National
ദാഹജലം തേടി പാക് ബാലൻ നിയന്ത്രണ രേഖ കടന്നു; കെെമാറി ഇന്ത്യൻ സെെന്യം മാതൃകയായി
ജലന്തര്‍: ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ അതീവ ജാഗ്രത നിലനില്‍ക്കെ ഒരിറ്റ് കുടിവെള്ളം തേടി നിയന്ത്രണ രേഖ കടന്ന പാക് ബാലനെ ഇന്ത്യന്‍ സൈന്യം പാക് സൈന്യത്തെ തിരിച്ചേല്‍പ്പിച്ചു. 12 വയസ്സുകാരനായ മുഹമ്മദ് തന്‍വീറാണ് ദാഹിച്ച് വലഞ്ഞുള്ള ഓട്ടത്തിനിടയില്‍ അറിയാതെ നിയന്ത്രണരേഖ കടന്നത്. പഞ്ചാബിലെ ഡോണ തെലു മാല്‍ അതിര്‍ത്തിയിലാണ് സംഭവം.
കഴിഞ്ഞ ദിവസം വൈകീട്ടാണ് തന്‍വീര്‍ ഇന്ത്യന്‍ അതിര്‍ത്തിയിലെത്തിയത്. തന്‍വീറിനെ കണ്ട ബിഎസ്എഫ് ജവാന്മാര്‍ അവനെ കസ്റ്റഡിയില്‍ എടുത്ത ശേഷം രാത്രി അവരോടൊപ്പം താമസിപ്പിച്ചു. തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ 11 മണിയോടെ അവനെ പാക് റൈഞ്ചേഴ്‌സിനെ ഏല്‍പ്പിക്കുകയായിരുന്നു. മാനുഷിക പരിഗണന കണക്കിലെടുത്ത് അബദ്ധത്തില്‍ നിയന്ത്രണ രേഖകടക്കുന്നവരെ കൈമാറുന്നതിനുള്ള വ്യവസ്ഥകള്‍ പ്രകാരമാണ് ബാലനെ കൈമാറിയതെന്ന് ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
അബദ്ധത്തില്‍ നിയന്ത്രണ രേഖ കടന്ന ഇന്ത്യന്‍ സൈനികന്‍ ചന്ദു ബാബുലാല്‍ ചവാനെ വിട്ടുകിട്ടാന്‍ ഇന്ത്യ തീവ്രശ്രമം നടത്തുന്നതിനിടെയാണ് പാക് അതിര്‍ത്തിയില്‍ നിന്ന് ആശ്വസകരമായ ഈ വാര്‍ത്ത എത്തുന്നത് എന്നതും ശ്രദ്ധേയമാണ്.