Connect with us

National

ഉറി ആക്രമണം: പാക് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ഇന്ത്യ തെളിവ് കൈമാറി

Published

|

Last Updated

ന്യൂഡല്‍ഹി: 19 സൈനികരുടെ മരണത്തിനിടയാക്കിയ ഉറി ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ ഇന്ത്യ കൈമാറി. പാക് ഹൈക്കമീഷണര്‍ അബ്ദുല്‍ ബാസിത്തിനെ വിളിച്ചുവരുത്തി കേന്ദ്ര വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കറാണ് തെളിവുകള്‍ കൈമാറിയത്. ഭീകരാക്രമണത്തില്‍ പങ്കെടുത്ത ഭീകരരില്‍ ഒരാളുടെ വ്യക്തമായ വവരങ്ങളും പാക്കിസ്ഥാന് കൈമാറിയതായി വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് അറിയിച്ചു. പാക് അധീന കാശ്മീരിലെ മുസാഫറാബാദ് സ്വദേശിയായ ഹാഫിസ് അഹമ്മദ് എന്നയാളുടെ വിവരങ്ങളാണ് ഇന്ത്യ കൈമാറിയത്. അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ നടത്തുന്ന ആക്രമണങ്ങള്‍ ഒരു നിലക്കും അംഗീകരിക്കാനാകില്ലെന്ന് ജയശങ്കര്‍ പാക് ഹൈക്കമ്മീഷണറോട് പറഞ്ഞു.

ഉറിയില്‍ ഭീകരാക്രമണം നടത്തിയ നാല് ഭീകരര്‍ക്ക് സഹായം നല്‍കിയ രണ്ട് പേരെ ഗ്രാമീണര്‍ പിടികൂടിയതായും ജയശങ്കര്‍ ബാസിത്തിനെ അറിയിച്ചു. മുസാഫറാബാദ് സ്വദേശികളായ ഫൈസല്‍ ഹുസൈന്‍ (20), യാസീൻ ഖുര്‍ഷിദ് (19) എന്നിവരെയാണ് ഗ്രാമീണര്‍ പിടികൂടിയത്. ഇവര്‍ ഇപ്പോള്‍ എൻഎെഎയുടെ കസ്റ്റഡയിലാണ്. ഇവരുടെ സഹായികളായ മുഹമ്മദ് കബീര്‍ അവാന്‍, ബഷ്‌റത്ത് എന്നിവരുടെ വിവരങ്ങളും ഇന്ത്യക്ക് ലഭിച്ചിട്ടുണ്ടെന്ന് വികാസ് സ്വരൂപ് വ്യക്തമാക്കി.

ഉറി ഭീകരാക്രമണത്തിന് ശേഷം ഇത് രണ്ടാം തവണയാണ് പാക്ക് ഹൈക്കമ്മീഷണറെ ഇന്ത്യ വിളിച്ചുവരുത്തുന്നത്. ഈ മാസം 22ന് ബാസിത്തിനെ ഇന്ത്യ വിളിച്ചുവരുത്തിയിരുന്നു. പാക് ഭീകരരില്‍ നിന്ന് പിടികൂടിയ വസ്തുക്കള്‍ സംബന്ധിച്ച വിവരങ്ങള്‍ അന്ന് അദ്ദേഹത്തിന് കൈമാറുകയും ചെയ്തു. പാക് നിര്‍മിത ജിപിഎസ്, ഗ്രനേഡുകള്‍, ആശയ വിനിമയ ഉപകരണങ്ങള്‍, ഭക്ഷണപ്പൊതികള്‍, മരുന്നുകള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവയാണ് ഭീകരരില്‍ നിന്ന് ഇന്ത്യ പിടിച്ചെടുത്തിരുന്നത്. ആക്രമണത്തിനിടെ കൊല്ലപ്പെട്ട ഭീകരരുടെ ഡിഎന്‍എ സാമ്പിളുകളും വിരലടയാളവും ഉള്‍പ്പെടെ സുപ്രധാന വിവരങ്ങള്‍ ഹാജരാക്കാന്‍ തയ്യാറാണെന്നും ഇന്ത്യ പാക്കിസ്ഥാനെ അറിയിച്ചിരുന്നു.

അതേസമയം, ഉറി ഭീകരാക്രമണം ഇന്ത്യ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന് പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫ് ആരോപിച്ചു. ഇന്ത്യ നല്‍കിയ ഒരു തെളിവും പാക് ബന്ധം വ്യക്തമാക്കുന്നില്ലെന്നും ആസൂത്രിത ആക്രമണത്തിന്റെ സൂചനയാണ് ഇതില്‍ നിന്ന് ലഭിക്കുന്നതെന്നും അവര്‍ പാക് പത്രമായ ദി ഡോണിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Latest