്ചു.